ADVERTISEMENT

19–ാം നൂറ്റാണ്ടിന്റെ അവസാനം ഒരു ജർമൻ  കുടുംബത്തിൽ ജനിച്ച സമർഥനായ ഭൗതിക രസതന്ത്രജ്ഞൻ (physical chemist) ആയിരുന്നു ഫ്രിട്സ് ഹാബെർ. 1918ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം നൽകി ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചു. എന്നാൽ, അധികം ആരും ചർച്ച ചെയ്യാത്ത മറ്റൊരു വലിയ നേട്ടത്തിനു കൂടി അർഹനാണ്  അദ്ദേഹം. ഇന്ന് ജനസംഖ്യയുടെ പകുതിയോളം പേർ ജീവിച്ചിരിക്കാൻ കാരണം അദ്ദേഹത്തിന്റെ ഒരു നിർണായക കണ്ടുപിടിത്തമാണെന്ന് കൂട്ടുകാർക്കറിയാമോ? അമോണിയ അടിസ്ഥാനമായുള്ള രാസവള നിർമാണ പ്രക്രിയയുടെ കണ്ടുപിടിത്തമായിരുന്നു അത്. എന്നാൽ, സമകാലികരായ ആൽബർട്ട് ഐൻസ്റ്റൈനും  നീൽസ് ബോറിനും ലഭിച്ച ജനസമ്മതിയും അംഗീകാരവും  ഫ്രിട്സ് ഹാബെറിന് കിട്ടിയില്ല. കാരണമെന്തെന്നോ?

വിശപ്പകറ്റാൻ അമോണിയ വരുന്നു 
20–ാം നൂറ്റാണ്ട് തുടങ്ങിയപ്പോൾ തന്നെ ലോക ജനസംഖ്യയിൽ വലിയ വർധനയുണ്ടായി. അന്നുവരെ പിന്തുടർന്ന കൃഷിരീതികൾ കൊണ്ട് ഇത്രയും പേരെ തീറ്റിപ്പോറ്റാൻ കഴിയാതെ വന്നു. സസ്യങ്ങൾക്ക് വളരാൻ 

the-dontradictory-legacy-of-fritz-haber1
ഫ്രിട്സ് ഹാബെർ. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

നൈട്രജൻ മൂലകം അത്യാവശ്യമാണെന്നു കൂട്ടുകാർ പഠിച്ചിട്ടില്ലേ. വാതക രൂപത്തിൽ അന്തരീക്ഷത്തിൽ ധാരാളമുള്ള നൈട്രജനെ സസ്യങ്ങൾക്ക് നേരിട്ട് ആഗിരണം ചെയ്യാനുള്ള കഴിവില്ല. ഇതു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സസ്യങ്ങൾക്ക് പോഷകക്കുറവ് ഉണ്ടായതോടെ ഉൽപാദനം കുറഞ്ഞു. അതോടെ ഭക്ഷ്യപ്രതിസന്ധി ഉടലെടുത്തു. ഹാബെർ വികസിപ്പിച്ചെടുത്ത ബോഷ്-ഹാബെർ പ്രക്രിയ വഴി വാതക രൂപത്തിലുള്ള നൈട്രജനെ അമോണിയ (NH3) ആക്കി മാറ്റിയതിലൂടെ ഭക്ഷ്യക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമായി. കൂടുതൽ മെച്ചപ്പെട്ട രാസവളങ്ങൾ ഉണ്ടാക്കി വിളവ് വർധിപ്പിക്കാൻ കഴിഞ്ഞത് ഹാബെറിന്റെ കണ്ടുപിടിത്തം വഴിയാണ്.

ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും അമോണിയ നിർമിക്കുന്നതിന് ഹാബെർ കണ്ടുപിടിച്ചതിലും മെച്ചപ്പെട്ട മറ്റൊരു പ്രക്രിയയിലേക്ക് എത്താൻ ഇതുവരെ ശാസ്ത്ര ലോകത്തിനായിട്ടില്ല. എന്നാൽ, ഹാബെർ പ്രക്രിയ വഴി ലോകത്തിന്റെ വിശപ്പടക്കിയ മഹാൻ എന്നതിനപ്പുറം ലോകം അദ്ദേഹത്തെ അറിഞ്ഞതും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയതും മറ്റൊരു പേരിലാണ്; ഒട്ടേറെ മനുഷ്യരുടെ മരണത്തിനു കാരണമായ രാസയുദ്ധത്തിന്റെ പിതാവ് എന്ന പേരിൽ! ഒരിക്കൽ മനുഷ്യരുടെ മുഴുവൻ വിശപ്പടക്കിയയാൾ മനുഷ്യരെ മുഴുവൻ നാശത്തിലേക്കു തള്ളിവിട്ടതിന്റെ കൂടി കാരണക്കാരനായ വൈരുധ്യമാണ് ഇവിടെ കാണുന്നത്.

രാസയുദ്ധത്തിലേക്ക് 
ജർമനി ഒന്നാം ലോകയുദ്ധത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. ഹാബെർ തന്റെ പ്രവർത്തനങ്ങൾ മിലിറ്ററി ആവശ്യങ്ങളിലേക്കു തിരിച്ചു. യുദ്ധത്തിന് ഉപയോഗിക്കേണ്ട രാസവസ്തുക്കൾ വികസിപ്പിച്ചെടുത്താൽ രാജ്യത്തോടുള്ള കടമ നിർവഹിക്കാം എന്ന് അദ്ദേഹം വിചാരിച്ചു. കൃഷി ആവശ്യത്തിനായി കണ്ടുപിടിച്ച അമോണിയ സ്വാംശീകരണ പ്രക്രിയ വഴി നൈട്രേറ്റുകളും സ്ഫോടകവസ്തുക്കളും ഉണ്ടാക്കാൻ ഉപയോഗിക്കാമെന്നു ഹാബെർ കണ്ടെത്തി. പിന്നീടു സ്ഫോടനകവസ്തുക്കളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചെടുത്തു. ആളുകൾ യുദ്ധക്കളത്തിൽ മരിച്ചുവീണുകൊണ്ടിരുന്നു. തീർന്നില്ല, ക്ലോറിൻ വാതകം ഒരു രാസായുധം (chemical weapon) ആയി ഉപയോഗിക്കാമെന്ന് ഹാബെർ ജർമൻ പട്ടാളത്തെ അറിയിച്ചു. ബൽജിയത്തിലെ ഈപ്ര (ypres) നഗരത്തിൽ യുദ്ധം നടക്കുമ്പോൾ ക്ലോറിൻ വാതകം പ്രയോഗിച്ചു. ആയിരത്തോളം ആളുകളാണ് അന്നു മരിച്ചു വീണത്. രാസായുധങ്ങൾ നിരോധിക്കുകയും നയതന്ത്രപരമായ പ്രതിരോധം ഉണ്ടാവുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ഒരിക്കൽ പട്ടിണിയിൽ നിന്ന് രക്ഷിച്ചെടുത്ത കോടിക്കണക്കിന് ജനങ്ങളുടെ മുഴുവൻ മരണത്തിന് ഹാബെർ ഉത്തരവാദിയാകുമായിരുന്നു.

വഴിയാണ് പ്രധാനം 
ഹാബെർ ബുദ്ധിമാനായ ശാസ്ത്രജ്ഞനായിരുന്നു. ഭക്ഷ്യ ക്ഷാമത്തിൽ നിന്നു മനുഷ്യരെ രക്ഷിക്കാൻ തന്റെ ബുദ്ധി ഉപയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, വിനാശത്തിലേക്കു വഴിതുറക്കാനും അറിവ് ഉപയോഗിക്കാമെന്നു ഹാബെർ തെളിയിച്ചു. വഴി നിങ്ങൾക്കു മുൻപിലുണ്ട്. ലോകത്തെ ഉയർത്താനും ചവിട്ടിത്താഴ്ത്താനുമുള്ള വഴി. തിരഞ്ഞെടുപ്പാണ് പ്രധാനം. നല്ല വഴിതന്നെ തിരഞ്ഞെടുക്കണേ കൂട്ടുകാരേ.

English Summary:

The contradictory legacy of Fritz Haber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com