ADVERTISEMENT

120 വർഷമായി നെമസിസ് എന്ന കപ്പൽ കടലിൽ മറഞ്ഞിട്ട്. പക്ഷേ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നെമസിസിന്റെ തിരോധാനത്തെപ്പറ്റി നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ അധികൃതർ. കപ്പൽ ഓസ്‌ട്രേലിയയുടെ തീരമേഖലയിൽ എവിടെയാണ് മറഞ്ഞുകിടക്കുന്നത് എന്നതു സംബന്ധിച്ച വാർത്ത ഓസ്‌ട്രേലിയയുടെ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഓർഗനൈസേഷനാണു പുറത്തുവിട്ടത്. 1904 ജൂലൈയിലാണ് ബ്രിട്ടിഷ് കപ്പലായ എസ്എസ് നെമസിസ് ബ്രിട്ടനിലെ ന്യൂകാസിലിൽനിന്നു കൽക്കരി കയറ്റി ഓസ്‌ട്രേലിയൻ തീരത്തിനോടടുത്തത്. എന്നാൽ ന്യൂ സൗത്ത് വെയിൽസ് തീരത്തിനടുത്ത് വച്ച് അതിശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട കപ്പൽ തകർന്നു മുങ്ങി. തൊട്ടടുത്ത ദിവസങ്ങളിൽ കപ്പലിന്റെ ചില അവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. പക്ഷേ 240 അടി നീളമുള്ള നെമസിസ് മുങ്ങിയ കൃത്യ സ്ഥലം കണ്ടെത്താൻ അധികൃതർക്കു സാധിച്ചിരുന്നില്ല.

എന്നാൽ ഓസ്‌ട്രേലിയിലെ ഒരു സമുദ്രതിരച്ചിൽ കമ്പനി കഴിഞ്ഞ വർഷം തീരത്തുനിന്ന് 26 കിലോമീറ്റർ അകലെ ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത് നെമസിസാണെന്നു സംശയമുയർന്നതിനെത്തുടർന്ന് നീണ്ടനാളുകളായി നിരീക്ഷണവും പഠനവും നടക്കുകയായിരുന്നു. ഒടുവിൽ സ്ഥിരീകരണം ലഭിച്ചശേഷം കഴിഞ്ഞ ദിവസമാണ് അധികൃതർ വിവരം പുറത്തുവിട്ടത്.

Representative image. Photo Credits; Kichigin/ Shutterstock.com
Representative image. Photo Credits; Kichigin/ Shutterstock.com

ഇങ്ങനെ അപ്രത്യക്ഷമായ പല കപ്പലുകളും പിൽക്കാലത്തു കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് എൻഡുറൻസ് എന്ന കപ്പൽ. 2022 ലാണ് ഇതു കണ്ടെത്തിയത്. വിഖ്യാത ബ്രിട്ടിഷ്‌ –ഐറിഷ് പര്യവേക്ഷകനായ സർ ഏണസ്റ്റ് ഷാക്കിൾടണിന്റെ കപ്പലായിരുന്നു ഇത്. 1915 ലാണ് അന്റാർട്ടിക്കയ്ക്കു സമീപം മഞ്ഞുപാളിയിൽ ഇടിച്ച് കപ്പൽ തകർന്നു മുങ്ങിയത്. ഇതിലുണ്ടായിരുന്ന ഷാക്കിൾടണും സംഘവും ചെറിയ ബോട്ടുകളിലും മഞ്ഞിലൂടെ നടന്നും രക്ഷപ്പെട്ടിരുന്നു. അന്റാർട്ടിക് പര്യവേക്ഷണ ചരിത്രത്തിലെ അദ്ഭുതകരമായ രക്ഷപ്പെടലുകളിലൊന്നായിരുന്നു അത്. ഷാക്കിൾടണിന്റെ നൂറാം ചരമവാർഷിക വേളയിലാണു കപ്പൽ കണ്ടെത്തിയത്.

Representative image. Photo credit : Stubblefield Photography/shutterstock.com
Representative image. Photo credit : Stubblefield Photography/shutterstock.com

അന്റാർട്ടിക്കയ്ക്ക് സമീപമുള്ള വെഡൽ കടലിൽ പതിനായിരം അടി താഴെയായിരുന്നു എൻഡുറൻസ്. തടികൊണ്ടുണ്ടാക്കിയ കപ്പൽ ദ്രവിച്ചിട്ടുണ്ടെങ്കിലും ഇന്നും ഘടന നിലനിൽക്കുന്നെന്ന് കണ്ടെത്തിയവർ പറയുന്നു. എൻഡുറൻസ് എന്നു കപ്പലിൽ എഴുതിയിരിക്കുന്നത് ഇപ്പോഴും കാണാമത്രേ. അൻപതു വർഷത്തോളം നീണ്ട പര്യവേക്ഷണ കരിയറിനുടമയായ മറൈൻ ആർക്കയോളജിസ്റ്റ് മെൻസൻ ബൗണ്ടും സംഘവുമാണ് കപ്പൽ കണ്ടെത്തിയത്.

English Summary:

SS Nemesis uncovered after 120 years beneath the waves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com