ADVERTISEMENT

വിദ്യാർഥികള്‍ ആത്മഹത്യ ചെയ്ത രണ്ടു സംഭവങ്ങൾ ഈയിടെ കേരളത്തെ നടുക്കി. ഓണ്‍ലൈനും ടെലിവിഷനും വഴിയുള്ള പഠനത്തിനു വീട്ടിൽ സൗകര്യം ഇല്ലാത്തതിലെ  നൈരാശ്യത്തിലാണ് ഒരു സ്കൂൾ വിദ്യാർത്ഥിനി ജീവൻ ഒടുക്കിയതെന്നു പറയപ്പെടുന്നു. കോപ്പിയടിക്കാൻ ശ്രമിച്ചു എന്ന ആരോപണം മൂലം പരീക്ഷ എഴുതാൻ   കഴിയാതെ ഹാൾ വിട്ട് പോകേണ്ടി വന്ന കോളേജ് വിദ്യാർഥിനി വീട്ടിൽ കാത്തിരിക്കുന്നവരെ മറന്നാണ് മരണത്തിന്റെ വഴിയേ പോയത്. ഈ ഇളം മനസ്സുകൾ ആത്മഹത്യയെ പരിഹാരമാർഗമായി സ്വീകരിച്ചതിനെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കണം.

 

ഈ വിദ്യാർഥിനികള്‍ വൈകാരിക വിക്ഷോഭങ്ങളിൽ പെട്ടപ്പോൾ അത് തക്ക സമയത്തു തിരിച്ചറിഞ്ഞ് കരുതലും സമാശ്വാസവും നൽകിയിരുന്നെങ്കിൽ അവർ ഇന്ന് ജീവിക്കുമായിരുന്നു. ഡിജിറ്റൽ പഠനത്തിനുള്ള സൗകര്യം താമസിയാതെ ലഭിക്കുമെന്നും ഇപ്പോൾ നഷ്ടമാകുന്ന ക്ലാസുകൾ വീണ്ടും കേൾക്കാൻ അവസരം കിട്ടുമെന്നുമുള്ള പ്രത്യാശ നൽകലും അവളുടെ വേവലാതികൾ ഇല്ലാതാക്കാനുള്ള ആശ്വസിപ്പിക്കലും ഉണ്ടായിരുന്നുവെങ്കിൽ അവൾ ആത്മഹത്യ ചെയ്യുമായിരുന്നോ? 

 

കോപ്പിയടി സാഹചര്യത്തിലെ ശിക്ഷകള്‍ക്ക് ഇടയിലും ആ വിദ്യാർഥിനിക്ക് ഉണ്ടാകാനിടയുള്ള വിഷമങ്ങൾ ഉൾക്കൊണ്ട് ഒരു കരുതൽ നൽകാമായിരുന്നു. ഇത് തിരുത്തലിനുള്ള ചെറിയ ശിക്ഷയെന്ന് ബോധ്യപ്പെടുത്തി രക്ഷകര്‍ത്താക്കളുടെ കൂടെ വിടാമായിരുന്നു. ആകുലതകൾ കേൾക്കുന്നതും തുടർജീവിതമുണ്ടെന്ന് ഓർമപ്പെടുത്തുന്നതും അവരെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്ന വിചാരം  സൃഷ്ടിക്കുന്നതുമൊക്കെ അവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റും. മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരുമൊക്കെ ഈ ദൗത്യം ആവശ്യമുള്ള സന്ദർഭത്തിൽ ചെയ്താൽ പല കുട്ടികളെയും ആത്മഹത്യാ ചിന്തകളിൽ നിന്നു മോചിപ്പിക്കാം.

 

പരാജയമോ പ്രണയം ഉൾപ്പെടെയുള്ള നഷ്ടങ്ങളോ മാനക്കേടോ ഉണ്ടാകുമ്പോൾ വളർച്ചയുടെ പടവുകളിൽ നിൽക്കുന്ന ഒരു വിദ്യാർഥി എല്ലാം മതിയാക്കി സ്വയം മരണത്തെ സ്വീകരിക്കുമ്പോൾ തൊട്ടുമുൻപ് ഉണ്ടായ ഒരു സംഘർഷമാകും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. അതിനും അപ്പുറമുള്ള പല ഘട്ടങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകും. തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദം ഉണ്ടാകാം. ആത്മഹത്യയാണ് പരിഹാരമെന്ന ചിന്ത ഉണ്ടാക്കുന്ന വിധത്തിലുള്ള മാതൃകകൾ സിനിമയിൽ നിന്നോ സ്വന്തം വീട്ടിൽ നിന്നോ കിട്ടിയിട്ടുണ്ടാ‌കും. 

 

ചിലർക്ക് പ്രതികൂല കുടുംബ സാഹചര്യങ്ങള്‍ ഉണ്ടാകാം. വളർത്തു ദോഷങ്ങൾ മൂലം തൊട്ടാവാടി സ്വഭാവം വന്നിട്ടുണ്ടാകും. ഇതിന്റെയൊക്കെ സ്വാധീനത്തെ മറികടക്കാൻ സഹായിക്കുകയും മനക്കരുത്തു വളർത്തുകയും ഒപ്പമുണ്ടെന്ന ധൈര്യം നൽകുകയും ചെയ്യേണ്ട ചുമതല കൂടി അധ്യാപകർക്കുണ്ട്. അതും കൂടി ചേരുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണമാകുന്നത്. വിഷമങ്ങൾ ഉള്ളിൽ തിങ്ങുമ്പോൾ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ കേൾക്കാനുള്ള മനസ്സ് രക്ഷകർത്താക്കൾക്കും അധ്യാപകർക്കും ഉണ്ടാകണം. കേൾക്കലും കരുത്തു നൽകലാണ്. ഒറ്റയ്ക്കല്ലെന്നും ആരെങ്കിലുമൊക്കെ തുണയായി ഉണ്ടെന്നുമുള്ള  വിചാരം വിദ്യാർഥിയിൽ ഉണ്ടായാൽ ആത്മഹത്യ ചിന്തകള്‍ ദുർബലമാകും. അത് ചെയ്യാനാകാത്തതിന്റെ സാക്ഷ്യങ്ങളാണ് ഈ മരണങ്ങള്‍.

 

English Summary : How To Prevent Students From Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com