ADVERTISEMENT

യുഎസ്എയിൽ, പെന്റഗണും അവിടത്തെ സൈന്യവും പിന്നെ ആളുകളുമൊക്കെ കണ്ട പറക്കും തളികകളെക്കുറിച്ച് ഒരു റിപ്പോർട്ട് ഈ മാസം 20നു പുറത്തു വരുന്നെന്ന് വാർത്തകളിൽ വായിച്ചിരിക്കുമല്ലോ. ചരിത്രത്തിലാദ്യമായാണ് ഒരു ഗവൺമെന്റ് പറക്കും തളികകളെപ്പറ്റി ഒരു സമഗ്ര റിപ്പോർട്ട് അവരുടെ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.

അതെന്താണ്? യുഎസിൽ മാത്രമേ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളോ? അല്ലേയല്ല, ഒരുപാടു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.

മഹത്തായതും വളരെ നീണ്ടതുമായ ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. ഇവിടത്തെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾക്ക് ഈ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആ സംഭവത്തെപ്പറ്റി പറയാം.

 

ഛത്തീസ്ഗഡ് സംസ്ഥാനത്തെ കാൻകർ ജില്ലയിലുള്ള ചരാമ ഗുഹകളിൽ നിന്നുള്ള ഒരു ഗുഹാചിത്രമാണ് ആദിമകാല അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചർച്ച ഉയർത്തിയത്. 2014ലാണ് ഈ ഗുഹാചിത്രം കണ്ടെത്തിയത്. ഇന്ത്യയുടെ ആദിഗ്രന്ഥങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും പലതവണ പരാമർശിച്ചിട്ടുള്ള ദണ്ഡകാരണ്യം എന്ന വലിയ വനം സ്ഥിതി ചെയ്ത മേഖലയാണ് കാൻകർ. സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ഇവിടെ മനുഷ്യവാസവും ആദിമ സമൂഹങ്ങളുമുടലെടുത്തിരുന്നുവെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒട്ടേറെ ഗുഹാചിത്രങ്ങൾ ഈ മേഖലയിൽ നിന്നു കിട്ടിയിട്ടുണ്ട്. ഛത്തീസ്ഗഡ് തലസ്ഥാനം റായ്പുരിൽ നിന്നു 130 കിലോമീറ്റർ അകലെ ചണ്ഡേലി ഗ്രാമത്തിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

 

ഏതായാലും 2014 ൽ കണ്ടെത്തിയ ഗുഹാചിത്രത്തിനു കുറച്ചു പ്രത്യേകതകളുണ്ടായിരുന്നു. പതിനായിരം വർഷം പഴക്കമുള്ള ആചിത്രത്തിൽ കാണിച്ചിരിക്കുന്നത് അൽപം വിചിത്രരൂപമുള്ള കുറച്ചു ജീവികളെയാണ്. ഇവർ ആകാശത്തു നിന്ന് എത്തിയവരെന്ന നിലയിലാണു വരച്ചിരിക്കുന്നത്. ഇന്നത്തെക്കാലത്തെ സ്പേസ് സ്യൂട്ട് പോലുള്ള അംഗവസ്ത്രങ്ങൾ അവർക്കുണ്ട്, തലയിൽ ആന്റിനകൾ ഘടിപ്പിച്ച ഹെൽമെറ്റും. ഇതിനടുത്തായി പറക്കും തളികയിലുള്ള ഒരു വാഹനവും വരച്ചുചേർത്തിരിക്കുന്നു. മൂന്നു കാലുകളുള്ള ഒരു സ്റ്റാൻഡിൽ വിശ്രമിക്കുന്ന രീതിയിലായിരുന്നു ഇത്. ഇന്നു ഹോളിവുഡ് ചിത്രങ്ങളിലൂടെയൊക്കെ നമുക്ക് പരിചിതമായ വേംഹോളുകളെപ്പോലെയുള്ള ഒരു ഘടനയും ചിത്രത്തിലുണ്ട്. വിദൂരഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്കെത്താനുള്ള ഗേറ്റ്‌വേ ആയി വേംഹോളുകളെ ഉപയോഗിക്കുന്നത് നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ടല്ലോ.

 

ഇതെന്താണ്? ഭാവനയോ അതോ സത്യമോ? ഭൂമിയിലേക്കുള്ള ഒരു ഏലിയൻ ഇറക്കം നേരിട്ടുകണ്ടവരാണോ പഴയകാലത്ത് ദണ്ഡകാരണ്യത്തിൽ ജീവിച്ചിരുന്നവർ? ഇന്നും സംഭവം ഒരു പ്രഹേളികയായി തുടരുന്നു.

സ്വാതന്ത്യ ലബ്ദിക്കു ശേഷം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പ്രധാന യുഎഫ്ഒ സംഭവം 1951 മാർച്ച് 15 നാണു നടന്നത്. ന്യൂഡൽഹിയിലെ ഒരു ഫ്ലയിങ് ക്ലബിലെ അംഗങ്ങൾ 700 അടിയോളം വലുപ്പമുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഭൂമിയിൽ നിന്നു 4000 അടി ഉയരത്തിൽ തെക്കോട്ടു പോകുന്നതു കണ്ടു. അക്കാലത്തെ ഫ്ലയിങ് ജെറ്റുകൾക്കുള്ളതിന്റെ പതിൻമടങ്ങു വേഗതയിലായിരുന്നു ഈ അജ്ഞാത വസ്തുവിന്റെ സഞ്ചാരം. തുടർന്ന് ഇതു എയർഫീൽഡിന്റെ ആകാശത്തു നിന്നും അപ്രത്യക്ഷമായി. സംഭവം ചർച്ചയാകുകയും പത്രങ്ങളിൽ വാർത്ത വരികയും ചെയ്തു.

 

2007 ഒക്ടോബർ 29നു കൊൽക്കത്തയിൽ ഇം.എം. ബൈപ്പാസിനു മുകളിൽ ആകാശത്ത് വലിയ വേഗതയിൽ പോകുന്ന ഒരു വസ്തു ആളുകളുടെ ശ്രദ്ധയിൽപെട്ടു. പുലർച്ചെയായിരുന്നു സംഭവം. വസ്തുവിന്റെ ആകൃതി ആദ്യം ഒരു ഗോളത്തിന്റേത് പോലെയായിരുന്നു. പിന്നീട് ത്രികോണാകൃതിയായി. ഒടുവിൽ ഒരു വര പോലെയും. പലനിറങ്ങളിലുള്ള പ്രകാശം വസ്തുവിൽ നിന്നു പുറപ്പെടുന്നുണ്ടായിരുന്നു. കുറച്ചു നേരത്തിനുള്ളിൽ ഇത് അപ്രത്യക്ഷമായി. സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും എടുത്തിരുന്നു. ഇതു ശാസ്ത്രജ്ഞർ പരിശോധിച്ച് പഠനം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചിലപ്പോൾ ഇത് ഒരു ഉൽക്കയോ അല്ലെങ്കിൽ ശുക്രഗ്രഹമോ ആയിരിക്കാമെന്നു ചില ശാസ്ത്രജ്ഞർ സാധ്യത കൽപിച്ചു.

 

2013 ൽ ചെന്നൈയിലെ മൊഗാപ്പിയറിൽ ഓറഞ്ച് പ്രകാശം പുറപ്പെടുവിച്ചു കൊണ്ടു പോകുന്ന ഒരു വസ്തുവിനെ ജൂൺ 20നു രാത്രിയിൽ ആളുകൾ കണ്ടു. അതേ വർഷം തന്നെ ഓഗസ്റ്റ് നാലിന് ലഡാക്കിൽ തിരിച്ചറിയാനാകാത്ത പറക്കുന്ന ചില വസ്തുക്കളെ ഇന്ത്യൻ ആർമിയുടെ സൈനികർ കണ്ടിരുന്നു. 2014 ൽ ലക്നൗവിലെ രാജാജിപുരം മേഖലയിൽ എടുത്ത സൂര്യാസ്തമന ചിത്രങ്ങളിൽ ഒരു യുഎഫ്ഒയും പെട്ടിട്ടുണ്ടെന്ന് അഭ്യൂഹം പരന്നു. അതേ വർഷം തന്നെ കറുപ്പും നീലയും നിറമുള്ള ഒരു യുഎഫ്ഓയെ കണ്ടെന്ന് മുംബൈയിലെ ഒരു പൈലറ്റ് അധികൃതരെ അറിയിച്ചു.

ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ നമ്മുടെ രാജ്യത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ചിലതൊക്കെ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വ്യാജമായി ചെയ്തവയാണെന്ന് അധികൃതർ പറയുന്നു. ശരിക്കും അന്യഗ്രഹജീവികൾ ഉണ്ടാകുമോ? ആർക്കറിയാം.

English summary: Some of the UFO sightings from around the world

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com