ADVERTISEMENT

2001 സെപ്റ്റംബർ 11നാണു ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് വേൾഡ് ട്രേഡ് സെന്ററിന്റെ ഇരു ടവറുകളും ഭീകരാക്രമണത്തിൽ നിലം പതിച്ചത്. ലോകരാഷ്ട്രീയത്തിൽ തന്നെ നിരവധി ചലനങ്ങളുണ്ടാക്കിയ ആ ദാരുണ സംഭവത്തിന്റെ ഇരുപതാം വാർഷികമാണ് ഇന്നു കടന്നു പോകുന്നത്. എന്നാൽ 2001ലേത് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആദ്യ ഭീകരാക്രമണ ശ്രമമല്ല. അതിനും എട്ടുവർഷം മുൻപ് തന്നെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കാൻ ഭീകരർ ലക്ഷ്യമിടുകയും ശ്രമം നടത്തുകയും ചെയ്തു.

 

1993 ഫെബ്രുവരി 26നാണ് ആ ശ്രമം നടന്നത്. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിനു താഴെയുള്ള ഗാരേജിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ സ്ഫോടനം നടക്കുകയായിരുന്നു. ഈ ഭീകരാക്രമണത്തിൽ ആറു പേർ മരിക്കുകയും ആയിരത്തിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു. അതുവരെ യുഎസിൽ നടന്ന ഏറ്റവും തീവ്രതയേറിയ ഭീകരാക്രമണമായിരുന്നു 1993 ഫെബ്രുവരിയിലേത്.

20-years-anniversary-of-world-trade-centre-attack
A hijacked commercial plane crashing into the World Trade Center in New York. (File) Photo Credit :Seth Mcallister / AFP..

 

1992ൽ തന്നെ ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഭീകരർ തുടങ്ങിയെന്നു കരുതപ്പെടുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധാന ഭീകരരായ അഹമ്മദ് അജാജും റംസി യൂസഫും ഈ കാലയളവിൽ പാക്കിസ്ഥാനിൽ നിന്നു യുഎസിലെത്തി. ഇരുവരും അന്ന് യുഎസ് കസ്റ്റംസിന്റെ പിടിയിലായി. അഹമ്മദ് അജാജിന്റെ കൈവശം ബോംബ് നിർമിക്കുന്നതിനെക്കുറിച്ചുള്ള പുസ്തകങ്ങളും അമേരിക്കൻ വിരുദ്ധ ലഘുലേഖകളിലുമുള്ളതിനാ‍ൽ അയാളെ ജയിലിലാക്കി. മറ്റൊരു സ്ഥലത്ത് റംസി യൂസഫും ജയിലിലായെങ്കിലും പിന്നീട് വിട്ടയച്ചു. പുറത്തിറങ്ങിയ റംസി വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കാനുള്ള പദ്ധതികൾക്കു തുടക്കമിട്ടു. പിൽക്കാലത്ത് സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ തകർക്കുന്നതിനു പിന്നിലെ പ്രധാന തലച്ചോറായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ അനന്തരവനായിരുന്നു റംസി. 1993ലെ ആക്രമണത്തിനു ഭീകരർക്കായി പണം മുടക്കിയതും ഖാലിദാണ്.

 

യൂറിയ നൈട്രേറ്റും ഹൈഡ്രജൻ വാതകവും ഉപയോഗിച്ചുള്ള 680 കിലോ വരുന്ന ബോംബാണു റംസി പ്ലാൻ ചെയ്തത്. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിന്റെ ഗാരേജിൽ ബോംബ് വയ്ക്കുക. പൊട്ടിത്തെറി നടക്കുമ്പോൾ അസ്ഥിരമാകുന്ന ടവർ മറിഞ്ഞ് മറ്റേ ടവറിലേക്കു വീഴുകയും ഇരു ടവറുകളും നശിക്കുകയും ചെയ്യും. ഇതായിരുന്നു റംസിയുടെ പദ്ധതി.

ആക്രമണം നടന്ന ദിവസത്തിൽ മഞ്ഞ നിറമുള്ള ഒരു വാൻ സംഘടിപ്പിച്ചു റംസി. മുഹമ്മദ് സലാം എന്ന മറ്റൊരു ഭീകരനാണു റംസിക്ക് ഈ വാഹനം ഏർപ്പാടു ചെയ്തു കൊടുത്തത്. ഇയാദ് ഇസ്മയിൽ എന്ന റംസിയുടെ സുഹൃത്തും റംസിയും വാനുമായി വേൾഡ് ട്രേഡ‍് സെന്റർ ലക്ഷ്യമാക്കി നീങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കെട്ടിട കോംപൗണ്ടിലെത്തിയ ഭീകരർ ഗാരേജിലേക്കു വാൻ കയറ്റിയിട്ട ശേഷം ടൈംബോബിന്റെ ഫ്യൂസ് പ്രവർത്തിപ്പിച്ചു. തുടർന്ന് ഇവർ വാൻ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നീട് 15 മിനിറ്റുകൾക്കു ശേഷം വൻ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചു. 

 

സ്ഫോടനത്തിന്റെ ഫലമായി വേൾഡ് ട്രേഡ് സെന്ററിന്റെ ഗാരേജിൽ 200 അടി ആഴവും 100 അടി വീതിയുമുള്ള ഒരു വൻ ഗർത്തമുണ്ടായി. അൻപതിനായിരത്തോളം പേരെ ആ സമയത്ത് ബി‍ൽഡിങ്ങുകളിൽ നിന്ന് ഒഴിപ്പിച്ചു. മേഖലയിൽ വൈദ്യുതി ദീർഘനേരത്തേക്കു തടസ്സപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി.റംസി യൂസഫ് താമസിയാതെ പാക്കിസ്ഥാനിലേക്കു കടന്നു. ആരാണ് ഈ ഭീകരകൃത്യത്തിനു പിന്നിലെന്നത് യുഎസിനു ആശയക്കുഴപ്പമുണ്ടാക്കി. ലിബിയൻ ഏകാധിപതി ഗദ്ദാഫി പോലുള്ള യുഎസിന്റെ പ്രതിയോഗികളായ ഭരണാധികാരികൾ സംശയിക്കപ്പെട്ടു. എന്നാൽ വാനിന്റെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഭീകരരിലേക്കു നീണ്ടു. മുഹമ്മദ് സലാമാണ് ആദ്യം അറസ്റ്റിലായത്. 1993മാർച്ചിൽ. 

 

തുടർന്ന് സംഭവവുമായി ബന്ധമുള്ള നിഡാൽ അയ്യാദ് എന്ന ഭീകരൻ അറസ്റ്റിലായി. പിന്നീട് രണ്ടുവർഷങ്ങൾക്കു ശേഷം പാക്കിസ്ഥാനിൽ വച്ച് സംഭവത്തിനു പിന്നിലെ പ്രധാന ഭീകരനായ റംസി യൂസഫ് അറസ്റ്റിലായി. മുഹമ്മദ് റംസി, മഹ്മൂദ് അബ്ദുഹലീമ, മുഹമ്മദ് സലാം,നിഡാൽ അയ്യാദ്,അഹമ്മദ് അജാജ്, ഇയാദ് ഇസ്മയിൽ എന്നിങ്ങനെ സംഭവത്തിൽ പ്രധാന പങ്കുവഹിച്ച ഭീകരർക്കെല്ലാം 240 വർഷം കഠിനതടവ് യുഎസ് ഫെഡറൽ കോടതി വിധിച്ചു.

English summary: 20 years anniversary of world trade centre attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com