ADVERTISEMENT

‘ജീവിതത്തിൽ ഒരിക്കൽ പോലും കാണില്ലെന്നു കരുതിയിരുന്ന കാഴ്ച...’ ബ്ലാക് സീ മാരിടൈം ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ചീഫ് സയന്റിസ്റ്റ് ജോൺ ആഡംസിന്റെ വാക്കുകളായിരുന്നു ഇത്. അദ്ദേഹത്തിനു സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. കടലിന്റെ അടിത്തട്ടില്‍, രണ്ടു കിലോമീറ്ററിലേറെ ആഴത്തിൽ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പൽ. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ നിൽക്കുന്നു. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവുമില്ല. എന്തിനേറെപ്പറയണം, മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവർ കഴിച്ചിരുന്നതെന്നു കരുതുന്ന മീനിന്റെ മുള്ളു പോലും കപ്പലിൽ സുരക്ഷിതം. അതുപക്ഷേ കടലിലെ ഏതെങ്കിലും മീനിന്റെ മുള്ളാകില്ലേ? യാതൊരു സാധ്യതയുമില്ല. കാരണം, ജീവനുള്ള യാതൊന്നിനും കഴിയാൻ സാധിക്കാത്ത വിധം ഒട്ടും ഓക്സിജനില്ലാത്തത്ര ആഴത്തിലാണു കപ്പൽ കണ്ടെത്തിയത്. 

അതുപോലൊന്ന് ഇതിനു മുൻപ് ഗവേഷകർ കണ്ടിട്ടുണ്ട്, പക്ഷേ നേരിട്ടല്ലെന്നു മാത്രം. ഗ്രീസിൽ നിന്നു ലഭിച്ച ഒരു പഴയ മൺപാത്രത്തിൽ വരച്ചിട്ടിരിക്കുന്ന കപ്പലിന്റെ അതേ ആകൃതിയിലുള്ളതായിരുന്നു അത്. ‘സൈറൻ വേസ്’ എന്നറിയപ്പെടുന്ന ആ പാത്രം നിലവിൽ ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതായത്, ഏകദേശം 2500 വർഷം പഴക്കമുള്ള ഗ്രീക്ക് കപ്പൽ! ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കരിങ്കടലിൽ തിരച്ചിൽ നടക്കുന്നത്. റിമോട്ടിൽ പ്രവർത്തിക്കുന്ന റോബട്ടാണ് കടലിന്റെ അടിത്തട്ടിലെത്തി വേണ്ട വിവരങ്ങളെല്ലാം ശേഖരിച്ചു തിരിച്ചയയ്ക്കുക. 

 

ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള കപ്പലാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പൽ മുങ്ങിയതായിരിക്കണം. ഇതിലുള്ളവര്‍ ആരും തന്നെ രക്ഷപ്പെടാനുമിടയില്ല. അടിത്തട്ടിൽ ഓക്സിജൻ ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ഭദ്രമായി കേടുപാടുകളൊന്നും സംഭവിക്കാതെ ഇക്കാലമത്രയും കപ്പൽ നിലനിന്നതും. പുരാതന കാലത്തെ കപ്പൽ ചാലുകളെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയുമെല്ലാം അറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നു ജോൺ ആഡംസ് പറയുന്നു. 

 

എന്നാൽ ഇതു വരെ കപ്പൽ ഉയർത്താനായിട്ടില്ല. അതിനു വരുന്ന ചെലവു തന്നെ പ്രശ്നം. മാത്രവുമല്ല, ഇത്രയും കാലം യാതൊരു കുഴപ്പവും പറ്റാതെയിരിക്കുന്ന കപ്പൽ അതേപടി പുറത്തെത്തിക്കുകയെന്നതു ചില്ലറ വെല്ലുവിളിയുമല്ല! പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു. ചുമ്മാതൊന്നുമല്ല, കണ്ടെത്തിയ കപ്പലുകളിലേറെയും ചരിത്രാതീത കാലത്തെയാണ്. അതും റോമൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലത്തെ! അവയിൽ പലതും മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളത് ചുമർചിത്രങ്ങളിലും മറ്റും മാത്രമാണ്. അതിനാൽത്തന്നെ അവയ്ക്കൊന്നും വിലമതിയ്ക്കാനുമാകുകയില്ല! ഗ്രീക്ക് കപ്പൽ കണ്ടെത്തിയയിടത്തു നിന്നും ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടം കൂടി പ്രോജക്ട് സംഘം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ആ സ്ഥലം എവിടെയാണെന്നു പറയില്ല. ആരെങ്കിലും വന്ന് എല്ലാം തട്ടിയെടുക്കുമോയെന്ന പേടി തന്നെ കാരണം.

 

English summary: Oldest shipwreck under the Black sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com