ADVERTISEMENT

കാലാവസ്ഥാനിരീക്ഷണത്തിനായി ഇന്ത്യ 2011ൽ വിക്ഷേപിച്ച മേഘാട്രോപിക്സ് 1 ഉപഗ്രഹം ഐഎസ്ആർഒ വിജയകരമായി നശിപ്പിച്ച വാർത്ത വായിച്ചല്ലോ. ഇതിനെ തിരികെ ഭൂമിയിലേക്കെത്തിച്ച് കടലിൽ വീഴ്ത്താൻ ഉപഗ്രഹത്തിൽ അവശേഷിച്ചിരുന്ന 125 കിലോഗ്രാം ഇന്ധനം ഉപയോഗിച്ചു. ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഒട്ടേറെ ഉപഗ്രഹങ്ങൾ ആണ് ബഹിരാകാശത്തിൽ ചുറ്റിത്തിരിയുന്നത്. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ബഹിരാകാശമാലിന്യങ്ങൾ മറ്റ് ഉപഗ്രഹങ്ങൾക്കും ബഹിരാകാശനിലയങ്ങൾക്കും ഭീഷണിയാണ്. അതോടൊപ്പം ഭാവിയിൽ ഉപയോഗിക്കാനുള്ള സ്ഥലവും ഇവ അപഹരിക്കുന്നു, ചിലതിൽ ആണവ ഇന്ധനവും അവശേഷിച്ചിട്ടുണ്ടാവാം. ഇതിനെയെല്ലാം പരിഹാരമായി ഉപയോഗം കഴിഞ്ഞ ഉപഗ്രഹങ്ങളെ അവ വിക്ഷേപിച്ച രാജ്യങ്ങൾ തന്നെ നശിപ്പിച്ചുകളയാറുണ്ട്. എങ്ങനെയാണ് ഇവയെ നശിപ്പിക്കുന്നത്?

 

 

ശ്മശാനഭ്രമണപഥം

ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് എത്ര അകലെയാണ് ഉള്ളതെന്നത് അവയുടെ ഭാവി തീരുമാനിക്കുന്നതിലെ ഒരു പ്രധാനഘടകമാണ്. ഭൂമിക്കടുത്തുള്ള ഭ്രമണപഥത്തിൽ ഉള്ള ഉപഗ്രഹങ്ങളെ അവയിലുള്ള അവസാന ഊർജമുപയോഗിച്ച് വേഗം കുറച്ചുകൊണ്ടുവരുന്നു, പതിയെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിക്കുന്ന അവ എരിഞ്ഞുതീരുന്നു. ഭൂമിയിൽ നിന്ന് വളരെയകലെയുള്ള ഉപഗ്രഹങ്ങളെ തിരിച്ചിറക്കാൻ വേണ്ടിവരുന്നതിലും കുറച്ച് ഊർജമേ അവയെ കൂടുതൽ അകലേക്ക് തള്ളിവിടാൻ വേണ്ടൂ. 

 

അവയെ മനുഷ്യന് ഉപയോഗമുള്ള ഏറ്റവും ഉയരത്തിലുള്ള ഉപഗ്രഹങ്ങളേക്കാൾ മുന്നൂറിലേറെ കിലോമീറ്റർ അപ്പുറത്ത് ഭൂമിയിൽ നിന്നും മുപ്പത്തിയാറായിരത്തിലേറെ കിലോമീറ്റർ ദൂരത്തുള്ള ഒരു ശ്മശാനഭ്രമണപഥത്തിലേക്ക് വിടുന്നു. ചെറിയ ഉപഗ്രഹങ്ങളുടെ കാര്യത്തിൽ ഇതൊക്കെയാണ് ചെയ്യുന്നത്. എന്നാൽ താരതമ്യേന ഭൂമിക്കടുത്ത ഭ്രമണപഥങ്ങളിൽക്കൂടി വലയം വയ്ക്കുന്ന സ്പേസ് സ്റ്റേഷനുകൾ പോലെയുള്ള വലിയ വസ്തുക്കളെ എന്തുചെയ്യും?

 

ശാന്തസമുദ്രത്തിലെ കുഴിമാടം

 

ഇവയെ താഴോട്ടുവീഴാൻ അനുവദിച്ചാൽ താഴെയെത്തും മുൻപ് കത്തിത്തീരില്ല, മനുഷ്യവാസമേഖലകളിൽ പതിച്ചാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ കണക്കാക്കാൻ പോലും കഴിഞ്ഞെന്നുവരില്ല. കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുന്നതും പ്രായോഗികമല്ല. പിന്നെയുള്ളത് അവയെ മുൻകൂട്ടി നിശ്ചയിച്ചസ്ഥലത്ത് വീഴിക്കുക എന്നതാണ്. ഇതിനായി ഉപയോഗിക്കുന്നൊരു സ്ഥലമുണ്ട്, ശാന്തസമുദ്രത്തിൽ. അതിന്റെ വിളിപ്പേരാകട്ടെ സ്പെയ്സ്‌ക്രാഫ്റ്റ് സെമിത്തേരി എന്നുമാണ്. മനുഷ്യവാസമേഖലകളിൽ നിന്ന് ഏറ്റവും ദൂരെ, കരയിൽ നിന്ന് ഏറ്റവും അകലെയുള്ള ഈ സ്ഥലം ഏതുകരഭാഗത്തു നിന്നും ഏറ്റവും കുറഞ്ഞത് 2,593 കിലോമീറ്റർ ദൂരെയാണ്. പോയിന്റ് നെമോ എന്നാണ് ഈ സ്ഥലത്തിന്റെ പേര്.

 

263 ബഹിരാകാശ വാഹനങ്ങൾ

കുറച്ചൊന്നുമല്ല ഇങ്ങോട്ടു വീഴ്ത്തിയിട്ടുള്ള ഉപഗ്രഹങ്ങളുടെയും സ്പേസ് സ്റ്റേഷനുകളുടെയും എണ്ണം. റഷ്യയുടെ മിർ, അവരുടെതന്നെ ആറ് സല്യൂട്ട് സ്റ്റേഷനുകൾ, രാജ്യാന്തര ബഹിരാകാശനിലയത്തിൽ സാധനമിറക്കിക്കഴിഞ്ഞുള്ള ആളില്ലാവാഹനങ്ങൾ എന്നിങ്ങനെ പലപ്പോഴായി 2016 വരെ പോയന്റ് നെമോയിൽ വീഴ്ത്തിയിട്ടുള്ള ബഹിരാകാശ വസ്തുക്കളുടെ എണ്ണം 263 ആയിരുന്നു. ഇനി ഒരുകാലത്ത് രാജ്യാന്തര ബഹിരാകാശനിലയവും ഇവിടെത്തന്നെയാവും അന്ത്യവിശ്രമം കൊള്ളുക.

 

Content Summary : Point Nemo: The spacecraft cemetery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com