ADVERTISEMENT

മകനെ നടനാക്കുമെന്ന് പ്രതിഞ്ജ ചെയ്യുന്ന അച്ഛൻ. അതിനു വേണ്ടി നടത്തുന്ന ശ്രമങ്ങൾ. ഒട്ടും താൽപര്യമില്ലാതെ അച്ഛൻ പറയുന്നതെല്ലാം അനുസരിക്കേണ്ടി വരുന്ന മകൻ. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമയിൽ ഇത്തരമൊരു അച്ഛനെയും മകനെയും കണ്ടതായി ഓർക്കുന്നില്ലേ. ഇതെല്ലാം സിനിമയിൽ കാണുമ്പോൾ തമാശയോടെ, രസകരമായി തോന്നും. എന്നാൽ ജീവിതത്തിൽ അങ്ങനെയല്ല. പേരന്റിങ്ങിലെ വളരെ ടോക്സിക്കും നെ​ഗറ്റീവുമായി ഒരു കാഴ്ചയാണിത്. ആധുനിക പേരന്റിങ് രീതികളും കുട്ടികളുടെ അവകാശങ്ങളും സജീവ ചർച്ചയാകുന്ന ഇക്കാലത്തും ഇത്തരം കാഴ്ചകൾ നമ്മുടെ ചുറ്റിലും കണ്ണോടിച്ചാൽ കാണാം. മാതാപിതാക്കളുടെ ആഗ്രഹ സഫലീകരണത്തിനും സ്വപ്ന സാക്ഷാത്കാരത്തിനും അഭിമാനമുയർത്താനും വേണ്ടി ജീവിക്കേണ്ടി വരുന്ന മക്കൾ എന്നത് ആശങ്ക ഉണർത്തുന്ന കാഴ്ചയാണ്. മക്കളുടെ നല്ലതിനു വേണ്ടി എന്ന പതിവു ന്യായം കൊണ്ടൊന്നും ഇത് ലഘൂകരിക്കാനാവില്ല.

 

മക്കളെ മനസ്സിലാക്കാതെ, അവരുടെ കഴിവുളെയും ഇഷ്ടങ്ങളെയും പ്രോത്സാഹിപ്പിക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾ നിർബന്ധിച്ച് അടിച്ചേൽപ്പിക്കുന്ന രീതിയാണ് ഇത്തരം പേരന്റിങ്ങിലേത്. മക്കളെ പന്തയക്കുതിരകളെ പോലെ കാണുന്ന മാതാപിതാക്കളും ധാരളം. മാതാപിതാക്കൾ തമ്മിലുള്ള അഭിമാന പോരാട്ടത്തിന് മക്കളെ മുന്നിൽ നിർത്തുന്ന രീതി. കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ആ കുഞ്ഞ് കടന്നു പോകുന്ന മാനസികാവസ്ഥ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. അച്ഛനെ ഇഷ്ടമില്ലാതെ, ഒളിച്ചു നടക്കുന്ന, അപകർഷതാബോധത്തിൽ തളയ്ക്കപ്പെടുന്ന അവസ്ഥ. മുതിരുമ്പോഴും അച്ഛനും മകനും തമ്മിലുള്ള ബന്ധം ഊഷ്മളമല്ല. 

 

ഓരോ കുട്ടികളും വ്യത്യസ്തരാണ്. അടുത്ത വീട്ടിലെ കുട്ടിയുടെ കഴിവ് ആകില്ല നിങ്ങളുടെ കുട്ടിക്ക് ഉണ്ടാവുക. സ്വന്തം മക്കളിൽ തന്നെ ഒരാളുടെ കഴിവല്ല മറ്റൊരാൾക്ക്. ഇതു് മനസിലാക്കി വേണം പേരന്റിങ്ങിന് തയാറെടുക്കാൻ. മാതാപിതാക്കൾക്ക് നൃത്തമോ സം​ഗീതമോ ഇഷ്ടമാണ് എന്നതിനാൽ മക്കളും അത് പഠിക്കണമെന്ന് നിർബന്ധം പിടിക്കുന്നതിൽ അർഥമില്ല. മക്കളുടെ കഴിവുകളും താൽപര്യങ്ങളും മനസ്സിലാക്കി അതിന് പിന്തുണ നൽകുകയാണ് വേണ്ടത്. ആ ഒരു പാകതയിലേക്ക് മാറാനും സാധിക്കുന്ന മാതാപിതാക്കളാണ് ഒരു കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം. 

 

Content Summary : Toxic parenting and its effects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com