ADVERTISEMENT

1757 ലെ പ്ലാസി യുദ്ധം എന്നു കേൾക്കുമ്പോൾ  ‘ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന് അസ്തിവാരമിട്ട യുദ്ധം’ എന്ന വസ്തുതയാണ് നമ്മൾ ആദ്യം ഓർക്കുക. പോർച്ചുഗീസുകാർക്കും  ഡച്ചുകാർക്കും ഫ്രഞ്ച് - ഡെൻമാർക്ക് ശക്തികൾക്കും ശേഷം ഇന്ത്യയിലെത്തിയ കച്ചവട സംഘമായിരുന്നു ഇംഗ്ലിഷുകാരുടേത്. ലോകത്തെ അമ്പരപ്പിച്ച കൊളോണിയൽ ശക്തിയായി മാറുന്നതിനു മുൻപു ഭക്ഷ്യവസ്തുക്കൾക്കുപോലും മറ്റു രാഷ്ട്രങ്ങളെ ആശ്രയിച്ചിരുന്ന പിന്നാക്ക രാഷ്ട്രമായിരുന്നു ഇന്ത്യയുടെ പത്തിലൊന്നു മാത്രം വലുപ്പമുണ്ടായിരുന്ന ഇം​ഗ്ലണ്ട് എന്നു പറയുമ്പോൾ അവിശ്വസനീയമായി തോന്നാം. എന്നാൽ 1599ൽ 20ൽ താഴെ വരുന്ന പ്രമുഖർ ചേർന്ന് ഒരു വ്യാപാര സംഘം സ്ഥാപിച്ച് കച്ചവടം നടത്താനുള്ള മെമ്മോറാണ്ടം തയാറാക്കി അനുമതിക്കായി ബ്രിട്ടിഷ് രാജ്ഞിക്കു സമർപ്പിക്കുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മുപ്പതിനായിരം പവൻ മാത്രമായിരുന്നു കമ്പനിയുടെ മൂലധനം.

കൊതിപ്പിച്ച് ഇന്ത്യ

ഇൗ വ്യാപാരസംഘം വില്യം റാൾഫിട്ച്ച് എന്ന സഞ്ചാരിയുടെ ‘ഭാരത വിവരണം’ കേട്ട് കൊതിച്ച് ഇന്ത്യയിലെത്താൻ പ്രയത്നിച്ചു. തുടർന്ന് 1608ൽ ക്യാപ്റ്റൻ വില്യം ഹോക്കിൻസ് ഇന്ത്യയിലെത്തി അന്നത്തെ മുഗൾ ഭരണാധികാരി ജഹാംഗീറിൽ നിന്നു വ്യാപാരാനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചതു പിന്നീടെത്തിയ തോമസ് റോ എന്ന നാവികനാണ്. സൂറത്തിൽ ഒരു ഗോഡൗണും ചുറ്റും ഒരു കോട്ടയും ചക്രവർത്തിയുടെ അനുമതിയോടെ ബ്രിട്ടിഷുകാർ നിർമിച്ചു. പിന്നീടങ്ങോട്ട് ബ്രിട്ടിഷ് മുന്നേറ്റമായിരുന്നു. മദ്രാസ്, ബംഗാൾ, ബോംബെ ഉൾപ്പെടെയുള്ള തുറമുഖ നഗരങ്ങൾ അവർക്കു വികസിപ്പിക്കാനായി. ചുരുക്കത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമുദ്രാതിർത്തിയുടെ നിയന്ത്രകരായി അവർ മാറി. മേൽപറഞ്ഞ 3 തുറമുഖ നഗരങ്ങൾക്കും സംസ്ഥാന (സ്റ്റേറ്റ് ) പദവി നൽകിക്കൊണ്ടും അവിടങ്ങളിൽ ഗവർണർമാരെ നിയമിച്ചു കൊണ്ടും അവർ പ്രൗഢി വീണ്ടും വർധിപ്പിച്ചു.

ദൗളയെന്ന പോരാളി

ഇവിടെയാണ് ബ്രിട്ടിഷ് ഭരണത്തിന് അടിത്തറ പാകിയ പ്ലാസിയുദ്ധം  വിശകലനം ചെയ്യേണ്ടത്.   ബ്രിട്ടിഷുകാരുടെ കണ്ണിലെ കരടായിരുന്നു അതിസാഹസികനായ ബംഗാൾ നവാബ് സിറാജ് - ഉദ്- ദൗള. എതിർത്തിട്ടും ബ്രിട്ടിഷുകാർ കൊൽക്കത്തയിൽ കോട്ട നിർമിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കൂടാതെ അവർക്കു ലഭിച്ച വ്യാപാരാനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തതും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ തൊഴിലാളികൾ നികുതി അടയ്ക്കാത്തതും അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. നവാബ് പുറത്താക്കിയ അഴിമതിക്കാരനായ കൃഷ്ണദാസ് എന്ന പ്രമാണിക്ക് കമ്പനി അഭയം നൽകിയതും അയാളെ തിരിച്ചേൽപിക്കാനുള്ള ആവശ്യം അവർ നിരാകരിച്ചതുമാണു  പ്ലാസി യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള കാരണം എന്നു പറയാം.  

  ഹൂഗ്ലി (ഭാഗീരഥി) നദീ തീരത്തുള്ള ‘പലാശി’യാണ് യഥാർഥത്തിൽ പ്ലാസി. കമ്പനിപ്പട്ടാളത്തെ അപേക്ഷിച്ച് അതിശക്തമായിരുന്നു നവാബിന്റെ സേന.  എന്നാൽ  കൂർമബുദ്ധിക്കാരനായ  കമ്പനി വക്താവ് റോബർട്ട് ക്ലൈവ്, ബംഗാൾ സേനാ തലവനായിരുന്ന അധികാരമോഹി മിർ ജാഫറിനെ കൈക്കൂലി നൽകിയും നവാബ് സ്ഥാനം വാഗ്ദാനം ചെയ്തും പാട്ടിലാക്കി.  ചതി തിരിച്ചറിഞ്ഞ സിറാജ് - ഉദ് - ദൗള യുദ്ധമുഖത്തു നിന്നു പലായനം ചെയ്തു. 1757 ജൂൺ 23നായിരുന്നു ഈ സംഭവം. പക്ഷേ, നവാബ് വധിക്കപ്പെടുകയും കുടുംബം തടവിലാകുകയുമാണുണ്ടായത്.  പ്ലാസിയുദ്ധത്തിനു ശേഷം 100 വർഷം കഴിഞ്ഞു മാത്രമാണ് ഒന്നാം സ്വാതന്ത്ര്യ സമരം (ബ്രിട്ടിഷുകാർക്ക് ഇതു ശിപായി ലഹള ആയിരുന്നു) 1857ൽ നടന്നത്. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കായി മറ്റൊരു 90 വർഷം കൂടി  പോരാടേണ്ടി വന്നു.

 

Content Summary : Battle of Plassey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com