ADVERTISEMENT

ഒരു ശരാശരി കുട്ടിയുടെ അമ്മയാകുന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് ട്വിറ്ററിൽ വൈറലാകുകയാണ്. മുൻനിരയിലോ പിൻനിരയിലോ സ്ഥാനം പിടിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ശരാശരിക്കാരനെക്കുറിച്ചും അവന്റെ അമ്മയേയും കുറിച്ചാണ് അതീവ ഹൃദ്യമായി ട്വിറ്ററിൽ പ്രൊഫസർ സുമതി വിവരിക്കുന്നത്. അവർ പറയുന്നതിങ്ങനെ.

 

പഠനത്തിലായാലും സ്പോർട്സിലായാലും കുട്ടികളിലെ ശരാശരിക്കാർക്ക്  വളരെ എളുപ്പത്തിലാണ് സമൂഹം മാർക്ക് നൽകുന്നത്. സമൂഹം പറഞ്ഞുറപ്പിച്ചിരിക്കുന്ന ബൗദ്ധിക അളവു കോലിനോട് ചേർന്നുനിൽക്കാൻ കഴിയാത്ത കുട്ടികൾ എത്രമാത്രം തരംതാഴ്ത്തപ്പെടുന്നുണ്ടെന്ന് അറിയണമെങ്കിൽ അവരുടെ മാതാപിതാക്കളോട് ചോദിച്ചാൽ മതി. വിഷാദരോഗം വർദ്ധിക്കുന്നതിനെക്കുറിച്ച് ആളുകൾ വളരെ ഗൗരവമായി ചർച്ച ചെയ്യും. എന്നാൽ ആ അവസ്ഥയിലേക്ക് നിപരാധികളായ കുട്ടികളെ എത്തിക്കുന്ന തങ്ങളുടെ പ്രവർത്തനങ്ങളെ പുന:പരിശോധിക്കുന്ന കാര്യത്തിൽ അവർ അമ്പേ പരാജയപ്പെടുന്നു. ഇടത്തരകാരനായ ഒരു കുട്ടി ആ അവസ്ഥയിൽ ഓക്കെ അണെന്നും  അവനെ ടോപ്പർമാരുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് ശരിയെന്നും രക്ഷിതാക്കൾ മനസ്സിലാക്കേണ്ട സമയമാണിത്. വെറുതെ വിടുവാക്കുകൾ പറയുകയല്ല ചെയ്യേണ്ടത് പകരം  'എല്ലാ വിരലുകളും ഒരുപോലെയല്ല' എന്ന് ബോധ്യപ്പെടേണ്ട സമയം കൂടിയാണിത്. ഒരു ശരാശരി കുട്ടിയുടെ അമ്മയാകുക എന്നതിനെക്കുറിച്ചും  സമൂഹത്തിൽ തന്റെ കുട്ടി എങ്ങനെ വീക്ഷിക്കപ്പെടുന്നു  എന്നതും അവൻ ഏറ്റവും മുകളിലോ ഏറ്റവും താഴെയോ അല്ലാത്തതിനാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനെക്കുറിച്ചും പ്രൊഫ. സുമതി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ- 

 

"അവന്റെ മധുരമായ പുഞ്ചിരി, നർമസംഭാഷണങ്ങൾ, ഗാഢമായ ആലിംഗനം, സൗഹാർദ്ദപരമായ വ്യക്തിത്വം, ദയയുള്ള പെരുമാറ്റം, സൗമ്യമായ പെരുമാറ്റം, സഹായമനസ്കത എന്നിവ ശ്രദ്ധിക്കുന്നതിൽ ആളുകൾ പരാജയപ്പെടുന്നു, കാരണം അവൻ ഒരു ശരാശരി കുട്ടിയാണ് എന്നതുതന്നെ.” 

 

തനിക്ക് ഒരിക്കലും മത്സരിക്കാൻ കഴിയുന്ന മേഖലയല്ലെന്ന് അറിഞ്ഞതിന് ശേഷവും തന്റെ കുട്ടി സ്‌പോർട്‌സും സംഗീതവും ആസ്വദിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും  പ്രൊഫസർ വിശദീകരിക്കുന്നു. പ്രായവും ബുദ്ധിയും കണക്കിലെടുക്കാതെ മറ്റുള്ളവരോട് ബഹുമാനം പുലർത്തുന്നതിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ടാണ് പരീക്ഷകളിൽ കുട്ടിയുടെ പിന്നോക്കാവസ്ഥ തന്നെ ബാധിക്കാത്തത്. മുൻനിരയിലെത്താത്ത കുട്ടിയോട് യാതൊരു കാർക്കശ്യവും കാണിക്കാത്ത അമ്മയാണോ താനെന്ന് ചോദിച്ചാൽ ഒരു പരിധിവരെ കർക്കശക്കാരിയാണെന്നും പ്രൊഫസർ തുറന്ന് സമ്മതിക്കുന്നു. മുൻപ് പലതവണ തന്റെ സ്വസ്ഥത നഷ്ടപ്പെട്ടിട്ടുണ്ടെന്നും ‘അമ്മയ്ക്ക് എന്നോട് ബഹുമാനമില്ലേ’ എന്ന പതിനൊന്നുകാരനായ മകന്റെ വാക്കുകൾ ഉള്ളിലേക്ക് തുളച്ച കയറിയെന്നും അവർ വെളിപ്പെടുത്തുന്നു. 

 

ലോകമെമ്പാടും സഞ്ചരിക്കാനും വ്യത്യസ്ത പാചകരീതികൾ പരീക്ഷിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനും സ്വപ്നം കാണുന്ന തന്റെ കുട്ടിയെക്കുറിച്ച് അവർ വിവരിക്കുന്നുണ്ട്. വളർന്നു വലുതാകുമ്പോഴും ഇപ്പോൾ ചെയ്യുന്നത് പോലെ അവൻ എല്ലാവരിലും ഉൻമേഷവും  സന്തോഷവും പകരുന്ന ഒരു മികച്ച വ്യക്തിയായി വളരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും  പ്രൊഫ സുമതി വ്യക്തമാക്കുന്നു. ട്വീറ്റ് അവസാനിപ്പിക്കുന്നതിന് മുമ്പ് അവർ മറ്റുള്ളവർക്കായി ഇങ്ങനെയൊരു സന്ദേശവും നൽകുന്നു- ‘’ശരാശരിക്കാരായ കുട്ടികളെ ശ്രദ്ധിക്കുക. ഈ ലോകത്തെ വിശ്വസിക്കാൻ ഉറപ്പ് നൽകുന്ന ഒരു പുഞ്ചിരിയോ ദയാപൂർണമായ വാക്കോ ആണ് നമ്മൾ മുതിർന്നവരിൽ നിന്ന് അവർക്ക് വേണ്ടത്. ഓരോ കുട്ടിയും വ്യത്യസ്തരാണ്, അതുപോലെ തന്നെയാണ്  ഓരോ രക്ഷാകർതൃശൈലിയും’’.

 

പ്രൊഫസർ സുമതിയുടെ ചിന്തോദ്ദീപകമായ ട്വീറ്റിന് വലിയ പിന്തുണയാണ് നെറ്റിസൺസ് നൽകിയത്. മത്​സരം നിറഞ്ഞ ഈ ലോകത്ത് ശക്തമായ നിലപാടുകൾക്കും പ്രചോദനാത്മകമായ വാക്കുകൾക്കും ഒട്ടേറെപ്പേർ അവരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ഓരോ മാതാപിതാക്കൾക്കും കുട്ടികൾക്കും ലഭിക്കുന്ന  ശുഭാപ്തിവിശ്വാസത്തോടെയുള്ള സന്ദേശമായാണ് ഈ ട്വീറ്റിനെ പലരും വിലയിരുത്തുന്നത്.

 

Content Summary : Tweet by professor Sumathi about average children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com