ADVERTISEMENT

മനോഹരമായ കാഴ്ചകൾ കൊണ്ട് ആരുടെയും ഹൃദയം കവരുന്ന നഗരമാണ് പാരിസ്. പ്രണയ നഗരം എന്നു പേരുകേട്ട പാരീസിന് എന്നാൽ ഒരു ഭീകരമുഖം കൂടിയുണ്ട്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തലയോട്ടികളും എല്ലുകളും കൊണ്ട് നിർമ്മിതമായ  ഭിത്തികളും തൂണുകളും നിറഞ്ഞ പാരീസ് നഗരത്തിലെ ഭൂഗർഭ കല്ലറ ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

ആയിരം വർഷങ്ങൾ പഴക്കംചെന്ന ചരിത്രമാണ് ഈ ഭൂഗർഭ കല്ലറയ്ക്കുള്ളത്. പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാരിഷ് ഭൂപ്രദേശത്തിന്റെ വലിയൊരു ഭാഗവും സെമിത്തേരികൾ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ആളുകൾ മരിക്കുന്നതനുസരിച്ച് പുതിയ കല്ലറകൾ നിർമ്മിച്ചു തുടങ്ങിയാൽ  ഏറെ സ്ഥലം നഷ്ടപ്പെട്ടു പോകുമെന്ന സ്ഥിയിലായി. ഇതേതുടർന്ന് മുൻപ് അടക്കം ചെയ്യപ്പെട്ടവരുടെ ശാരീരിക അവശിഷ്ടങ്ങൾ നീക്കം ചെയ്ത് അതേ കല്ലറകളിൽ പുതിയ  മൃതശരീരങ്ങൾ അടക്കം ചെയ്തു തുടങ്ങി. പുറത്തെടുത്ത അസ്ഥികൂടങ്ങൾ സെമിത്തേരികൾക്ക് ചുറ്റുമുള്ള മതിലുകളിൽ തന്നെ അടുക്കി വെക്കുകയാണ് ചെയ്തിരുന്നത്. 

പിന്നീട് വന്ന തലമുറകളും ഈ പതിവ് തുടർന്നു പോന്നു. അങ്ങനെ എട്ടു നൂറ്റാണ്ടിനിപ്പുറം സെമിത്തേരിയിൽ ആയിരക്കണക്കിന് അസ്ഥികൂടങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാവുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടായതോടെ സെമിത്തേരികളിൽ കൂടുതൽ അസ്ഥികൂടങ്ങൾ സൂക്ഷിക്കാൻ ആവാത്ത നിലയിലായി. ഒടുവിൽ ഇതിന് ഒരു പരിഹാരമെന്നോണം എല്ലാ  സെമിത്തേരികളിൽ നിന്നുമുള്ള അസ്ഥികൂടങ്ങൾ ഒന്നായി ശേഖരിച്ച് ഭൂമിക്കടിയിൽ തുരങ്കം ഉണ്ടാക്കി അവിടെ സൂക്ഷിക്കാൻ തീരുമാനിക്കുയായിരുന്നു. 

catacombs-paris-france
Catacombs in Paris France. Photo Credits : Tatiana Popova/ Shutterstock.com

വർഷങ്ങൾക്കുശേഷം പാരീസ് മൈൻ ഇൻസ്പെക്ഷൻ സർവീസിന്റെ തലവനായിരുന്ന ലൂയിസ് എറ്റിനെ ഈ സ്ഥലം ഒരു ഭൂഗർഭ കല്ലറയായി മാറ്റിയെടുക്കാനുള്ള ആശയം മുന്നോട്ട് വച്ചു. അതേ തുടർന്ന് 1810 ആയപ്പോഴേക്കും ഭൂഗർഭ കല്ലറ ഇന്നുകാണുന്ന രൂപത്തിലേക്ക് മാറി തുടങ്ങി.  തലയോട്ടികളും എല്ലുകളും ഒന്നിനുമുകളിലൊന്നായി ഭിത്തികളിൽ ചേർത്ത് അടുക്കി വെച്ചതോടെ കല്ലറയുടെ ഭിത്തികളും തൂണുകയും അക്ഷരാർത്ഥത്തിൽ അസ്ഥികൂടങ്ങൾ കൊണ്ട് മൂടപ്പെടുകയായിരുന്നു. പല ആകൃതികളിൽ നിരനിരയായാണ് അസ്ഥികൂടങ്ങൾ ഇതിനുള്ളിൽ അടുക്കിയരിക്കുന്നത്. ഇവയെല്ലാം കൂടി ചേർത്താൽ 6 ദശലക്ഷത്തോളം അസ്ഥികൂടങ്ങൾ ഉണ്ടാവും എന്നാണ് കണക്ക്.

നരകത്തിന്റെ ഗേറ്റ് എന്നാണ് ഈ ഭൂഗർഭ കല്ലറയുടെ വിളിപ്പേര്. വിവിധ ഭാഗങ്ങളായി തിരിച്ച കല്ലറയ്ക്കുള്ളിൽ തലയോട്ടികൾക്കും എല്ലുകൾക്കും പുറമേ കൊത്തുപണികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പാരീസിൽ നിന്നും കാലങ്ങളായി കണ്ടെടുത്ത ധാതുക്കളും കല്ലറയെക്കുറിച്ച് വിശദീകരിക്കുന്ന എഴുത്തു പലകകളുമെല്ലാം ഇവിടെയുണ്ട്. അസ്ഥികൂടങ്ങൾ നിറഞ്ഞ് ഭീതി ജനിപ്പിക്കുന്ന അവസ്ഥയിലാണെങ്കിലും പാരീസിലെത്തുന്ന സഞ്ചാരികൾ ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നപോലെ ഭൂഗർഭ കല്ലറ സന്ദർശിക്കാനെത്തുന്നു.

English Summary : Story behind Paris Catacombs in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com