അപ്രതീക്ഷിതമായി കണ്ടെത്തിയ ‘അജ്ഞാത’ കിരണങ്ങൾ !

wilhelm-conrad-roentgen-and-history-of-radiography
Representative image. Photo Credits: Chinnapong/ Shutterstock.com
SHARE

എക്സ് റേ എന്ന പ്രകാശ രശ്മികളെ ലോകത്തിനു മുന്നിൽ ആധികാരികമായി ആദ്യമായി അവതരിപ്പിച്ചത് ജർമൻ ഭൗതിശാസ്ത്രജ്ഞൻ വില്യം കോൺറാഡ് റോൺട്ജൻ ആണ്. 1845 മാർച്ച് 27ന് ഒരു വ്യാപാരിയുടെ മകനായി ലെന്നപ്പിൽ ജനനം. കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾക്കൊപ്പം നെതർലൻഡ്സിലേക്ക് കുടിയേറി. അധ്യാപകന്റെ തെറ്റിദ്ധാരണമൂലം സ്കൂൾ പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടിവന്നു. ഉന്നത പഠനം മുടങ്ങുമോ എന്ന് ഭയപ്പെട്ട റോൺട്ജൻ, പ്രത്യേക പ്രവേശനപ്പരീക്ഷയിലൂടെ എൻജിനീയറിങ്ങിന് ചേർന്ന് ബിരുദം കരസ്ഥമാക്കി. സൂറിക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. 1874ൽ സ്ട്രോസ്ബർഗ് സർവകലാശാലയിൽ അധ്യാപകനായി ചുമതലയേറ്റു. തൊട്ടടുത്ത വർഷം  വേഴ്സ്ബർഗ് സർവകലാശാലയിലും. ലോകത്തിലെ പല ഉന്നത സർവകലാശാലകളും അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും മ്യൂണിക്കിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

1895 നവംബർ 8ന് വേഴ്സ്ബർഗ് സർവകലാശാലയിലെ തന്റെ പരീക്ഷണശാലയിൽ  ഇലക്ട്രിക്കൽ ഡിസ്ചാർജ് ട്യൂബുകളിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ അപ്രതീക്ഷിതമായി കണ്ടെത്തിയതായിരുന്നു പ്രത്യേക തരംഗ ദൈർഘ്യമുള്ള വൈദ്യുതകാന്തിക തരംഗം. അന്നേവരെ ശാസ്ത്രലോകത്തിന് അപരിചിതമായ ഈ ‘അജ്ഞാത’ കിരണങ്ങളെ അദ്ദേഹം എക്സ് കിരണങ്ങൾ  (X-Ray) എന്നു വിളിച്ചു. റോൺട്ജനു മുൻപെ അമേരിക്കക്കാരൻ ആർതർ ഗുഡ് സ്പീഡ്, ഇംഗ്ലിഷുകാരൻ വില്യം ക്രൂക്സ് എന്നിവരൊക്കെ പരീക്ഷണങ്ങൾ നടത്തുമ്പോൾ ഇതേ വൈദ്യുതകാന്തിക തരംഗം ശ്രദ്ധക്കുറവുമൂലം ‘കാണാതെപോയി’. അല്ലായിരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും എക്സ്റേയുടെ പിതാവായി അറിയപ്പെടുമായിരുന്നു. ഏതായാലും ഇവരെക്കാൾ നിരീക്ഷണ, വിശകലനപാടവം  റോൺട്ജൻ വച്ചുപുലർത്തിയത് ശാസ്ത്ര മേഖലയ്ക്ക് വലിയ നേട്ടമായി. ജന്മനാ വർണാന്ധത (colour blindness) ബാധിച്ചിരുന്ന റോൺട്ജന് സൂക്ഷ്മപ്രകാശം കണ്ടെത്താൻ പ്രത്യേക കഴിവുണ്ടായിരുന്നു. പരീക്ഷണശാലയിൽ കാഥോഡ് ട്യൂബിൽ നിന്ന് വളരെ അകലെയായി സ്ഥാപിച്ചിരുന്ന ഫ്ലൂറസെന്റ് സ്ക്രീനിൽ മങ്ങിയൊരു ദീപ്തി അദ്ദേഹം കണ്ടെത്തിയത് അതുകൊണ്ടാണ്.  

xray-inventor-wilhelm-conrad-roentgen-zu-09
വില്യം കോൺറാഡ് റോൺട്ജൻ

ഈ കണ്ടുപിടുത്തത്തിന് 1901ൽ ഭൗതികശാസ്ത്രത്തിനുള്ള പ്രഥമ നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. എക്സ് റേയ്ക്ക് റോൺട്ജന്റെ പേരു നൽകാനുള്ള ശാസ്ത്രലോകത്തിന്റെ തീരുമാനത്തെ അദ്ദേഹം അനുകൂലിച്ചില്ല. ഈ കണ്ടുപിടുത്തത്തിനുള്ള പെറ്റന്റ് അദ്ദേഹം സ്വന്തമാക്കിയതുമില്ല. വൈദ്യശാസ്ത്രം കൂടാതെ ബഹിരാകാശമേഖലയിലെ പഠനങ്ങൾ, യന്ത്രത്തകരാറുകൾ കണ്ടെത്തൽ, സുരക്ഷാപരിശോധന തുടങ്ങിയ കാര്യങ്ങൾക്കും എക്സ് റേ ഉപയോഗിക്കാറുണ്ട്. 1923 ഫെബ്രുവരി 10ന് 77–ാം വയസ്സിൽ മ്യൂണിക്കിലായിരുന്നു മരണം.

ലോക റേഡിയോഗ്രഫി ദിനം

റോൺ‌ട്ജൻ എക്സ്റേ കണ്ടുപിടിച്ചതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും നവംബർ 8 ലോക റേഡിയോഗ്രഫി ദിനമായി ആചരിക്കുന്നു

Content Summary : Wilhelm Conrad Roentgen and history of radiography

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS