ലോക്ഡൗൺ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ട്: നാലു ലക്ഷത്തിൽപ്പരം കുട്ടികളിൽ പുതിയതായി ഭാരക്കുറവ്
Mail This Article
കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ഇന്ത്യയിൽ ആദ്യഘട്ടത്തിൽ അതിൽ നടപ്പാക്കിയ 68 ദിവസത്തെ ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ നാല് ലക്ഷത്തിൽപരം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്. രാജ്യത്തെ 4.1 ലക്ഷം കുട്ടികളിൽ പുതിയതായി ഭാരക്കുറവ് ഉണ്ടായതായി കണ്ടെത്തി. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ള 3.93 ലക്ഷം കുട്ടികളിൽ ഭാര കുറവ് മൂലം ക്ഷീണം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ജയ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്മെൻറ് റിസർച്ച്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ഗ്രോത്ത്, യുഎസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർവാർഡ് സെൻറർ ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായാണ് പഠനം നടത്തിയത്.ഏറ്റവും ഒടുവിൽ നടത്തിയ ദേശീയ കുടുംബ ആരോഗ്യ സർവേയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന സമയത്ത് പോലും ദിവസ വേതനം കൊണ്ട് കഴിയാൻ ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഭക്ഷണലഭ്യത ഗണ്യമായി കുറഞ്ഞതായും പഠന റിപ്പോർട്ട് പറയുന്നു.
അടുത്തിടെ സർക്കാർ ഏജൻസികൾ നടത്തിയ പഠനങ്ങളിലും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന അളവിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ 78 ശതമാനത്തിനും പോഷകാംശം ലഭിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.
English Summary : study-says-lockdown-may-have-led-to-underweight-in-kids