ADVERTISEMENT

പൊതുവേ ഇംഗ്ലിഷ് കലണ്ടർ നോക്കിയാണ് നമ്മൾ തീയതികൾ പറയാറുള്ളതെങ്കിലും കൊല്ലവർഷം അഥവാ മലയാള വർഷം കേരളീയർക്ക് പല കാര്യങ്ങളിലും പ്രധാനപ്പെട്ടതാണ്. മംഗളകർമങ്ങൾക്കു മുഹൂർത്തം തീരുമാനിക്കാനും മരണാനന്തരക്രിയകൾ നടത്താനും പിറന്നാൾ ആഘോഷിക്കാനും തുടങ്ങി നിത്യജീവിതത്തിൽ കൊല്ലവർഷത്തെ ആധാരമാക്കി മലയാളികൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ബിസി 100 വരെ ഇന്ത്യയിൽ കാലവും തീയതിയുമൊന്നും കൃത്യമായി കണക്കാക്കുന്ന സംവിധാനങ്ങൾ ഇല്ലായിരുന്നു. പ്രകൃതിയിലെ മാറ്റങ്ങൾ നോക്കി കാലം ഇന്നതാണെന്ന് അനുമാനിക്കുന്നതായിരുന്നു പതിവ്. ഓരോ രാജക്കാന്മാരും ഭരിച്ച കാലംവച്ച് ചില കണക്കുകൾ ചിലയടങ്ങളിലൊക്കെ രേഖപ്പെടുത്തിവച്ചിട്ടുണ്ടായിരുന്നു. ബിസി ഒന്നാം  നൂറ്റാണ്ട് ആയപ്പോഴേക്കും കാലങ്ങൾ കണക്കാക്കാൻ ഒരേ രൂപത്തിലുള്ള പ്രാദേശിക സമ്പ്രദായങ്ങൾ നിലവിൽ വന്നു. ഇതു പല ജനതയ്ക്കും പലതായിരുന്നു. ബിസി 76ൽ നിലവിൽ വന്ന സപ്തർഷി വർഷം, ബിസി 65ൽ തുടങ്ങിയ വിക്രമവർഷം, എഡി 78 മുതലുള്ള ശകവർഷം, എഡി 320 മുതൽ പ്രാബല്യത്തിലുള്ള ഗുപ്തവർഷം, എഡി 606ൽ ഉണ്ടായ ഹർഷവർഷം എന്നിവയൊക്കെ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇക്കൂട്ടത്തിൽ പെട്ട ഒന്നാണ് നമ്മുടെ കൊല്ലവർഷവും. ഇത് ആരംഭിക്കുന്നത് എഡി 824-825 കാലത്താണ്.

 

പണ്ടത്തെ രാജാക്കന്മാരും മറ്റും പുറപ്പെടുവിച്ചിരുന്ന കൽപനകൾ അഥവാ ശാസനങ്ങൾ, രേഖകൾ എന്നിവയിൽ നിന്നാണല്ലോ പഴയ കേരളം എങ്ങനെയായിരുന്നെന്ന കഥ നമുക്കു തുറന്നുകിട്ടുന്നത്. കൊല്ലവർഷം വരുന്നതിനു മുൻപ് ഇത്തരം രേഖകളിൽ പല വർഷങ്ങളാണു രേഖപ്പെടുത്തിയിരുന്നത്. കലിവർഷവും ശകവർഷവുമായിരുന്നു അതിൽ പ്രധാനം. പല രീതിയിൽ വർഷം രേഖപ്പെടുത്തുന്നതിനാൽ വിവിധ സംഭവങ്ങൾ കൃത്യമായി എന്നു നടന്നുവെന്നു മനസ്സിലാക്കുക നമുക്കു ബുദ്ധിമുട്ടാണ്. കൊല്ലവർഷം ആരംഭിച്ചതോടെ കേരളത്തിലെ പല രാജാക്കന്മാരും അവരുടെ രേഖകളും ശാസനങ്ങളും അതനുസരിച്ച് രേഖപ്പെടുത്താൻ തുടങ്ങി. കാലക്രമേണ ഏതാണ്ടെല്ലാവരും കൊല്ലവർഷം രേഖപ്പെടുത്താൻ തുടങ്ങിയതോടെ കേരളത്തിലെ ചരിത്ര സംഭവങ്ങൾ കൃത്യമായി മനസ്സിലാക്കാൻ അവസരമൊരുങ്ങി എന്നതാണ് ഇതിന്റെ പ്രാധാന്യം. കേരളത്തിൽ മാത്രമല്ല സമീപപ്രദേശങ്ങളായ മധുര, തിരുനെൽവേലി, ശ്രീലങ്ക എന്നിവിടങ്ങളിലും കൊല്ലവർഷം ഉപയോഗിച്ചു. 

 

കൊല്ലവർഷം കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് എഡി 12–ാം നൂറ്റാണ്ടു മുതലാണ്. വേണാട്ട് രാജ്യത്തെ ശ്രീവല്ലഭൻ കോതയുടെ മാമ്പിള്ളി ശാസനമാണ് (കൊല്ലവർഷം 149) കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ രേഖ. ‌കൊല്ലവർഷം എങ്ങനെ നിലവിൽ വന്നു എന്നതിനെക്കുറിച്ചു പല കഥകളുമുണ്ട്. വേണാട്ട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമ ആരംഭിച്ചതാണ് ഈ കാലഗണനക്രമമെന്ന് ഒരു കഥയുണ്ട്. ശങ്കരാചാര്യരുമായി ബന്ധപ്പെട്ടും കൊല്ലവർഷത്തിന്റെ തുടക്കം പറയുന്നുണ്ട്. കൊല്ലം നഗരം സ്ഥാപിതമായതിന്റെ ഓർമയ്ക്കായി ആരംഭിച്ചതാണ് കൊല്ലവർഷമെന്നും പറയുന്നു. കൊല്ലം തോന്റി എന്നു രേഖകളിൽ കാണുന്നത് അതുകൊണ്ടാണത്രേ. കൊല്ലം നഗരം സ്ഥാപിച്ചതിനു ശേഷം എന്നാണ് ആ പ്രയോഗത്തിന് അർഥം. എന്നാൽ ചരിത്രരേഖകൾ വച്ച് പരിശോധിക്കുമ്പോൾ ഈ വാദങ്ങളിലെല്ലാം പല പൊരുത്തക്കേടുകളുമുണ്ടെന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു.

 

സപ്തർഷി വർഷം കൊല്ലവർഷമായി തീർന്നു എന്ന വാദത്തിനാണ് നിലവിൽ പൊതുസമ്മതിയുള്ളത്. കശ്മീരിലും മറ്റും കാലഗണനയ്ക്ക് ഉപയോഗിച്ചിരുന്നതാണ് സപ്തർഷിവർഷം. ഇത് ആര്യന്മാർ വഴി കേരളത്തിലേക്കു വന്നു എന്നാണ് കരുതുന്നത്. ഓരോ നൂറു വർഷം കഴിയുമ്പോഴും ഒന്ന് എന്ന് എണ്ണിത്തുടങ്ങുന്നതാണ് ഈ വർഷത്തിന്റെ രീതി. ഇതിനെ ഒരു ആവൃത്തി എന്നു പറയും. ബിസി 76ലാണ് സപ്തർഷി വർഷം തുടങ്ങുന്നത്. എഡി 24ൽ അത് നൂറുവർഷമായി. അതായത് ഒരു ആവൃത്തി പൂർത്തിയായി. 

 

ആര്യന്മാർ കൊല്ലം നഗരത്തിലെത്തുന്നത് എഡി 824ൽ സപ്തർഷി വർഷത്തിന്റെ ഒൻപതാം ആവൃത്തി പൂർത്തിയായി, എഡി 825ൽ പത്താമത്തെ ആവൃത്തി തുടങ്ങുന്ന ഘട്ടത്തിലാണ്. കൊല്ലത്ത് അവർ എത്തിയതിനു ശേഷം തുടങ്ങിയ വർഷമായതിനാൽ അതിനെ കൊല്ലവർഷം എന്നു വിശേഷിപ്പിച്ചിരിക്കാം. പിന്നീട് കേരളത്തിൽ സപ്തർഷിവർഷ രീതിയായ ആവൃത്തി ഇല്ലാതാകുകയും വർഷത്തെ തുടർച്ചയായി എണ്ണാൻ തുടങ്ങുകയും ചെയ്തു.

ആദ്യകാലത്ത് മലബാറിൽ കന്നി ഒന്നിനും ദക്ഷിണ കേരളത്തിൽ ചിങ്ങം ഒന്നിനുമാണ് കൊല്ലവർഷം ആരംഭിച്ചിരുന്നത്. 1834 വരെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിൽ കൊല്ലവർഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷുകാരുടെ കീഴിലേക്കു ഭരണം മാറിയതോടെ അത് ഇംഗ്ലിഷ് വർഷത്തിലേക്കു മാറി. ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന 12 മാസങ്ങളാണ് ഒരു കൊല്ലവർഷം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിവയാണ് 12 മാസങ്ങൾ.

 

 

Content summary : Kollavarsa, Malayalam year,  Kolla calendar, Kerala history, Saptarshi year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com