ADVERTISEMENT

കേരള ജനതയെ എന്നെന്നും പ്രചോദിപ്പിച്ചവയാണ് നമ്മുടെ രാഷ്ട്രപിതാവിന്റെ സന്ദർശനങ്ങൾ. ദേശീയബോധവും ഐക്യവും വളർത്താൻ അദ്ദേഹത്തിന്റെ 5 സന്ദർശനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 

1920 ഓഗസ്റ്റ് 18-19
നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും പ്രചാരണത്തിനായുള്ള ഒന്നാം സന്ദർശനം 1920 ഓഗസ്റ്റ് 18ന് ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നൽകാനും നിസ്സഹകരണ സമരത്തിന്റെ പ്രചാരണത്തിനുമായിട്ടാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്. കോഴിക്കോട്ടെ ഒരു വൻ ജനാവലിയെ മൗലാന ഷൗക്കത്തലിയോടൊപ്പം അദ്ദേഹം അഭിസംബോധന ചെയ്തു. ഹിന്ദു– മുസ്‌ലിം ഐക്യത്തിനായുള്ള ആഹ്വാനമായിരുന്നു പ്രസംഗത്തിൽ ഉടനീളം. റൗലറ്റ് നിയമത്തിന് എതിരായുള്ള നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ചും അതിന് പിന്തുണ നൽകേണ്ടതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. സ്വദേശി പ്രസ്ഥാനം, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗത്തിന്റെ ആവശ്യകത തുടങ്ങിയവയും അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കെ. മാധവൻ നായരാണ് മലയാള തർജമ നിർവഹിച്ചത്. തലശ്ശേരിയും കണ്ണൂരും സന്ദർശിച്ച ശേഷം 19 –ാംതീയതി അദ്ദേഹം  മംഗലാപുരത്തേക്ക് പോയി. 

1925 മാർച്ച് 8 - 19 
വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു രണ്ടാം കേരള സന്ദർശനം. ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സന്ദർശനം കൂടിയായിരുന്നു ഇത്. കൊച്ചിൻ ഓൾഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗാന്ധിജി കേരളത്തിലെ തന്റെ രണ്ടാം സന്ദർശനത്തിന് തുടക്കം കുറിച്ചു. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ സമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ഇതേ തുടർന്നാണ് ശിവഗിരിയിൽ എത്തിച്ചേർന്നത്. ശ്രീനാരായണ ഗുരുവുമായി തൊട്ടുകൂടായ്മയെ കുറിച്ചും മറ്റും വളരെയധികം സംസാരിച്ചു. എൻ. കുമാരനാണ് പരിഭാഷ നിർവഹിച്ചത്. അന്ന് ശിവഗിരി മഠത്തിൽ തങ്ങുകയും തുടർന്ന് റാണി സേതുലക്ഷ്മി ബായിയെ സന്ദർശിക്കുകയും ചെയ്തു. സബർമതി ആശ്രമത്തിൽ സെക്രട്ടറിയായിരുന്ന ടൈറ്റസ് തേവർ തുണ്ടിയിലിനെ മാരാമണിൽ പോയി കാണുകയും ചെയ്തു.

1927 ഒക്ടോബർ 9 -15, 25 
തൃശൂരിൽ നിന്നാണ് ഗാന്ധിജി തന്റെ മൂന്നാം സന്ദർശനത്തിന് തുടക്കം കുറിച്ചത്. കുട്ടികളുമായി ആശയവിനിമയം നടത്തുകയും ഗാന്ധിജിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച്  സംഘടിപ്പിച്ച ചർക്കയിൽ തുണി നെയ്യൽ മത്സരം ആസ്വദിക്കുകയും ചെയ്തു. വള്ളത്തോൾ നാരായണമേനോനെ കണ്ടുമുട്ടിയപ്പോൾ മഹാകവി സാഹിത്യമഞ്ജരി സമ്മാനിച്ചു. തൊട്ടുകൂടായ്മയെ കുറിച്ച് തിരുവിതാംകൂർ മഹാരാജാവും റാണിയുമായി ചർച്ചയും നടത്തി. തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ പ്രസംഗിച്ച അദ്ദേഹം 15–ാം തീയതി കോയമ്പത്തൂരിന് പോയി. വീണ്ടും 25–ാം തീയതി കേരളത്തിൽ വന്നതിനുശേഷമാണ് തിരിച്ചു പോയത്.

1934 ജനുവരി 10-22
അധഃസ്ഥിത സമൂഹത്തിന്റെ സംരക്ഷണാർഥം സ്വരൂപിക്കുന്ന ഫണ്ട് ശേഖരിക്കുന്നതിനാണ് ഗാന്ധിജി നാലാം വട്ടം കേരളം സന്ദർശിച്ചത്. 1934 ജനുവരി 10ാം തീയതി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വലിയ ജനാവലി കാത്തു നിൽപുണ്ടായിരുന്നു. വടകരയിലെ ഫണ്ട് ശേഖരണ യോഗത്തിൽ വച്ചാണ് കൗമുദിയുടെ പ്രസിദ്ധമായ ആഭരണ ദാനം നടക്കുന്നത്. ഈ സംഭവം തന്റെ മാസികയായ 'ഹരിജനി’ ൽ കൗമുദി കാ ത്യാഗ് എന്ന പേരിൽ ഗാന്ധിജി വിവരിക്കുകയും ചെയ്തു. കോഴിക്കോട് സാമൂതിരിയെ സന്ദർശിച്ചതും ശബരി ആശ്രമ അന്തേവാസികളെ സന്ദർശിച്ചതും നാലാം സന്ദർശന വേളയിൽ തന്നെയാണ്. ജനുവരി 20ന് വർക്കല സന്ദർശിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധിക്ക് ശേഷമുള്ള സന്ദർശനം എന്ന നിലയ്ക്കും ഗാന്ധിജിയുടെ നാലാം സന്ദർശനം പ്രാധാന്യമർഹിക്കുന്നു.

1937 ജനുവരി 12 - 21
ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് അവസാന വട്ടം കേരളം സന്ദർശിച്ചപ്പോൾ  ആ യാത്രയെ തീർഥയാത്ര എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. വെങ്ങാനൂരിൽ എത്തി അയ്യങ്കാളിയെ സന്ദർശിക്കുന്നതും ഈ വേളയിലാണ്. കൊട്ടാരക്കര കെ.എം.എം. നാരായണൻ നമ്പൂതിരിപ്പാടിന്റെ ക്ഷേത്രം എല്ലാവർക്കുമായി തുറന്നു കൊടുത്തതും അഞ്ചാം സന്ദർശന വേളയിൽ തന്നെ.

സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ഗാന്ധിജിയും ', ആശയങ്ങളും 
ക്ലാസ് 10 പൊതു ഭരണം: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചു കൊണ്ടായിരിക്കണം പൊതു ഭരണം എന്ന ഗാന്ധിജിയുടെ നിർദേശം ഈ പാഠഭാഗത്ത് എടുത്തു പറഞ്ഞിട്ടുണ്ട്. സംസ്കാരവും ദേശീയതയും എന്ന യൂണിറ്റിൽ ഗാന്ധിജിയുടെ പത്രങ്ങളെക്കുറിച്ചും വിഭാവനം ചെയ്ത വർധ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും  പറയുന്നു. സമരവും സ്വാതന്ത്ര്യവും എന്ന അധ്യായത്തിൽ ഗാന്ധിജിയുടെ ആദ്യ കാല സമരങ്ങളെക്കുറിച്ചും ദേശീയ സമരങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 9–ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ട മൂന്നാം യൂണിറ്റിൽ  നിർദേശക തത്വങ്ങളിൽ ഗാന്ധിജിയുടെ സ്വാധീനം വ്യക്തമാക്കുന്നുണ്ട്. എട്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട യൂണിറ്റിൽ ഗാന്ധിജിയുടെ ആദ്യ പുസ്തകമായ ഹിന്ദു സ്വരാജിനെക്കുറിച്ചും ട്രസ്റ്റ്ഷിപ് കൗൺസിൽ എന്ന അദ്ദേഹത്തിന്റെ മഹത്തായ ആശയത്തെക്കുറിച്ചും കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകിയുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര വീക്ഷണങ്ങളെ കുറിച്ചും കുട്ടികൾക്ക് പരിചയം നൽകുന്നുണ്ട്. 

ചെറുകിട കുടിൽ വ്യവസായങ്ങളെ പരിഗണിച്ചുകൊണ്ട് സ്വയം പര്യാപ്തമായ ഒരു വ്യവസ്ഥിതിക്കായുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമായവയാണ്.

Content Highlight -   Gandhiji's visit to Kerala | Non-cooperation movement in Kerala | Khilafat movement in Kerala | Gandhiji's impact on Kerala | Unity in Kerala through Gandhiji's visits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com