ADVERTISEMENT

ആറരക്കോടി വർഷങ്ങൾക്കു മുൻപ് വരെ ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്ന ദിനോസറുകളെ മൊത്തത്തിൽ കൊന്നൊടുക്കിയതിനു കാരണമായ ഛിന്നഗ്രഹം വന്നതെവിടെയെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നാണ് ഈ ഛിന്നഗ്രഹം എത്തിയതെന്ന് കരുതപ്പെടുന്നു. പ്രത്യേകതരം രാസഘടനയുള്ളതിനാൽ ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. ഇതിലൊന്നാണ് ഭൂമിയിൽ പതിച്ച് ദിനോസർ യുഗത്തിന് അന്ത്യമേകിയതെന്ന് കോളറാഡ‍ോ സൗത്ത് വെസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പറയുന്നു.

 

മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ രാസപരിശോധന നടത്തിയപ്പോഴാണ് ഇവ കാർബണേഷ്യസ് കോൺഡ്രൈറ്റ്സ് എന്ന പേരിലുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിൽ പെട്ടതാണെന്ന് ശാസ്ത്രജ്ഞർക്ക് മനസ്സിലായത്.

 

തുടർന്ന് സൗരയൂഥത്തിൽ ഈ ഛിന്നഗ്രഹത്തിന്റെ ക്യത്യമായ ശ്രോതസ്സ് അടയാളപ്പെടുത്താൻ ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു. ഓരോ 25 കോടി വർഷങ്ങളിലും ഈ ഛിന്നഗ്രഹ പുറംമേഖലയിൽ നിന്ന് ഒരു ഛിന്നഗ്രഹം ഭൂമിക്കു സമീപത്തുകൂടി കടന്നു പോകുന്നതായി കംപ്യൂട്ടേഷനൽ പഠനത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത്തരത്തിലൊരു ഛിന്നഗ്രഹമാണ് ദിനോസറുകൾക്ക് അന്ത്യമേകിയത്.

 

ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആറരക്കോടി വർഷം പഴക്കമുള്ളതാണ്.അങ്ങനെയാണ് ദിനോസറുകൾ അക്കാലയളവിലാകാം വംശനാശം വന്നുപോയതെന്ന് മുൻപ് ശാസ്ത്രജ്ഞർ ഉറപ്പിച്ചത്. ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു. എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും മറിച്ച് അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല.

 

English summary: Asteroid dust found in crater closescase of Dinosaur extinction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com