കുട്ടികളുടെ സ്മാർട്ട്‌ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താൻ ലക്ഷ്യമിട്ട് ചൈന. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്മാർട്ട്‌ഫോൺ ഉപയോഗസമയം പരമാവധി ഒരു മണിക്കൂറാക്കി നിജപ്പെടുത്താനായി നിയമനിർമാണം നടത്താനൊരുങ്ങുകയാണ് രാജ്യം. എട്ടുവയസ്സിൽ താഴെയുള്ളവർക്ക് 40 മിനിറ്റേ സ്മാർട്‌ഫോൺ ഉപയോഗിക്കാൻ കഴിയുള്ളുവെന്നും നിയമത്തിലുണ്ട്. എന്നാൽ 16 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 2 മണിക്കൂർ ഉപയോഗിക്കാം.
കരടുനിയമപ്രകാരം രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള സമയത്തെ മൊബൈൽ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്.ഉള്ളടക്കത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പുതുതായി കൊണ്ടുവരുന്ന നിയമം ഉദ്ദേശിക്കുന്നുണ്ട്. എന്താണു കുട്ടികൾ കാണുന്നതെന്ന് രക്ഷിതാക്കളറിയാനായി ഒരു ഈസി ടു അക്‌സസ് മോഡൽ വേണമെന്ന് കരട് നിയമം നിഷ്‌കർഷിക്കുന്നു. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പാട്ടുകളും മറ്റ് ഓഡിയോയും മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. 12 വയസ്സുവരെയുള്ളവർക്ക് വിദ്യാഭ്യാസ, വാർത്താ ഉള്ളടക്കം കാണാം. ലോകത്ത് കുട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ മൊബൈൽഫോൺ അഡിക്ഷൻ ഉള്ള രാജ്യങ്ങളിലൊന്നാണ് ചൈന. ഈ അഡിക്ഷൻ കുറയ്ക്കാനുള്ള വിവിധ ശ്രമങ്ങളുടെ ഭാഗമായാണ് നിയമം കൊണ്ടുവരുന്നത്. വാരാന്ത്യങ്ങൾ ഒഴിച്ചുള്ള സമയങ്ങളിൽ യുവാക്കൾ 3 മണിക്കൂറിനപ്പുറം മൊബൈൽ ഗെയിമുകൾ കളിക്കാൻ പാടില്ലെന്ന് ചൈനയിൽ നിഷ്‌കർഷയുണ്ട്.
എന്നാൽ ഈ നിയമം നടപ്പാക്കാൻ പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് കരുതപ്പെടുന്നുണ്ട്. ചൈനയിലെ സേവനദാതാക്കൾക്കും ആപ് നിർമാണ കമ്പനികൾക്കും ഇതിനനുസരിച്ച് തങ്ങളുടെ ഉത്പന്നങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും.
Content Highlight : China | Mobile | Smart Phome | Smart Phome Addiction | Parenting