ADVERTISEMENT

സ്വന്തം കുട്ടികൾ മിടുക്കരും ബുദ്ധിമാന്മാരുമായി വളരണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആഗ്രഹം മനസ്സിൽ ഇരിക്കെത്തന്നെ, കുട്ടികളെ ബുദ്ധിമാന്ദ്യമുള്ളവരായി മാറ്റുകയാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ. കുട്ടികളിൽ വിർച്വൽ ഓട്ടിസം വർധിക്കുന്നു എന്ന വാർത്ത വിരൽചൂണ്ടുന്നത് ഇതിലേക്കാണ്.

കുട്ടികളിൽ സ്‌ക്രീൻ ടൈം കൂടുതലാകുന്നത് കൊണ്ടുണ്ടാകുന്ന ഒരു ശാരീരിക - മാനസിക അവസ്ഥയാണ് വിർച്വൽ ഓട്ടിസം. കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഗാഡ്‌ജെറ്റ്സുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന അവസ്ഥ. പലപ്പോഴും മൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിർച്വൽ ഓട്ടിസം എന്ന നിലയിലേക്ക് ആ പ്രശ്നങ്ങൾ വളർന്നത് വളരെ പെട്ടെന്നാണ്. 

പലപ്പോഴും പല മാതാപിതാക്കളും തങ്ങൾ ചെയ്യുന്ന തെറ്റിന്റെ ആഴം അറിയാതെ ഇപ്പോഴും കുഞ്ഞുങ്ങളെ അടക്കിയിരുത്തുന്നതിനായി കയ്യിൽ മൊബൈൽ ഫോൺ നൽകുന്നു. ഭക്ഷണം കഴിക്കണമെങ്കിൽ, ഉറങ്ങണമെങ്കിൽ, പറഞ്ഞാൽ അനുസരിക്കണമെങ്കിൽ എല്ലാം തന്നെ കളിയ്ക്കാൻ, കാർട്ടൂൺ കാണാൻ ഫോൺ തരാം എന്നതാണ് മാതാപിതാക്കളുടെ വാഗ്ദാനം.  

കണ്ണും കാതും തുറക്കുന്നതിനു മുൻപേ മൊബൈൽ ഫോണിന്റെ ഉപയോഗം പഠിക്കുന്ന കുട്ടികൾ കൃത്യമായ സമയങ്ങളിൽ അവർ പൂർത്തിയാക്കേണ്ട ഫിസിക്കൽ മൈൽസ്റ്റോണുകൾ പൂർത്തിയാക്കാതെ പോകുന്നു. ഇതിനുള്ള കാരണം ചിന്തിക്കാനുള്ള കഴിവില്ലാതാകുന്നതും സന്തോഷം നൽകുന്ന ഏക ഉപാധിയായി ഫോണുകൾ മാറുന്നതുമാണ്. കുട്ടികൾക്ക് സോഫ്റ്റ് സ്കില്ലുകൾ ഇല്ലാതാക്കുക, സംസാരിക്കാൻ വൈകുക, സോഷ്യൽ സ്കില്ലുകൾ ഇല്ലാതാക്കുക തുടങ്ങിയ അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ജീവിതവും ലോകവും മൊബൈലിനു ചുറ്റുമാണ് എന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമാകുന്നത്.

ലേണിങ് ഡിസെബിലിറ്റി ഇതിന്റെ മറ്റൊരു വശമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് പണ്ട് ഒരു കാര്യം കുട്ടികളെ പറഞ്ഞു മനസിലാക്കാൻ എടുത്തതിന്റെ ഇരട്ടി ശ്രമമാണ് ഇന്നത്തെകാലത്ത് അനിവാര്യമായി വരുന്നത് എന്നാണ്. ഇതിലുള്ള പ്രധാനകാരണം കുട്ടികളിലെ ഗ്രാഹ്യശക്തി കുറയുന്നതാണ്. കോവിഡ് കാലഘട്ടത്തിനു ശേഷമാണ് വിർച്വൽ ഓട്ടിസം വർധിച്ചിരിക്കുന്നത്. ക്ലാസിക്കൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങളോട് കൂടിയാണ് ഇത് കാണപ്പെടുന്നത്. എന്നാൽ സ്‌ക്രീൻ ടൈം കുറച്ചാൽ, അല്ലെങ്കിൽ പൂർണമായും ഒരു വിടുതൽ നൽകിയാൽ ഈ അവസ്ഥയിൽ നിന്നും മാറ്റം ഉണ്ടാകും. 

ഒന്നര വയസ് കഴിഞ്ഞിട്ടും സംസാരം തുടങ്ങാത്ത അവസ്ഥ കുട്ടികളിൽ ഉണ്ടാകുന്നതും നടക്കാനും മറ്റ് ആക്റ്റിവിറ്റികൾ ചെയ്യാനും വൈകുന്നതുമെല്ലാം വിർച്വൽ ഓട്ടിസത്തിന്റെ ഭാഗമാണ്. ഭക്ഷണം കഴിപ്പിക്കുന്നതിനായി മൊബൈൽ നൽകുന്നത് മൂന്നു വയസ് വരെ പൂർണമായും ഒഴിവാക്കേണ്ട കാര്യമാണ്. കുട്ടികളുടെ കണ്മുന്നിൽ മാതാപിതാക്കൾ കഴിവതും മൊബൈൽ ഉപയോഗിക്കാതിരിക്കുക. പ്ലേ തെറാപ്പിയാണ്‌ കുട്ടികൾക്ക് ആവശ്യം. ആയതിനാൽ കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി മാതാപിതാക്കൾ കൂടുതൽ സമയം കണ്ടെത്തുക. 

Content summary : How to deal with Virtual Autism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com