ADVERTISEMENT

13 മാസത്തെ തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ചെറിയ നവജാതശിശുവായ ക്വെക് യുക്സാൻ സിംഗപ്പൂരിലെ ആശുപത്രി വിട്ടു. ജനിച്ചപ്പോൾ വെറും 212 ഗ്രാം ഭാരം മാത്രമായിരുന്നു യുക്സാന്റെ ഭാരം. നീളം 24 സെന്റിമീറ്ററും. സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് യുക്സാൻ ജനിച്ചത്. യുക്സാന്റെ അമ്മ വോങ് മീ ലിങ് ഗർഭിണിയായി ആറാം മാസത്തിലായിരുന്നു ഈ ജനനം. ഗർഭകാലത്ത് രക്തസമ്മർദ്ദം അതീവമായ തോതിലാകുന്ന പ്രീ എക്ലാംസിയ എന്ന രോഗാവസ്ഥ യുക്സാന്റെ അമ്മയ്ക്ക് പിടിപെട്ടു. ഇതിന്റെ സങ്കീർണതകളാൽ അടിയന്തര സീസേറിയൻ ശസ്ത്രക്രിയയിലൂടെയാണു യുക്സാനെ കഴിഞ്ഞവർഷം ജൂണിൽ പുറത്തെടുത്തത്. ആറുമാസം മാത്രം സ്വാഭാവിക വളർച്ച നേടിയതിനാൽ ശിശു ജീവനോടെയിരിക്കാൻ സാധ്യത വളരെക്കുറവാണെന്നായിരുന്നു ആശുപത്രി അധികൃതർ അന്ന് വിധിയെഴുതിയത്. ജനിക്കുമ്പോൾ 400 ഗ്രാമിൽ താഴെ ശരീരഭാരമുള്ള ശിശുക്കൾ രക്ഷപ്പെടുന്ന സംഭവങ്ങൾ വിരളമായതായിരുന്നു ഇത്തരത്തിലൊരു വിധിയെഴുത്തിന് കാരണം.

 

എന്നാൽ ഏതുവിധേനയും യുക്സാനെ രക്ഷപ്പെടുത്തിയെടുക്കാൻ അവളുടെ മാതാപിതാക്കളും ആശുപത്രി അധികൃതരും തീരുമാനിക്കുകയായിരുന്നു. വെന്റിലേറ്റർ ഉൾപ്പെടെ ഒട്ടേറെ ആധുനിക ചികിത്സാസംവിധാനങ്ങളുടെ സഹായത്തോടെയാണു യുക്സാൻ‌  13 മാസം പിന്നിട്ടത്. മരുന്ന് കൊടുക്കുന്ന കാര്യത്തിൽ പോലും പ്രത്യേകശ്രദ്ധ വേണമായിരുന്നു. വലുപ്പും കുറവായതിനാൽ ഡോസേജ് അധികമാകാൻ പാടില്ല.

ചികിത്സയ്ക്കായി രണ്ടുകോടിയിലേറെ രൂപ ചെലവു വന്നു. ഇതിൽ ഭൂരിഭാഗവും ക്രൗഡ‍്ഫണ്ടിങ്ങിലൂടെ സുമനസ്സുകൾ സംഭാവന ചെയ്തതാണ്. യുഎസിൽ 2018ൽ ജനിച്ച ഒരു പെൺകുട്ടിയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ചെറിയ നവജാതശിശു. 245 ഗ്രാമായിരുന്നു ഈ ശിശുവിന്റെ ശരീരഭാരം.

 

ഇപ്പോൾ യുക്സാന് ആറരക്കിലോ ശരീരഭാരമുണ്ട്. ശ്വാസകോശത്തിന് ഗുരുതരമായ പ്രശ്നമുള്ളതിനാൽ ഈ ശിശുവിന് ശ്വസന സഹായികളും തുടർന്ന് വേണ്ടി വരും. പൾമണറി ഹൈപ്പർടെൻഷൻ എന്ന അവസ്ഥയും യുക്സാനെ വേട്ടയാടുന്നു. എന്നാൽ ഇതെല്ലാമുണ്ടെങ്കിലും അപകടനില ശിശു തരണം ചെയ്തെന്നും ഇനി ആശുപത്രിവാസം ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞതിനാലാണ് ഇപ്പോൾ ഡിസ്ചാർജ് ചെയ്തത്. യൂക്സാന് നാലുവയസ്സുള്ള ഒരു മൂത്ത സഹോദരനുണ്ട്. ചികിത്സ പൂർത്തീകരിച്ചതിനാൽ സിംഗപ്പൂരിൽ നിന്നു മടങ്ങി സ്വദേശമായ മലേഷ്യയിലേക്കു പോകാനാണ് യൂക്സാന്റെ മാതാപിതാക്കൾ പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് ജനിച്ച്, പരിമിതികളെല്ലാം തരണം ചെയ്ത് ജീവിതത്തിലേക്കു മടങ്ങി വന്ന ക്വെക് യുക്സാൻ ലോകത്തിനാകെ പ്രത്യാശയുടെ വെളിച്ചമാണെന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു.

English summary: Worlds smallest baby returns home after 13 months of treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com