അന്ന് ചന്ദ്രൻ 'ചതിച്ചിരുന്നെങ്കിൽ' അവരെ മരണത്തിന് വിട്ടു കൊടുക്കുമായിരുന്നോ?
Mail This Article
വർഷം 1969. അമേരിക്കൻ പ്രസിഡന്റിനു വേണ്ടി പ്രസംഗങ്ങൾ തയ്യാറാക്കുന്ന വില്യം സഫയറിന് മുന്നിൽ വിചിത്രമായ ആവശ്യവുമായി നാസയുടെ പ്രതിനിധി എത്തി. ‘അപ്പോളോ 11 പേടകത്തിൽ ചന്ദ്രനിലിറങ്ങിയ മനുഷ്യർ തിരികെ വരാൻ പറ്റാതെ ചന്ദ്രനിൽ കുടുങ്ങിപ്പോയെന്നു കരുതുക. അത് രാജ്യത്തെ അറിയിക്കുന്നതിനായി പ്രസിഡന്റിനു വേണ്ടി ഒരു പ്രസംഗം തയ്യാറാക്കണം. ആവശ്യം കേട്ട വില്യം സഫയർ ഞെട്ടി. കാരണം അപ്പോളോ 11 ഭൂമിയിൽ നിന്ന് യാത്ര തുടങ്ങാൻ ഇനിയും ഒരു മാസം കഴിയണം!
പക്ഷേ, അമേരിക്കൻ ബഹിരാകാശഗവേഷണകേന്ദ്രമായ നാസയിലെ ഗവേഷകർക്ക് ഒരു കാര്യം ഉറപ്പായിരുന്നു. വിജയിക്കാനുള്ളത്ര തന്നെ സാധ്യത ഈ ദൗത്യം പരാജയപ്പെടാനുമുണ്ട്!
ചന്ദ്രനിലിറങ്ങുന്ന പേടകം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ എന്തു ചെയ്യും? അത് പറന്നുയർന്നാൽത്തന്നെ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന മാതൃ പേടകത്തിനോട് കൃത്യമായി ചെന്നു ചേരുമെന്നും ഉറപ്പില്ല. ഇന്നത്തെ ഒരു മൊബൈൽ ഫോണിന്റെ ശേഷി പോലും ഇല്ലാത്ത കംപ്യൂട്ടറുകളായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്നത്! ദൗത്യം പരാജയപ്പെടാൻ ഒട്ടേറെ കാരണങ്ങൾ !
ചന്ദ്രനിലിറങ്ങാൻ നിയോഗിക്കപ്പെട്ട നീൽ ആംസ്ട്രോങ്ങിനും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ നിന്ന് പറന്നുയരാനാവില്ല എന്നുറപ്പാക്കിയാൽ അവരുമായുള്ള എല്ലാ സംസാരവും അവസാനിപ്പിക്കാനായിരുന്നു നാസയുടെ തീരുമാനം. അവരെ മരണത്തിന് വിട്ടു കൊടുക്കും.
അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാഡ് നിക്‌സൺ ചാന്ദ്രയാത്രികരുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുക. അതിനു ശേഷം ദുഃഖ വാർത്ത രാജ്യത്തെ അറിയിക്കുക ഇതായിരുന്നു പദ്ധതി.
പക്ഷെ, ഇതൊന്നും വേണ്ടി വന്നില്ല. ചാന്ദ്രയാത്രികർ സുരക്ഷിതരായി മടങ്ങിയെത്തി. മനുഷ്യർ ബഹിരാകാശ ഗവേഷണത്തിൽ വലിയൊരു കുതിച്ചു ചാട്ടവും നടത്തി.
English summary : Apollo 11 mission overview