ADVERTISEMENT

ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിലുള്ള കൊതുകുകളെ തുരത്താൻ പുതിയ പദ്ധതിയുമായി ബ്രസീൽ. ജനിതകവ്യതിയാനം നടത്തിയ കൊതുകുകളെ പ്രകൃതിയിലേക്കു തുറന്നുവിട്ടാണ് ഇതു സാധിക്കാനൊരുങ്ങുന്നത്. ഇത്തരം പരിഷ്കരിക്കപ്പെട്ട ആൺകൊതുകുകൾ പെൺകൊതുകുകളുമായി പ്രജനനം നടത്തും. എന്നാൽ ആൺകൊതുകിൽ നിന്നുള്ള ഒരു ജീൻ കാരണം ജനിക്കുന്ന പെൺകൊതുകുകൾ നശിച്ചുപോകും. ഇത്തരത്തിൽ കൊതുകിന്റെ ജനസംഖ്യ കുറയ്ക്കാമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഡെങ്കിപ്പനിയും കൊതുകുശല്യവും രൂക്ഷമായ രാജ്യമാണ് ബ്രസീൽ.

ഡെങ്കിപ്പനിക്കു പുറമേ ചിക്കുൻഗുനിയ, യെല്ലോഫീവർ, സിക്ക ബാധ തുടങ്ങിയ രോഗങ്ങളും പരത്തുന്ന കൊതുകാണ് ഈഡിസ് ഈജിപ്തി. ഇവയെ നേരിടാനായി പലതരം പദ്ധതികൾ ലോകത്തു നടപ്പിലാക്കിയിട്ടുണ്ട്. മോസ്ക്വിറ്റോഫിഷ് എന്ന് അറിയപ്പെടുന്ന മീനാണു ഗംബൂസിയ. കൊതുകുകളുടെ കൂത്താടികളാണ് ഇവയുടെ ഇഷ്ടഭക്ഷണം. പണ്ട് യുപിയിലെ ബറേലി, ബദ്വാൻ ജില്ലകളിൽ കൊതുകുജന്യ രോഗങ്ങൾ കൂടിയപ്പോൾ ഗംബൂസിയയെ ഇറക്കിയത് ലക്ഷ്യം കണ്ടിരുന്നു. പിന്നീട് യുപിയിലെ ഫിറോസാബാദിലും ഈ മാർഗം പരീക്ഷിക്കാൻ അധികൃതർ ഒരുങ്ങി. ഒരു ഗംബൂസിയ ഒരു ദിവസം ഏകദേശം 100 കൂത്താടികളെ തിന്നുമെന്നാണു കണക്ക്. കൊതുകുകളുടെ പ്രജനനത്തിനു പ്രകൃതിദത്തമായ ഒരു നിവാരണമാർഗമാണ് ഈ മത്സ്യങ്ങളെന്ന് അധികാരികൾ പറയുന്നു.

മീൻ മുട്ടകൾ വെള്ളത്തിലേക്കിട്ടുകൊണ്ടാണ് ഗംബൂസിയകളെ ജലാശയങ്ങളിലെത്തിക്കുന്നത്. ഈ മുട്ടവിരിഞ്ഞെത്തുന്ന കുഞ്ഞുമത്സ്യം ഒരുമാസത്തിനുള്ളിൽ വലുതാകും. പിന്നെ ഇതിനു വലിയ വിശപ്പാണ്. കൂത്താടികളെ മാത്രമല്ല, മറ്റു പലതരം പ്രാണികളെയും ഇവ നിർലോഭം അകത്താക്കാറുണ്ട്. പരമാവധി 7 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്ന ചെറുമീനുകളായ ഇവയ്ക്ക് തീരെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ പോലും കഴിയുവാനാകും. ഇത്തരം ആഴം കുറഞ്ഞ ജലാശയങ്ങളാണു പൊതുവെ കൊതുകുകളുടെ പ്രഭവകേന്ദ്രം. ഇന്ത്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ഈ മീനുകളുടെ കൊതുകു നിവാരണ ശേഷി ഉപയോഗിക്കപ്പെടാറുണ്ട്. ലോകാരോഗ്യ തന്നെ ഇവയിൽ പഠനം നടത്തിയിരുന്നു. കലിഫോർണിയിയയിൽ മത്സ്യക്കുളമുണ്ടാക്കുന്നവർക്ക് ഗംബൂസിയ മത്സ്യങ്ങളെ അധികൃതർ സൗജന്യമായി കൊടുക്കാറുണ്ട്. 1920 മുതൽ 1950 വരെയുള്ള കാലയളവിൽ തെക്കൻ അമേരിക്കയിൽ മലേറിയ നിർമാർജനം ചെയ്യാൻ ഇവ ഉപകരിച്ചിരുന്നു. റഷ്യയിൽ കരിങ്കടൽ തീരത്തുള്ള സോച്ചി നഗരത്തിലും മലേറിയ രോഗത്തെ ചെറുക്കാൻ ഇവ സഹായിച്ചു.

കൊതുകിനെ ഒതുക്കാൻ ഒരു നവീന വിദ്യ ജപ്പാനിലെ നഗോയ സർവകലാശാല കണ്ടെത്തിയിരുന്നു. ആൺകൊതുകുകളെയും പെൺകൊതുകുകളെയും തമ്മിൽ ഇണചേരാൻ അനുവദിക്കാത്ത നിലയിൽ, ശബ്ദം ഉപയോഗിച്ചുള്ള ഒരു വിദ്യയാണ് ഇവർ പരീക്ഷിച്ചത്. പെൺകൊതുകുകളുടെ ചിറകടിശബ്ദമാണ് മൂളലായി നമുക്ക് അനുഭവപ്പെടുന്നത്. രക്തം കുടിക്കാനുള്ള ശ്രോതസ്സുകൾ അടുത്തെവിടെയെങ്കിലുമുണ്ടോയെന്ന് അറിയാനായാണ് ഇവ ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഈ ശബ്ദം കൊതുകുകളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രക്രിയയ്ക്കും കാരണമാകുന്നുണ്ട്. പ്രജനനപ്രക്രിയയാണ് ഇത്.പെൺകൊതുകുകളുടെ ഈ മൂളൽ ശബ്ദം തങ്ങളുടെ ആന്റിന പോലുള്ള ചെവികളാൽ ആൺകൊതുകുകൾ പിടിച്ചെടുക്കും. ഇത് ഇവയുടെ തലച്ചോറിലേക്ക് ഒരു സിഗ്നൽ കൊടുക്കും. തുടർന്നാണ് പ്രജനനത്തിനുള്ള ഇണയെത്തേടി ആൺകൊതുകുകൾ രംഗത്തിറങ്ങുന്നത്. കൊതുകുകളുടെ വംശം നിലനിൽക്കുന്നതിന് ഈ ശബ്ദം വളരെ നിർണായകമാണെന്ന് ചുരുക്കം.

ആൺകൊതുകുകൾ ഈ ശബ്ദം പിടിച്ചെടുക്കുന്ന ഫ്രീക്വൻസി മാറ്റിമറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ആൺകൊതുകുകളിലെ സെറോട്ടോണിൻ തോത് ഇവർ കൃത്രിമമായി കുറച്ചു. സെറോട്ടോണിൻ കുറഞ്ഞതോടെ കൊതുകുകളുടെ ചെവികൾ സ്വീകരിക്കുന്ന തരംഗങ്ങളുടെ ഫ്രീക്വൻസി മാറിയെന്നും ഇത് അവയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചു. ബ്രസീലിന്റെ അയൽരാജ്യമായ അർജനന്റീനയിലും കൊതുകുശല്യമുണ്ട്. ഇതു തടയാൻ നവീന മാർഗങ്ങൾ ഇവിടെയും ഉപയോഗിച്ചിരുന്നു. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നുവിടാനായിരുന്നു പദ്ധതി.

2016 മുതൽ തന്നെ വികിരണങ്ങൾ ഉപയോഗിച്ച് കൊതുകുകളെ കൈകാര്യം ചെയ്യാനുള്ള പദ്ധതി അർജന്റീനയിൽ വികസിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയും പതിനായിരം ആൺകൊതുകുകളെ വീതം വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ 5 ലക്ഷത്തോളം കൊതുകുകളെ വന്ധ്യംകരിക്കും. തുടർന്ന് ഇവയെ തുറന്നുവിടും. ഇത്തരം കൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുമ്പോൾ പ്രജനനം നടക്കാതെ വരും.

English Summary:

Brazil's revolutionary mosquito strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com