ADVERTISEMENT

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സാംസ്കാരിക കളിത്തൊട്ടിലായ ഹാരപ്പൻ മേഖലയിൽ നിന്ന് ഒരുപാടു കണ്ടെത്തലുകളും വാർത്തകളും വന്നിട്ടുണ്ട്. എന്നാൽ അടുത്തതായി പുറത്തു വന്ന വാർത്ത അൽപം മധുരിക്കുന്നതാണ്. ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ഹാരപ്പൻ മേഖലയിൽ പണ്ടു താമസിച്ചിരുന്ന ആളുകൾ നല്ല രസികൻ ലഡു ഉണ്ടാക്കി കഴിച്ചിരുന്നെന്നാണു ശാസ്ത്രജ്ഞർ ഗവേഷണത്തിലൂടെയും പര്യവേക്ഷണത്തിലൂടെയും തെളിയിച്ചിരിക്കുന്നത്. 4600 വർഷങ്ങൾക്കു മുൻപുള്ള ലഡുവും ഇവർ കണ്ടെടുത്തു.

പടിഞ്ഞാറൻ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പൻ സാംസ്കാരിക കേന്ദ്രമായ ബിൻജോറിലായിരുന്നു ഗവേഷണം. ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ ആർക്കയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമാണു സംയുക്ത ഗവേഷണം നടത്തിയത്. ഇവിടെ നിന്ന് ഒരേ വലുപ്പമുള്ള ഏഴ് ലഡുകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ബ്രൗൺ നിറത്തിൽ കാണപ്പെട്ട ഇവ മണ്ണുരുളകളാണെന്നാണ് ശാസ്ത്രജ്ഞർ ആദ്യം വിചാരിച്ചത്. എന്നാൽ ഇവയിൽ വെള്ളം പുരട്ടിയപ്പോൾ ചുവപ്പ് കലർന്ന രീതിയിലേക്കു നിറം മാറി. തുടർന്ന് ഈ ലഡു സാംപിളുകൾ ലബോറട്ടറികളിലേക്ക് അയച്ച് കൂടുതൽ പരിശോധനകൾ നടത്തി.  

.

ബാർലി, ഗോതമ്പ്, ചില പരിപ്പുകൾ എന്നിവയ്ക്കൊപ്പം നല്ല പ്രോട്ടീനടങ്ങിയ പയർവർഗങ്ങളുടെ പൊടിയും ഈ ലഡുവിൽ ഉപയോഗിച്ചിരുന്നു. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യം ഈ ലഡുവിൽ കണ്ടെത്തിയിട്ടുണ്ട്.

∙ ഇന്ത്യയുടെ മധുരപ്പന്ത്

ഇന്ത്യൻ മധുര പലഹാരങ്ങളുടെ രാജാവാണ് ലഡു. ജീവിതത്തിൽ ഒരിക്കലെങ്കിലും ലഡു കഴിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകം കൂടിയാണ് ഈ മധുരപലഹാരം. വിവാഹമാകട്ടെ, ജന്മദിനമാകട്ടെ, ജോലി കിട്ടിയതാകട്ടെ സന്തോഷപ്രദമായ എന്തു കാര്യത്തിനും അടുത്തുള്ള ബേക്കറിയിൽ നിന്ന് ലഡു പായ്ക്കറ്റുകൾ ഓർഡർ ചെയ്ത് വേണ്ടപ്പെട്ടവർക്ക് കൊടുക്കുന്നത് ഇന്ത്യക്കാരുടെ ഒരു ശീലമാണ്.

കടലമാവ് അല്ലെങ്കിൽ മറ്റേതെങ്കിലും ധാന്യം, പഞ്ചസാര, നെയ്യ്, ഉണക്കമുന്തിരി, കശുവണ്ടി തുടങ്ങിയവ ചേർത്താണു ലഡു ഉണ്ടാക്കുന്നത്. വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയാണ്. 

ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ലഡുവിന്റെ വിവിധ വകഭേദങ്ങളുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള മോട്ടിച്ചുർ ലഡു, ഗുജറാത്തിലെ ചൂർമ ല‍ഡു, ദക്ഷിണേന്ത്യയിലെ തേങ്ങാ ലഡു, അസമിലെ തിൽ ലഡു, മഹാരാഷ്ട്രയിലെ ഡിങ്കാച്ചേ ലഡു, ആന്ധ്ര പ്രദേശിലെ ബൻധർ, സന്ന ലഡു, ബൂണ്ടി ലഡുവിന്റെ വകഭേദമായ കേരള ലഡു.....ലഡുവിന്റെ രൂപങ്ങളും ഭാവങ്ങളും ഇനിയുമേറെ. ഇന്ത്യയിൽ മാത്രമല്ല, അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും നേപ്പാളിലും ബംഗ്ലദേശിലുമൊക്കെ ലഡു പ്രിയങ്കരനാണ്.

ആയുർവേദത്തിലെ പ്രശസ്ത ആചാര്യനായ ശുശ്രുതൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ തന്റെ രോഗികൾക്ക് മരുന്നും ശർക്കരയും ചില പരിപ്പുകളും ചേർത്ത് തേൻ ചാലിച്ച ലഡു നൽകിയിരുന്നു. ഗർഭിണികൾക്ക് ലഡു കൊടുക്കുന്ന പതിവ് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലുണ്ട്. ഇന്ത്യയിലെ ചില വൈദ്യൻമാർ കയ്പൻ മരുന്നുകൾ ലഡുവിൽ ചേർത്തു നൽകി അവരെക്കൊണ്ട് കഴിപ്പിക്കാറുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ പല ക്ഷേത്രങ്ങളിലും ലഡ‍ു പ്രസാദമായി നൽകാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ലഡു ലോക പ്രശസ്തമാണ്.

English Summary : 4600 year old laddoos found at Harappan site 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com