ADVERTISEMENT

പ്രപഞ്ചത്തില്‍ നമുക്ക് ഏറ്റവും പരിചയമുള്ള നക്ഷത്രം സൂര്യനാണ്. പക്ഷേ പ്രപഞ്ചത്തില്‍ നമ്മുടെ കണ്ണെത്താ ദൂരത്തും ഒട്ടേറെ നക്ഷത്രങ്ങളുണ്ട്. അവയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നവയാണ് വെള്ളക്കുള്ളന്മാര്‍. കൂട്ടത്തില്‍ ഏറ്റവും വലുപ്പം കുറഞ്ഞ നക്ഷത്രങ്ങള്‍ ആയതിനാലാണ് ഇവയ്ക്ക് വെള്ളക്കുള്ളന്‍ എന്ന പേര്. ഏറ്റവും കൂടുതല്‍ അയുസ്സുള്ള നക്ഷത്രങ്ങളും ഇവയാണ്. പക്ഷേ പേരില്‍ ചെറുതാണെങ്കിലും ഉഗ്രനക്ഷത്രങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനൊരു തെളിവും അടുത്തിടെ ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാല, നാഷനല്‍ ആസ്ട്രണോമിക്കല്‍ ഒബ്‌സര്‍വേറ്ററി എന്നിവയിലെ ഗവേഷകര്‍ പുറത്തുവിട്ടു. 

സൂര്യനില്‍നിന്ന് ഇടയ്ക്കിടെ സൗരവാതം പുറത്തുവരാറുണ്ട്. അവയുടെ ഉപരിതലത്തില്‍ പെട്ടെന്നുണ്ടാകുന്ന പൊട്ടിത്തെറികളാണ് സൗരവാതം. അതുവഴി കൊടുംചൂടായിരിക്കും പുറന്തള്ളുപ്പെടുക. സൂര്യന്‍ ആഞ്ഞൊന്നു 'ചൂടായാല്‍' ഭൂമി വെന്തുരുകുമെന്നു ചുരുക്കം. അല്ലെങ്കില്‍ത്തന്നെ സൂര്യന്റെ ചൂട് പലപ്പോഴും നമുക്ക് താങ്ങാനാകുന്നില്ല. അപ്പോള്‍പ്പിന്നെ സൗരവാതത്തിന്റെ 20 ഇരട്ടി ശക്തിയുള്ള തീനാളങ്ങള്‍ പുറത്തു വന്നാലുള്ള കാര്യമോ? എഡി ലിയോണിസ് എന്ന വെള്ളക്കുള്ളന്‍ നക്ഷത്രത്തില്‍നിന്നാണ് ഇത്തരത്തിലുള്ള തീജ്വാലകളുടെ വരവ് ഗവേഷകര്‍ കണ്ടെത്തിയത്. ഭൂമിയില്‍നിന്ന് 16 പ്രകാശ വര്‍ഷം അകലെയാണ് എഡി ലിയോണിസ്. അതിനാല്‍ത്തന്നെ നമുക്ക് അധികം പേടി വേണ്ട. 16 പ്രകാശവര്‍ഷം എന്നു പറഞ്ഞാല്‍ ഏകദേശം ആറു ലക്ഷം കോടി മൈല്‍ ദൂരം വരും! 

dwarf-star-ad-leonis-with-massive-solar-flares-spotted

എന്നാല്‍ പൂര്‍ണമായും പേടി വേണ്ട എന്നു പറയാനാകില്ല, പേടിക്കേണ്ട സംഗതികളും എഡി ലിയോണിസില്‍നിന്നു പുറത്തുവന്നിട്ടുണ്ട്. ലിയോ എന്ന സിംഹത്തിന്റെ പേരിലുള്ള നക്ഷത്ര സമൂഹത്തിലാണ് ലിയോണിസിന്റെ സ്ഥാനം. അതിനാല്‍ത്തന്നെ ഗവേഷകര്‍ 12 തവണ കണ്ടെത്തിയ അതികഠിന തീജ്വാലയുടെ വരവിനെ സിംഹഗര്‍ജനമെന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകാശത്തിലെ ചുവപ്പിന്റെ തീവ്രതയനുസരിച്ച് എം-ടൈപ്പ് ഇനത്തില്‍പ്പെട്ടതാണ് ഈ നക്ഷത്രം. നമ്മുടെ സൂര്യനേക്കാള്‍ തണുത്തതും. അതിനാല്‍ത്തന്നെ സൗരവാതങ്ങളും ഏറും. സൂര്യനെപ്പോലെ ഹൈഡ്രജന്‍ ആറ്റങ്ങള്‍ ‘കത്തിച്ചാണു’ നിലനില്‍പ്. പക്ഷേ പ്രകാശതീവ്രതയേറും. 

ക്യോട്ടോ സര്‍വകലാശാലയുടെ പുതിയ സെയ്‌മെയ് ടെലസ്‌കോപ്പ് ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. പ്രപഞ്ചത്തിലെ അതിസൂക്ഷ്മ കാഴ്ചകളെപ്പോലും ഒപ്പിയെടുക്കാന്‍ സഹായിക്കുന്നതാണ് ഈ അത്യന്താധുനിക ടെലസ്‌കോപ്പ്. ഒക്കയാമ പര്‍വതനിരകളില്‍ സ്ഥാപിച്ചിട്ടുള്ള ഈ 3.8 മീറ്റര്‍ ടെലസ്‌കോപ്പിലൂടെ ഒരാഴ്ചയാണ് ഗവേഷകര്‍ ലിയോണിസിനെ നിരീക്ഷിച്ചത്. അതിന്റെ ആദ്യത്തെ രാത്രിയില്‍ത്തന്നെ സൂപ്പര്‍ഫ്‌ളെയറിന്റെ സാന്നിധ്യം കണ്ടെത്തിയ സന്തോഷത്തിലുമാണ് ഗവേഷകര്‍. ചില സമയങ്ങളില്‍ സൂര്യനില്‍നിന്നുള്ള സൗരവാതം അതിരൂക്ഷമാകും. സൂപ്പര്‍ഫ്‌ളെയറുകള്‍ എന്നാണവയെ വിളിക്കുക. സാധാരണ സൗരവാതങ്ങളേക്കാള്‍ 10,000 ഇരട്ടി ശക്തിയുണ്ടാകും അവയ്ക്ക്. മാഗ്നറ്റിക് സ്‌റ്റോം എന്ന ദുരന്തമാണ് അതിനു പിന്നാലെ നമ്മളെ കാത്തിരിക്കുന്നത്. 

ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചാല്‍ ആ കാന്തിക കൊടുങ്കാറ്റ് നമ്മുടെ എല്ലാ സാങ്കേതിക സംവിധാനങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാക്കും. സാറ്റലൈറ്റ് സിഗ്നലുകള്‍ക്കുപോലും പിന്നെ ഭൂമിയിലേക്കു കടക്കാനാകില്ല. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം നിശ്ചലമാകും. വിമാനങ്ങള്‍ക്ക് പറക്കാനാകില്ല. സാറ്റലൈറ്റ് സംവിധാനങ്ങളെല്ലാം താറുമാറാകും. ഭൂമിയുടെ നിലനില്‍പ് തന്നെ അവതാളത്തിലാകും. അതിനാലാണ് ഗവേഷകര്‍ സൗരവാതങ്ങളെപ്പറ്റി കാര്യമായ ഗവേഷണം തുടരുന്നത്. പ്രപഞ്ചത്തില്‍ നാം ഭയക്കേണ്ട കണ്ടെത്തലുകളിലൊന്നാണിതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലൊന്ന് ഇന്നേവരെ മറ്റെവിടെയും കണ്ടെത്താത്ത സാഹചര്യത്തില്‍ പ്രത്യേകിച്ച്. 

സമാനമായ മാറ്റങ്ങള്‍ സൂര്യനിലും സംഭവിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ട്. അതിന് ഇത്തരം സൂപ്പര്‍ഫ്‌ളെയറുകള്‍ എത്തരത്തിലാണ് രൂപപ്പെടുന്നതെന്നു മനസ്സിലാക്കണം. അവ ഭൂമി പോലെ ജീവനുള്ള മേഖലയിലേക്കു കടന്നാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെപ്പറ്റിയും വിലയിരുത്തണം. ഒരുപക്ഷേ മറ്റു പല ഗ്രഹങ്ങളിലും ഇത്തരം തീജ്വാലകളേറ്റ് ജീവന്‍ ഇല്ലാതായതാകാനും സാധ്യതയുണ്ടെന്നും ദി ആസ്ട്രണോമിക്കല്‍ സൊസൈറ്റി ഓഫ് ജപ്പാനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

 English Summary : Dwarf star AD leonis with massive solar flares spotted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com