ADVERTISEMENT

ദിവസം 1941 ഡിസംബർ 7 ‍ഞായർ. സമയം രാവിലെ 7.55. ചരിത്രത്തിൽ എന്നെന്നും അപകീർത്തിയോടെ മാത്രം ഓർത്തിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ  ഡി.റൂസ്‌വെൽറ്റ് പറഞ്ഞ ദിനം. അപ്രതീക്ഷിതമായ ഒരു ആക്രമണത്തിൽ അമേരിക്ക നടുങ്ങിയതും  പിന്നെ അതിന്റെ പ്രത്യാക്രമണം  ലോക മനഃസാക്ഷിയെ ത്തന്നെ ഞെട്ടിച്ചതുമായ  ദിനം. സാമ്രാജ്യം വികസിപ്പിക്കണമെന്ന മോഹവുമായി ജപ്പാൻ പസിഫിക് സമുദ്രത്തിലെ യുഎസിന്റെ നാവിക താവളമായ പേൾ ഹാർബർ ആക്രമിച്ചത് അന്നാണ്.

pearl-harbour-attack1

 

പേൾ ഹാർബർ

Pearl-Harbour-Attack-Podcast

 

പസിഫിക്കിൽ ഹവായിയിലെ യുഎസിന്റെ നാവിക താവളം. യുഎസ്എയിൽ നിന്ന് 3,218 കി.മീ അകലം. ജപ്പാനിൽ നിന്നുള്ള ദൂരം 6,437 കിലോമീറ്റർ. ഇരട്ടിയോളം. ലോക വാണിജ്യത്തിന്റെ 46 ശതമാനവും പസിഫിക് വഴി നടന്നിരുന്നതിനാൽ പ്രബല രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമായ ഇവിടെ യുഎസും സാന്നിധ്യം അറിയിച്ചിരുന്നു. നൂറോളം കപ്പൽ, 8 യുദ്ധകപ്പൽ, ആയിരങ്ങൾ വരുന്ന പട്ടാളക്കാർ, എണ്ണ ടാങ്കുകൾ ഒക്കെ അടങ്ങുന്ന താവളം ഇവിടെ സ്ഥാപിച്ചതും അതുകൊണ്ടുതന്നെ.

Hiroshima day

 

പേൾ ഹാർബറിലെ മുത്തുകൾ

 

നാവിക താവളത്തിൽ ഉണ്ടായിരുന്ന യുഎസ് യുദ്ധക്കപ്പലുകൾ ഇവയാണ്: യുഎസ്എസ് അരിസോന ബോംബാക്രമണത്തിൽ പൊട്ടിത്തെറിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ഉണ്ടായിരുന്നത് ഇതിലായിരുന്നു. യുഎസ്എസ് വെസ്റ്റ് വെർജീനിയ, യുഎസ്എസ് ഓക്‌ലഹോമ, യുഎസ്എസ് കലിഫോർണിയ, യുഎസ്എസ് നെവാഡ, യുഎസ്എസ് യൂതാ, യുഎസ്എസ് മേരിലാൻഡ്, യുഎസ്എസ് ടെനിസി, യുഎസ്എസ് പെൻസിൽവേനിയ എന്നിവയും മുങ്ങിപ്പോയി. ഔദ്യോഗിക കണക്കനുസരിച്ച് 2,400 അമേരിക്കക്കാരും 100 ജപ്പാൻകാരും മരിച്ചു. പിറ്റേന്ന് ഡിസംബർ 8ന് യുഎസ് കോൺഗ്രസ് ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്ക ഇറങ്ങി. തുടർക്കഥയിൽ ചരിത്രം എക്കാലവും കറുത്തമഷിയിൽ കോറിയിടുന്ന ഹിരോഷിമ– നാഗസാക്കി ദുർദിനങ്ങൾ പിറന്നുവെന്നത് കൂട്ടുകാർക്ക് അറിയാമല്ലോ.

 

പേൾ ഹാർബർ
പേൾ ഹാർബർ

ആക്രമണത്തിന് പിന്നിൽ

 

ചെറിയ രാജ്യമായ ജപ്പാന് ആവശ്യമായ ആയുധങ്ങളും ഇന്ധനവും നൽകിയിരുന്നത് യുഎസായിരുന്നു. എന്നാൽ ചൈനയുടെ ഭൂപ്രദേശങ്ങളിലേക്ക് ജപ്പാൻ നടത്തിയ അധിനിവേശ ശ്രമങ്ങളും അക്രമണങ്ങളും 1911ൽ ജപ്പാനുമായി ഉണ്ടാക്കിയ വാണിജ്യ കരാർ പിൻവലിക്കുന്നതിലേക്ക് അമേരിക്കയെ എത്തിച്ചു. സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി. 1941 ജൂലൈയിൽ അച്ചുതണ്ട് ശക്തികളായ ജർമനിക്കും ഇറ്റലിക്കുമൊപ്പം ജപ്പാൻ ചേർന്നതോടെ യുഎസ് നിയന്ത്രണങ്ങളും ശക്തിപ്പെട്ടു. എണ്ണയുടെ വരവ് നിലച്ചു. പെട്രോളിയം സമൃദ്ധമായുള്ള തെക്ക് കിഴക്കൻ ഏഷ്യാ പ്രദേശം കൈവശപ്പെടുത്തിയാൽ എണ്ണക്ഷാമം പരിഹരിക്കപ്പെടും എന്നു ജപ്പാൻ മനസ്സിലാക്കി. 

 

പസിഫിക് മേഖലയിലെ മറ്റൊരു വൻശക്തിയായ സോവിയറ്റ് യൂണിയനുമായി സഖ്യ കക്ഷിയായ ജർമനി യുദ്ധമാരംഭിച്ചതിനാൽ അവരിൽനിന്ന് തൽക്കാലം ഭീഷണിയില്ല. പിന്നെയുള്ളത് പേൾ ഹാർബറിലുള്ള അമേരിക്കൻ സേനയുടെ പ്രതിരോധമാണ്. അതു വ്യോമാക്രമണം വഴി തകർത്താൽ തിരിച്ചക്രമിക്കാൻ അമേരിക്ക തയാറെടുക്കുമ്പോഴേക്കും ലക്ഷ്യം നേടാം. സംയുക്ത കപ്പൽപടയുടെ കമാൻഡറായ യമമോട്ടോ ഇസറോകുവിന്റേതായിരുന്നു ഈ ആശയം.

 

അരിസോണയുടെ കണ്ണീർ

 

ജപ്പാൻ ആക്രമിക്കുന്നതിന്റെ തലേന്നാണ് യുഎസ്എസ് അരിസോണയിൽ ഇന്ധനം നിറച്ചത്. 1.5 ദശലക്ഷം ഗാലൻ. ഇത് പൊട്ടിത്തെറിയുടെ ആഘാതം കൂട്ടി. എന്നാൽ ഇന്ധന ടാങ്ക് പൂർണമായും കാലിയായില്ല. തകർന്നടിഞ്ഞ കപ്പലിന്റെ വിടവുകളിലൂടെ കുറച്ച് എണ്ണ സമുദ്രത്തിലേക്ക് വീണുകൊണ്ടിരിക്കും. ഇന്നും ഒരു സ്മാരകമായി സൂക്ഷിക്കുന്ന അരിസോനയിൽ നിന്ന് ഇടയ്ക്ക് ഒഴുകി വരുന്ന എണ്ണ കണ്ണുനീരെന്നാണ് വിശേഷിക്കപ്പെടുന്നത്.

 

പേൾ ഹാർബർ ഇന്ന്

 

തൊട്ടടുത്തുണ്ടായിരുന്ന ഹിക്കാം വ്യോമ താവളവും പേൾ ഹാർബറിലെ നാവിക താവളവും ചേർത്ത് 2010 മുതൽ അമേരിക്കയുടെ സംയുക്ത സേനാ താവളമായി പ്രവർത്തിച്ചു വരുന്നു.

 

സിനിമയിൽ

 

1953ലെ ഫ്രം ഹിയർ ടു ഇറ്റേണിറ്റി (സംവിധാനം: സിന്നെമാൻ)

2001ലെ പേൾ ഹാർബർ (സംവിധാനം: മൈക്കൽ ബേ)

 

 

Content summary : Pearl  harbour attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com