ADVERTISEMENT

കൂട്ടുകാർക്കറിയാമോ ലോകത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ ആരാണെന്ന്? ഈജിപ്തിൽ നിന്നുള്ള മെറിത് പിറ്റാ എന്ന വനിതയാണെന്നാണു ചരിത്രകാരന്മാർ പറയുന്നത്. ഏകദേശം ബിസി 2700–2500 കാലത്താണ് ഇവർ ജീവിച്ചിരുന്നത്. ഈജിപ്ഷ്യൻ രാജവംശത്തിലെ അക്കാലത്തെ മുഖ്യ ഡോക്ടറായിരുന്നു ഇവരെന്ന തെളിവ് ലഭിച്ചതാകട്ടെ ശവക്കല്ലറകളിലൊന്നിൽ ഉണ്ടായിരുന്ന ചിത്രങ്ങളിൽ നിന്നും. വൈദ്യശാസ്ത്രലോകത്ത് ആദ്യം രേഖപ്പെടുത്തിയ വനിതയുടെ പേര് ഇന്നും പിറ്റായുടേതാണ്. ഒരുപക്ഷേ ശാസ്ത്രത്തില്‍ പോലും ആദ്യമായി രേഖപ്പെടുത്തുന്ന വനിതയുടെ പേര് ഇവരുടേതായിരിക്കാം. പക്ഷേ ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം ചരിത്രത്തിൽ നിന്ന് ആ പേര് മാഞ്ഞു പോകുകയാണോയെന്ന സംശയത്തിലാണ് ഗവേഷകർ. 

ഒരു പുരാവസ്തു ഗവേഷകന്റെ കണ്ടെത്തലാണ് അതിനെല്ലാം കാരണമായത്. മെറിത് പിറ്റായാണു ലോകത്തിലെ ആദ്യത്തെ വനിതാ ഡോകടറെന്നത് തെറ്റിദ്ധരിക്കപ്പെട്ട വിവരമാണെന്നാണ് അന്വേഷണം നടത്തിയ കൊളറാഡോ സർവകലാശാലയിലെ യാക്കുബ് ക്വീസിന്‍സ്കി പറയുന്നത്. ഈജിപ്തിലെ സഖാറയിലെ പ്രശസ്തമായ വമ്പൻ പിരമിഡിനു സമീപത്തെ ചെറു പിരമിഡിനോടു ചേർന്നുള്ള കല്ലറയിൽ നിന്നായിരുന്നു ആദ്യമായി പിറ്റായുടെ ചിത്രം ലഭിക്കുന്നത്. അവരുടെ മകൻ അക്കാലത്തെ മുഖ്യപുരോഹിതനായിരുന്നു. അവർ അമ്മയെ മുഖ്യ ഭിഷഗ്വര എന്നു വിശേഷിപ്പിക്കുന്നതായുള്ള ചിത്രവും വാക്കുകളും ശവക്കല്ലറയിൽ രേഖപ്പെടുത്തിയിരുന്നെന്നാണു പറയപ്പെടുന്നത്. 

1930കളിലാണ് ഇക്കാര്യം ആദ്യമായി ഒരു പുസ്തകത്തിലൂടെ പുറംലോകമറിഞ്ഞത്. ‘എ ഹിസ്റ്ററി ഓഫ് വിമൻ ഇൻ മെഡിസിൻ’ എന്ന പുസ്തകത്തിലൂടെ വൈദ്യശാസ്ത്ര ചരിത്രകാരൻ കെയ്റ്റ് കാംപ്ബെൽ ഹർഡ്–മീഡാണ് പീറ്റായെ ആദ്യ വനിതാ ഡോക്ടറായി വിശേഷിപ്പിച്ചത്. ‘രാജാക്കന്മാരുടെ താഴ്‌വാരം’ എന്നറിയപ്പെടുന്ന ഈജിപ്തിലെ പ്രശസ്തമായ സ്ഥലത്ത് ഒരു ശവക്കല്ലറ കണ്ടെത്തിയ കാര്യമാണ് അദ്ദേഹം എഴുതിയത്. ആ കല്ലറയിൽ കണ്ടെത്തിയ വനിതയുടെ പേര് മെറിത് പീറ്റായെന്നാണെന്നും ഡോക്ടറാണെന്നുമെല്ലാം പുസ്തകത്തിൽ വ്യക്തമാക്കി. ഈ പുസ്തകത്തിന്റെ ചുവടു പിടിച്ചാണ് പിൻക്കാലത്ത് മറ്റു ചരിത്ര പുസ്തകങ്ങളിലും ഓൺലൈൻ ലേഖനങ്ങളിലുമെല്ലാം പീറ്റായുടെ പേര് നിറഞ്ഞത്. ശുക്ര ഗ്രഹത്തിൽ അവരുടെ പേരിൽ ഒരു ‘ക്രേറ്റർ’ വരെയുണ്ട്. 

എന്നാൽ പീറ്റായെന്ന ഡോക്ടർ ജീവിച്ചിരിക്കാൻ തന്നെ സാധ്യതയില്ലെന്നാണ് യാക്കുബ് പറയുന്നത്. അതിനുള്ള തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അവരുടെ ചിത്രമുള്ള ശവക്കല്ലറയും കണ്ടെത്തിയിട്ടില്ല. ഈജിപ്തിലെ ഒരു പുരാതന രേഖയിലും ഇവരെപ്പറ്റിയുള്ള പരാമർശമില്ല. അവിടെയാണ് കെയ്റ്റ് കാംപ്ബെലിനു തെറ്റു പറ്റിയതായി യാക്കുബ് പറയുന്നത്. അതായത്, മെറിത് പിറ്റായുടെ കല്ലറ കണ്ടെത്തിയെന്നു പറയപ്പെടുന്ന 1920–30കളില്‍ത്തന്നെ മറ്റൊരു കല്ലറയും കണ്ടെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലുതായ ഗീസ പിരമിഡിനു സമീപത്തായിരുന്നു അത്. ആ കല്ലറയിലെ ചിത്രങ്ങളിലൊന്നിൽ അഖെതെപ് എന്ന മുഖ്യപുരോഹിതനെ കാണാം. അമ്മയായ പെസെഷേതിനെ അദ്ദേഹം വിശേഷിപ്പിച്ചത് ‘ശുശ്രൂഷകരായ എല്ലാ വനിതകളുടെയും തലപ്പത്തുള്ളവൾ’ എന്നായിരുന്നു. ശുശ്രൂഷകരെന്നാൽ അന്നത്തെ കാലത്ത് വൈദ്യന്മാരുടെ ജോലി ചെയ്തിരുന്നവർ. 

മെറിത് പിറ്റാ ജീവിച്ചിരുന്നെന്നു രേഖപ്പെടുത്തിയിരുന്ന അതേ കാലത്തു തന്നെയായിരുന്നു പെസെഷേതും ജീവിച്ചിരുന്നത്. അവരുടെ പേരിനു പകരം പീറ്റായുടെ പേര് കെയ്റ്റ് തെറ്റായി രേഖപ്പെടുത്തിയതാകാമെന്നും യാക്കൂബ് പറയുന്നു. പിന്നീട് വന്നവർ അതുതന്നെ ഏറ്റുപിടിച്ചു. എന്തൊക്കെയാണെങ്കിലും ചരിത്രത്തിലെ വനിതാമുന്നേറ്റത്തെ രേഖപ്പെടുത്തുന്നതിൽ മെറിതിന്റെ പേരിന് നിർണായക സാന്നിധ്യം ഇതിനോടകം ലഭിച്ചതായും യാക്കുബ് വ്യക്തമാക്കുന്നു. ഒരു ഡിറ്റക്ടീവിനെപ്പോലെയാണ് താനിക്കാര്യങ്ങളെല്ലാം കണ്ടെത്തിയതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. ആ കഥ മുഴുവനായും കൂട്ടുകാർക്കു വായിക്കാണോ? ഹിസ്റ്ററി ഓഫ് മെഡിസിൻ ആൻഡ് അലീഡ് സയൻസസ് എന്ന ജേണലിൽ വിശദമായുണ്ട്. 

Summary : First woman physician Merit Ptah likely did not exist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com