ADVERTISEMENT

കൊച്ചു കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ തല ഉരുട്ടിയെടുക്കുക എന്നൊരു പതിവ് നമ്മുടെ നാട്ടിലുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ രംഗത്ത് വരാറുമുണ്ട്. എന്നാൽ ഇത് നമ്മുടെ കൊച്ചുകേരളത്തിൽ മാത്രമുള്ള പതിവല്ല. അങ്ങ് ചൈനയിലുമുണ്ട് ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ തല ഉരുട്ടിയെടുക്കാൻ പെടാപ്പാട് പെടുന്നവർ. കുളിപ്പിക്കുമ്പോൾ തല തിരുമുന്നതിൽ നിന്നും ഒരു പടികൂടി കടന്ന കൈയാണ് ചൈനയിലെ പുതിയ ട്രെൻഡ്. തലയുടെ ഷെയ്പ്പ് ശരിയാക്കുന്നതിനു വേണ്ടി ഹെൽമറ്റ് പോലുള്ള പ്രത്യേക അച്ച് ഉപയോഗിക്കുകയാണ് അവിടുത്തെ മാതാപിതാക്കൾ. 

 

ഭംഗി വർദ്ധിപ്പിക്കുന്നതിനായി പെൺകുട്ടികളുടെ കാലുകൾ വരിഞ്ഞു മുറുക്കി കെട്ടിവയ്ക്കുന്ന ചൈനീസ് രീതിയെക്കുറിച്ച് മുൻപ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോൾ കുട്ടികളുടെ തല ശരിയാക്കാനുള്ള ഉപകരണത്തിനാണ് ഡിമാൻഡ്. തലയുടെ രൂപം ശരിയാക്കുന്നതിനുവേണ്ടി കുഞ്ഞുങ്ങളെ ഇരു വശങ്ങളിലേക്കും തിരിച്ചു കിടത്താറുണ്ട്. എന്നാൽ ചില കുഞ്ഞുങ്ങൾ മലർന്നോ അല്ലെങ്കിൽ ഒരുവശം ചരിഞ്ഞോ മാത്രമാവും എപ്പോഴും കിടക്കുക. ഫലമോ, തലയുടെ പിൻഭാഗം പരന്നോ ഒരു വശത്തേക്ക് മാത്രം കൂർത്തതരത്തിലോ ആവും. ഇതിന് പരിഹാരമെന്ന നിലയിലാണ് തല ഉരുണ്ടതാക്കുന്ന ഉപകരണങ്ങൾ ഹെൽത്ത് ക്ലിനിക്കുകളിൽ നിന്നും ലഭിക്കുന്നത്. 

 

പ്ലാസ്റ്റർ പല അടുക്കുകളായി ചേർത്താണ് ഇത്തരം അച്ചുകൾ നിർമ്മിക്കുന്നത്. കുട്ടികളെ ഇവ ധരിപ്പിക്കുന്നതിനെതിരെ  ചൈനക്കാർക്കിടയിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ തലയുടെ ആകൃതി പരുന്നതോ കൂർത്തതോ ആയിപ്പോയാൽ അത് കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ സൗന്ദര്യത്തെ ബാധിക്കുമെന്നതിനാലാണ് ഈ മാർഗം സ്വീകരിക്കുന്നതെന്നാണ് മാതാപിതാക്കളുടെ പ്രതികരണം. ഇത്തരം ഹെൽമറ്റുകൾ ധരിക്കുന്നതിലൂടെ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല തങ്ങളുടെ ഉദ്ദേശമെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു. 

 

കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടോർത്ത്  ഇത്തരം മാർഗങ്ങൾ സ്വീകരിക്കാതിരുന്നാൽ വളർന്നുവരുമ്പോൾ അവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നുണ്ട്. ചൈനയിലെ ചില ഈ കൊമേഴ്സ് സൈറ്റുകളിലും ഇത്തരം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഇവയ്ക്ക് ദിനംപ്രതി ആവശ്യക്കാർ ഏറിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുൻകാലങ്ങളിൽ  തലയുടെ പിൻഭാഗം പരന്ന ആകൃതിയിലിരിക്കുന്നത് ഭാഗ്യമാണെന്നായിരുന്നു ചൈനയിലെ വിശ്വാസം എന്നതാണ് ഏറ്റവും രസകരമായ കാര്യം.

English Summary : Parents in China use moulds and helmets to keep their babie's heads round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com