ADVERTISEMENT

ചൈനയിലും മംഗോളിയയിലുമായി പരന്നു കിടക്കുന്ന ഗോബി മരുഭൂമി; സ്വർണം, ചെമ്പ് നിക്ഷേപങ്ങൾക്കു പ്രശസ്തമാണവിടം. പ്രാചീന കാലത്തെ ദിനോസറുകളുടെ പലതരം ഫോസിലുകളും ഗോബിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. പലതരം അപൂർവ ജീവികളുടെ വാസസ്ഥാനവുമാണ്. ഗോബി മരുഭൂമിയുടെ തെക്കൻ മേഖലയിൽ, മണൽപ്പരപ്പിനിടയിൽ ഒളിച്ചിരിക്കുന്ന ഒരിനം കൂറ്റൻ ചുവന്ന പുഴുവുണ്ട്–മംഗോളിയൻ ‍ഡെത്ത് വേം എന്നു പേരുകേട്ട ഇതിനെ കണ്ടതായി പ്രദേശത്തെ ഗോത്രവിഭാഗക്കാർ പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതിന് അവർ നൽകിയ പേരാണ് ഓൾഗോയ്–ഖൊർഖോയ്. വലിയ കുടലുള്ള പുഴു എന്നാണ് പ്രാദേശിക ഭാഷയിൽ അർഥം. 

പേരു പോലെത്തന്നെ നീണ്ട ശരീരത്തിന്റെ അറ്റത്ത് പേടിപ്പെടുത്തുന്ന വായുള്ള പുഴുവാണ് ഓൾഗോയ്–ഖൊർഖോയ്. പ്രദേശവാസികൾ ഇന്നും ഇവ യഥാർഥത്തിൽ മരുഭൂമിയിലുണ്ടെന്നു വിശ്വസിക്കുന്നു. എന്നാൽ പല സംഘങ്ങൾ മാറിമാറി പരിശോധിച്ചിട്ടും യഥാർഥ ഡെത്ത് വേമിനെ കണ്ടെത്താനായിട്ടില്ല. ഏകദേശം ഒരു മീറ്ററാണ് ഇവയുടെ നീളമെന്നാണു പറയപ്പെടുന്നത്. ശരീരം ചോരനിറത്തിലുള്ള വൻകുടലിന്റെ ആകൃതിയിലാണ്. അതിനാലാണ് ഓൾഗോയ്–ഖൊർഖോയ് എന്ന പേരു ലഭിച്ചതും. വട്ടത്തിലുള്ള വായിൽ ഉള്ളിലേക്കു തള്ളിയ നിലയിൽ കൂർത്ത പല്ലുകളാണ് ഇവയ്ക്കുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. ഇവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന പുസ്തകങ്ങളിലും ഇത്തരത്തിലാണ് രൂപം. 

തലയ്ക്കു ചുറ്റും നീരാളിയുടെ കൈകൾ പോലുള്ള കൂർത്ത ഭാഗങ്ങളുണ്ടെന്നും കരുതപ്പെടുന്നു. ഇര അടുത്തെത്തിയാൽ അവയ്ക്കു നേരെ ചൂടേറിയ, ആസിഡിനു സമാനമായ രാസവസ്തു തുപ്പിയാണു കീഴടക്കുക. ശരീരത്തിൽനിന്ന് വൈദ്യുതി പുറപ്പെടുവിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ടെന്നും പറയപ്പെടുന്നു. മരുഭൂമിയിലെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്നതാണ് ഇവയുടെ രീതി. ഒട്ടകങ്ങളും എലികളുമെല്ലാം സമീപത്തെത്തുമ്പോൾ കുതിച്ചു ചാടി ആക്രമിച്ചു കീഴ്പ്പെടും. മനുഷ്യന്മാരെയും ഇവ വെറുതെ വിടില്ലെന്നാണ് പണ്ടു കാലത്തെ പുസ്തകങ്ങളിലുള്ളത്. പക്ഷേ ഇന്നേവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു മാത്രം. 

ഒട്ടകങ്ങളുടെ വയറ്റിലേക്കു കയറി അവയുടെ വൻകുടലിലാണ് ഓൾഗോയ്–ഖൊർഖോയ് മുട്ടയിടുകയെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണത്രേ അവയ്ക്കു ചോരച്ചുവപ്പു നിറം ലഭിച്ചത്! പ്രദേശവാസികൾ മാത്രമല്ല, മംഗോളിയയുടെ പ്രധാനമന്ത്രി വരെ വിശ്വസിച്ചിരുന്നു ഗോബി മരുഭൂമിയിൽ ഓൾഗോയ്–ഖൊർഖോയ് ജീവിച്ചിരുന്നെന്ന്. 1922ലാണ് പാശ്ചാത്യ പര്യവേക്ഷകരോട് ഇതിനെപ്പറ്റി പ്രധാനമന്ത്രി ജൽഖാൻസ് ഡാംബിൻസർ പറഞ്ഞത്. 1920കളിൽ പാലിയന്റോളജിസ്റ്റ് റോയ് ചാപ്മാൻ ആൻഡ്രൂസ് ഇതിനെപ്പറ്റി വിശദമായി തന്റെ പുസ്തകത്തിലെഴുതിയതോടെയാണ് പാശ്ചാത്യ ലോകവും ഓൾഗോയിയിൽ താൽപര്യം കാണിച്ചുതുടങ്ങിയത്. ആൻഡ്രൂസും ഈ പുഴു ജീവിച്ചിരുന്നതായി വിശ്വസിച്ചിരുന്നു. 

എന്നാൽ ഇന്നേവരെ ആരും കാണാത്തതിനാൽത്തന്നെ ഓൾഗോയ് പുഴുവിന്റേത് ഒരു നാടോടിക്കഥയാണെന്നു വിശ്വസിക്കാനാണു പലർക്കും ഇഷ്ടം. ഒട്ടേറെ ഗവേഷകരും പര്യവേക്ഷകരും സാഹസികരും ജന്തുശാസ്ത്ര വിദഗ്ധരും ഗോബി മരുഭൂമിയുടെ അങ്ങേയറ്റം വരെ പോയി പരിശോധിച്ചിട്ടും ഓൾഗോയ് പുഴുവിന്റെ പൊടിപോലും കണ്ടെത്താനുമായിട്ടില്ല. ചെക്ക് ക്രിപ്റ്റോസുവോളജിസ്റ്റ് ഇവാൻ മാക്കെർലിയാണ് ഈ പുഴുവിനെപ്പറ്റി ഏറ്റവും വിശദമായി പഠിച്ച വിദഗ്ധൻ. 1990കളിൽ മംഗോളിയയിലെമ്പാടും സഞ്ചരിച്ച ഇദ്ദേഹം ഓൾഗോയ് പുഴുവിനെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു. 

ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും, തനിക്കു ലഭിച്ച വിവരങ്ങളിൽനിന്ന് ഈ ‘മരണപ്പുഴുവിനെ’ മാക്കെർലി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്– ‘കാഴ്ചയിൽ സോസേജ് പോലിരിക്കുന്ന ഈ ജീവിക്ക് അര മീറ്ററിലേറെ നീളമുണ്ട്. ഒരു മനുഷ്യന്റെ കയ്യുടെ വണ്ണവും. കന്നുകാലിയുടെ കുടലിനെ ഓർമിപ്പിക്കും ഇതിന്റെ രൂപം. ശരീരത്തിനു ചുറ്റുമുള്ള തൊലിക്ക് ഏതെങ്കിലും വിധത്തിൽ മുറിവേറ്റാൽ അതു പൊഴിച്ചുകളയാനും ഇവയ്ക്കു കഴിവുണ്ടായിരുന്നു. വാൽ ചെറുതാണ്. ഒറ്റനോട്ടത്തിൽ ആരോ മുറിച്ചുമാറ്റിയതു പോലെ തോന്നും. കൂർത്ത വാലുമല്ല ഉള്ളത്. കണ്ണും മൂക്കും വായുമൊന്നും പുറമേക്ക് കാണാത്തതിനാൽ വാലും തല ഭാഗവും ഏതാണെന്നു വേർതിരിച്ചറിയാനും ബുദ്ധിമുട്ടാണ്. 

‘മംഗോളിയൻ മിസ്റ്ററി’ എന്ന തന്റെ പുസ്തകത്തിൽ ഇതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട് അദ്ദേഹം. മരുഭൂമിയിൽ മഴ പെയ്യുന്ന ജൂൺ–ജൂലൈ മാസങ്ങളിലാണ് ഇവയെ പ്രധാനമായും കാണാറുള്ളതെന്നും പറയപ്പെടുന്നു. ഗോബി മരുഭൂമിയിൽ കാണപ്പെടുന്ന ഒരിനം വിഷപ്പാമ്പിനെയാണ് ഡെത്ത് വേം ആയി തെറ്റിദ്ധരിക്കുന്നതെന്നാണു ഗവേഷകരിൽ ഒരു വിഭാഗം പറയുന്നത്. പല്ലിയിനത്തിൽപ്പെട്ട മാംസഭോജിയായ ഒരിനം ജീവിയും ഗോബിയിലുണ്ട്. അവയും പലപ്പോഴും ഓൾഗോയ് പുഴുവായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ നാളുകളോളം മരുഭൂമിയിൽ അലഞ്ഞ നാഷനൽ ജ്യോഗ്രഫിക് ചാനലിന്റെ സംഘത്തിനു പോലും പിടികൊടുക്കാതെ ഇന്നും ഗോബി മരുഭൂമിയിലെ ഏറ്റവും വലിയ രഹസ്യമായി തുടരുകയാണ് ഈ ‘മരണപ്പുഴു’!

English Summary : Mongolian death worm in Gobi desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com