ADVERTISEMENT

ഒരു ചാക്ക് നിറയെ പരിഭവങ്ങളുമായിട്ടാണ് പതിമൂന്നു വയസ്സുള്ള മകൻ പള്ളിക്കൂടം വിട്ടു വരുന്നത്. ചില കൂട്ടുകാർക്ക് ഐപാഡും പ്ലേ സ്റ്റേഷനും, സ്മാർട്ട് ഫോണുമൊക്കെയുണ്ട്. അവന് അതൊന്നുമില്ലെന്നാണ് സങ്കടം. ചില കൂട്ടുകാർ അവധിക്കാലത്തു വിദേശത്തു ടൂറിനു പോകുമെന്നും നമ്മൾ എവിടെയും പോകുന്നില്ലെന്നും പരാതി പറയും. ഒരിക്കൽ ഒരു ചങ്ങാതിയുടെ വീട്ടിൽ പോയി വന്നപ്പോൾ അവനുള്ള വില കൂടിയ ഷൂസായി വിഷയം. വലിയ ആർഭാടങ്ങൾക്കു പോകാൻ സാധിക്കില്ലെങ്കിലും ഒരു വിധം നല്ല ജീവിതസാഹചര്യങ്ങളാണു ഞങ്ങൾ കുട്ടികൾക്കു നൽകുന്നത്. എന്നിട്ടും വിഷമം പറച്ചിലാണ്.  എന്തു ചെയ്യും?

 

കൂട്ടു ചേരുന്നവരുടെ ജീവിതശൈലികളുമായി താരതമ്യപ്പെടുത്തി അവർക്കുള്ളത് എനിക്കില്ലല്ലോ എന്നു ചിന്തിക്കുന്നതു മനസ്സമാധാനം കെടുത്തും. വ്യത്യസ്ത സാമ്പത്തിക സ്ഥിതി ഉള്ളവരുടെയും ചെലവഴിക്കൽ ശൈലികളുള്ളവരുടെയും കൂട്ടമാണ് സമൂഹം. അതിന്റെ പ്രതിഫലനങ്ങൾ പള്ളിക്കൂടത്തിലെത്തുന്ന കുട്ടികളുടെ പെരുമാറ്റങ്ങളിലുണ്ടാകും. വിലകൂടിയ കളിക്കോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉടയാടകളുമൊക്കെയുള്ളവരുണ്ടാകാം. വിദ്യാർഥി ജീവിതം ലളിതവും എളിമയാർന്നതുമാകണമെന്ന നിഷ്കർഷ പുലർത്താത്ത കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ സഹപാഠികളുടെ മുമ്പിൽ ഇതൊക്കെ പൊങ്ങച്ചം കാട്ടാനായി പറഞ്ഞുവെന്നും വരും. 

 

ഒരു പരിധിവരെ ഈ കൗതുകം പങ്കുവയ്ക്കൽ സ്വാഭാവികവുമാണ്. കേൾക്കുന്ന ചില കുട്ടികളുടെ മനസ്സിനെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ചിത്രമാണ് ഈ മാതാപിതാക്കൾ അവതരിപ്പിക്കുന്നത്. ചില ചങ്ങാതിമാർക്കുള്ള ആർഭാട വസ്തുക്കളും വെക്കേഷൻ ഭാഗ്യങ്ങളുമില്ലല്ലോയെന്ന നിരാശ ഇവനുണ്ട്. ചിലതൊക്കെ വേണമെന്ന വാശിയുണ്ട്. താരതമ്യം ചെയ്യുമ്പോൾ ഉയരുന്ന അപകർഷതാബോധത്തിന്റെ നീറ്റലുമുണ്ട്. ഇല്ലാത്ത കാശുണ്ടാക്കി വേറൊരു കുട്ടിയുടെ ജീവിതം മകനു സമ്മാനിച്ചില്ല. ഇതിനു പരിഹാരം കാണേണ്ടത്. പരിമിതികൾക്കുള്ളിലും അവന്റെ ജീവിതമെത്ര സമ്പന്നമെന്ന തിരിച്ചറിവുണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്.

 

ഉള്ളതിൽ സംതൃപ്തിപ്പെടുകയും അതിൽ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്ന ആരോഗ്യകരമായ ജീവിതശൈലിയെ ഇത്തരം സാമൂഹിക താരതമ്യങ്ങൾ ദുർബലപ്പെടുത്തും. അന്യന്റെ പുറംമോടികളിൽ മനസ്സുടക്കി പോകുമ്പോൾ അവനവനു സന്തോഷം നൽകേണ്ട പല ഭാഗ്യങ്ങളും മറന്നു പോകും. സ്വന്തം കഴിവുകൾക്കും മാതാപിതാക്കൾ നൽകുന്ന മറ്റു സ്നേഹവാത്സല്യങ്ങൾക്കുമൊക്കെ യാതൊരു വിലയുമില്ലാതെയാകും. ഇതേക്കുറിച്ചൊക്കെ ചിന്തിക്കാൻ അവനെ പ്രേരിപ്പിക്കണം. സാഹചര്യങ്ങളെക്കുറിച്ചു യാഥാർഥ്യബോധത്തോടെ വിലയിരുത്തുവാനുള്ള വൈഭവം ഉണ്ടാക്കിക്കൊടുക്കണം. സംത‍ൃപ്തിയുടെ പാഠങ്ങൾ ശീലിക്കണം. അതിനുള്ള മാതൃക കാട്ടണം.

 

എന്തെങ്കിലും വാങ്ങിത്തരുവാൻ വാശിപിടിക്കും മുമ്പേ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്ന ഒരു രീതി കുട്ടികളിൽ ചെറുപ്പത്തിലെ വളർത്തിയെടുക്കണം. ശരിക്കും ആവശ്യമുള്ളതാണോയെന്നതാകണം ആദ്യത്തെ ചോദ്യം.

 

കൂട്ടുകാരനുള്ളതുകൊണ്ട് എനിക്കും വേണമെന്നതാവരുത് അതിനുള്ള ഉത്തരം. ആവശ്യങ്ങൾക്കായി വാശിപിടിക്കുമ്പോൾ അതു മാതാപിതാക്കൾക്കു സാമ്പത്തിക ക്ലേശമുണ്ടാക്കുമൊയെന്ന് അന്വേഷിക്കുന്ന സൻമനസ്സ് കുട്ടികളിൽ ഉണ്ടാകണം. ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞു വാശി ഉപേക്ഷിക്കാനും കഴിയണം.

 

ഉള്ളതുകൊണ്ട് ഓണമെന്ന മനോഭാവമുണ്ടെങ്കിൽ ചങ്ങാതിമാരുടെ ആർഭാടങ്ങൾ മനസ്സിനെ ഇളക്കുകയില്ല. അസംതൃപ്തിയുടെ പിടിയിൽ പെടുകയുമില്ല.

 

English Summary : Child Compairing Self To Others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com