ADVERTISEMENT

ലോകം യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും തീവ്രതയിലൂടെ കടന്നുപോകുകയാണ്. ദയയും അനുകമ്പയും നിറഞ്ഞൊരു ജനതയ്ക്കു മാത്രമേ ഇവയെ അതിജീവിക്കാൻ സാധിക്കൂ. അതിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നതാണ് ഇത്തവണത്തെ ലോക ദയാദിനം. 1998 മുതൽ എല്ലാ വർഷവും നവംബർ 13 ലോക ദയാദിനമായി ആചരിക്കുന്നു. കൂടുതൽ ഒരുമയുള്ളതും കരുതലുള്ളതുമായ ലോകം സൃഷ്ടിക്കാൻ മനുഷ്യർ കാത്തുസൂക്ഷിക്കേണ്ട ഏറ്റവും പ്രധാന മൂല്യം ദയയാണെന്ന സന്ദേശം പകരാനാണ് ദയാദിനം ആചരിക്കുന്നത്. ‘വേൾഡ് കൈൻഡ്നെസ് മൂവ്മെന്റ്’ എന്ന സംഘടനയാണ് ഇത് അവതരിപ്പിച്ചത്. കരുണയും കരുതലും പ്രചരിപ്പിക്കാൻ ഓസ്ട്രേലിയ, തായ്‌ലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലെ ചില സംഘടനകൾ ചേർന്ന് 1997ൽ ജപ്പാനിലെ ടോക്കിയോയിൽ കൺവൻഷൻ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായിരുന്നു  ‘വേൾഡ് കൈൻഡ്നെസ് മൂവ്മെന്റ്’. ദയയുള്ളതും കൂടുതൽ അനുകമ്പയുള്ളതുമായ ലോകം കെട്ടിപ്പടുക്കാൻ ഒരുമിച്ചുചേരുമെന്ന് അവർ പ്രതിജ്ഞയെടുത്തു. ഈ ലക്ഷ്യത്തിനായി ലോകദയാദിനം 1998 മുതൽ ആചരിച്ചു തുടങ്ങി. ആദ്യമായി 2009ൽ സിംഗപ്പൂർ, ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങൾ ദയാദിനം ഔദ്യോഗികമായി അംഗീകരിച്ചു. പിന്നീട് ഒട്ടേറെ രാജ്യങ്ങൾ ദിനാചരണം ഏറ്റെടുത്തു. നിലവിൽ സ്വിറ്റ്സർലൻഡിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന എൻജിഒ സംഘടനയാണ് വേൾഡ് കൈൻഡ്നെസ് മൂവ്മെന്റ്. സംഗീത, നൃത്ത മേളകൾ ഉൾപ്പെടെ ദയാദിനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ലോകദയാദിനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാര ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചില ദയാദിന പ്രവർത്തനങ്ങൾ

∙ റോഡിൽ കാണുന്ന അപരിചിതർക്ക് ഒരു പുഞ്ചിരി സമ്മാനിക്കുക.

∙ സുഹൃത്തുകൾക്ക് ഒരു ചായ വാങ്ങിനൽകാം.

∙ ദീർഘനാളായി കാണാത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കാണാൻ പോകാം.

∙ ഒപ്പം ജോലി ചെയ്യുന്നവരോടോ ക്ലാസിലെ കൂട്ടുകാരോടോ ഒരു നല്ല വാക്ക് പറയുക.

∙ ഏതെങ്കിലും ആതുരസേവന സംഘത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com