ADVERTISEMENT

നാത്സി കോൺസൻട്രേഷൻ ക്യാംപിൽ കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുകയും വിശപ്പും രോഗങ്ങളും അനുഭവിച്ച് ഒടുവിൽ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെൺകുട്ടിയാണ് ആൻ ഫ്രാങ്ക്. ആനിന്റെ ജന്മദിനമായ ജൂൺ 12 ബാലവേല വിരുദ്ധ ദിനമായാണ് ലോകം ആചരിക്കുന്നത്. Universal Social Protection to End Child Labour എന്നതാണ് ദിനാചരണത്തിന്റെ ഈ വർഷത്തെ സന്ദേശം.

 

പരിഷ്കൃത സമൂഹമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു മുന്നിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ബാലവേല. 2011ലെ സെൻസസ് പ്രകാരം 43.5 ലക്ഷം കുട്ടികളാണ് ബാലവേലയെന്ന നിർബന്ധിതത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ പത്തിരട്ടി കുട്ടികളെങ്കിലും ബാലവേലയുടെ ഇരകളാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് പത്തുകുട്ടികളിൽ ഒരാൾ വീതം ബാലവേലയിൽ ഏർപ്പെടുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.  നമുക്കു ചുറ്റും ഒന്നു നോക്കിയാൽ പലയിടങ്ങളിലും കുഞ്ഞുങ്ങൾ പണിയെടുക്കുന്നതു കാണാം. 

 

‘ഇന്ത്യയുടെ മലാല’യെന്നു വിളിക്കപ്പെട്ട റസിയ സുൽത്താന്റെ ജീവിതകഥ കേട്ടിട്ടില്ലേ? ഉത്തർപ്രദേശിലെ ഒരു ചെറുഗ്രാമത്തിൽ ജനിച്ച ആ പെൺകുട്ടി നാലാം വയസ്സു തൊട്ടേ ഫുട്ബോൾ തുന്നാൻ തുടങ്ങി. കുട്ടിക്കാലം കവർന്നെടുക്കപ്പെട്ട റസിയ ദുരിതങ്ങളോടു പടവെട്ടിയാണ് ജീവിച്ചത്. ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയാണ് റസിയയ്ക്കു തുണയായത്. അവർ റസിയയെ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്കു കൈപിടിച്ചു. അറിവിന്റെ പുതു പാഠങ്ങൾ പഠിച്ച ആ കുട്ടി ഇച്ഛാശക്തിയുള്ള സാമൂഹികപ്രവർത്തകയായി. തന്നെപ്പോലെ ബാലവേലയുടെ പിടിയിൽ അകപ്പെട്ടു കിടന്ന അറുപതോളം കുട്ടികളെ മോചിപ്പിക്കാൻ റസിയയ്ക്കായി. 

 

റസിയയെപ്പോലെ ദുരിതം അനുഭവിച്ചൊരു കുട്ടി പാക്കിസ്ഥാനിലും ഉണ്ടായിരുന്നു. ഇക്ബാൽ മസീഹെന്നായിരുന്നു അവന്റെ പേര്. നാലുവയസ്സുള്ളപ്പോൾ മുതൽ അവനു പരവതാനി നിർമാണ ശാലയിൽ പണിയെടുക്കേണ്ടി വന്നു. വീട്ടുകാർ കടം വാങ്ങുന്നതിനനുസരിച്ച് അവനെടുക്കുന്ന പണിയുടെ തീവ്രതയും കൂടി. ദിവസത്തിന്റെ പാതിയിലേറെ സമയം നരകസമാനമായ സാഹചര്യത്തിൽ ആ കുഞ്ഞ് പണിയെടുത്തു. ഒരു ദിവസം അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി ഉടമയെ ഏൽപ്പിച്ചു. ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുടെ സഹായത്തോടെ അവിടെ നിന്നു രക്ഷപ്പെട്ട ഇക്ബാൽ പഠനം തുടരുകയും ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് ബാലവേലയ്ക്ക് എതിരെ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ പന്ത്രണ്ടാം വയസ്സിൽ വെടിയേറ്റ് ആ കുട്ടി മരിച്ചു. ബാലവേലയ്ക്ക് എതിരായ അവന്റെ പോരാട്ടങ്ങളിൽ പ്രകോപിതരായ ഒരു കൂട്ടരാണ് അവനെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ റസിയമാരും ഇക്ബാൽമാരും ഇപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കുന്നു. 

ബാലവേലയ്ക്ക് എതിരായ പോരാട്ടത്തിൽ നമുക്കും അണിചേരാം. ഒരു കുട്ടിയുടെയും കണ്ണീർ വീഴാത്ത ലോകത്തിനായി പരിശ്രമിക്കാം. 

 

English Summary : World day against child labour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com