ADVERTISEMENT

തടി കൂടിയാൽ, കറുത്തിരുന്നാൽ, ഭിന്നശേഷിയോടെ ജനിച്ചാൽ.... അങ്ങനെ സമൂഹം സൃഷ്ടിക്കുന്ന പൊതുബോധത്തിൽ നിന്നും വ്യത്യസ്തനായാൽ പരിഹാസം ചൊരിയുന്ന പ്രവണ സമൂഹത്തിൽ ഇന്നും തുടരുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പോലെയല്ല ആരും ജനിക്കുന്നത്. ആർക്കും സ്വന്തം ജനനത്തിൽ സ്വാധീനമില്ല. ഒരാളുടെ നിറമോ, ശാരീരിക പ്രത്യേകതകളോ മറ്റുള്ളവരെ ബാധിക്കുന്നതുമല്ല. എന്നിട്ടും അങ്ങനെ ചില വ്യത്യസ്തകൾ മുൻനിർത്തിയുള്ള പരിഹാസങ്ങളും അവ​ഗണകളും തുടരുകയാണ്. അതു മാറ്റമില്ലാതെ തുടരുന്നതിന് പ്രധാന കാരണം ചെറുപ്പം മുതലേ ഇതൊരു ശീലമാക്കി സമൂഹം മാറ്റുന്നുവെന്നതാണ്. അതായത് ഇന്നും വ്യത്യസ്തരായതിന്റെ പേരിൽ, അല്ലെങ്കിൽ പൊതുബോധത്തിന്റെ സൗന്ദര്യസങ്കൽപങ്ങളുടെ പേരിൽ പരിഹാസത്തിന് പാത്രമാകുന്ന കുട്ടികൾ സ്കൂളുകളിണ്ട്. ഇതൊരു ശീലമാകുന്നതോടെ ബഹുഭൂരിപക്ഷവും അതിലെ തെറ്റ് തിരിച്ചറിയാതെ പോകുകയും നോർമലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. 

 

ബുള്ളിയിങ് നേരിടുന്നതിനാൽ സ്കൂളിൽ പോകാൻ ഇഷ്ടപ്പെടാത്ത, ക്ലാസുകളിൽ പതുങ്ങിയിരിക്കുന്ന, ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികൾ ഇന്നുമുണ്ട്. ഒറ്റപ്പെട്ട ആളെ ആക്രമിച്ച് സന്തോഷം കണ്ടെത്തുന്ന ആൾക്കൂട്ട മനോഭാവം അങ്ങനെ ക്ലാസ് മുറികളിൽ ചെറുപ്രായത്തിൽ കുട്ടികളിൽ രൂപപ്പെടുന്നു. 

 

പലപ്പോഴും തങ്ങളുടെ വീട്ടിൽ കണ്ടുംകേട്ടും വളരുന്ന കാര്യങ്ങളാണ് കുട്ടികളെ ഇത്തരമൊരു മനോഭാവത്തിലേക്ക് എത്തിക്കുന്നതെന്നാണ് യാഥാർഥ്യം. ഒരു വിവാഹത്തിന് പോയി വന്നാൽ ആ പെൺകുട്ടി കറുത്തിട്ടാണല്ലോ, എന്തൊരു തടിയാണ് എന്നിങ്ങനെയുള്ള കമന്റുകൾ പറയുന്ന വീട്ടിൽ നിന്നും കുട്ടികൾ എന്താണ് പഠിക്കുക എന്ന് ചിന്തിച്ച് നോക്കൂ. നിറം, ശരീരപ്രകൃതി, ജീവിത സാഹചര്യങ്ങൾ എന്നിവ മുൻനിർത്തി ആളുകളെ വിലയിരുത്തുന്ന പ്രവണ കുട്ടികൾ കാണുന്നു. കറുപ്പും തടിയുമെല്ലാം മോശമാണെന്ന ചിന്ത അവരിൽ നിറയ്ക്കുന്നു. ഇത്തരം ഹാസ്യപരിപാടികൾ കണ്ട് വീട്ടുകാർ ആസ്വദിച്ച് ചിരിക്കുന്നത് അവരുടെ മനസ്സിലും സ്ഥാനം പിടിക്കുന്നു. ക്ലാസ് മുറികളിലും അവരത് പിന്തുടരുന്നു.

 

ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കുകയോ പിന്തുടരുകയോ ചെയ്യാത്ത മാതാപിതാക്കൾ പോലും ഇതു തെറ്റാണെന്ന് മക്കളോട് പറയാൻ തയാറാകുന്നില്ല. ഇതൊന്നും അത്ര വലിയ തെറ്റല്ലെന്ന ചിന്തയാണ് പലർക്കും. എന്നാൽ ഇത്തരം ബുള്ളിയിങ്ങിന് വിധേയരാകുന്ന കുട്ടികൾ കടന്നു പോകുന്ന അവസ്ഥ കഠിനമായിരിക്കും. ഭിന്നശേഷിയുള്ളതു കൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ട, മറ്റുള്ളവരെപ്പോലെ പലതും ചെയ്യാനാകാതെ പോകുന്ന കുട്ടികൾ അതിന്റെ വേദന ഉള്ളിൽപ്പേറുന്നുണ്ടാകും. ആ വേദനയ്ക്ക് മുകളിൽ സഹപാഠികളുടെ പരിഹാസം വന്നു പതിച്ചാൽ അത് ആ പിഞ്ചു ഹൃദയങ്ങളിൽ എത്ര മാത്രം നീറ്റലുണ്ടാക്കും. 

 

തെറ്റുകൾ തിരുത്തിയും അവബോധം സൃഷ്ടിച്ചും അടുത്ത തലമുറയെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കാനാവണം. പേരന്റിങ്ങിൽ അതിനായുള്ള സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക. കാരണം നിങ്ങളുടെ അറിവില്ലായ്മ മറ്റൊരു കുട്ടിയുടെ ജീവിതം ദുസ്സഹമാക്കുകയാണ്.

 

Content Summary : Bullying cause and effect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com