യുവാക്കൾ കടലിലകപ്പെട്ടത് 29 ദിവസം ; രക്ഷയായത് തേങ്ങയും മഴവെള്ളവും
Mail This Article
പസിഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിൽ നിന്നു യാത്ര ചെയ്ത്, കടലിൽ വഴിതെറ്റി ഒരു മാസത്തോളം കഴിഞ്ഞ്, കഴിഞ്ഞ ദിവസം രക്ഷപ്പെട്ട യുവാക്കളുടെ കഥ കേട്ട് തരിച്ചിരിക്കുകയാണ് ലോകം. ലിവെ ഞാനിക്കാന, ജൂനിയർ ഖുലോനി എന്നിവർ സോളമൻ ദ്വീപിൽ നിന്നു കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണു യാത്ര തുടങ്ങിയത്. സോളമൻ ദ്വീപിൽ നിന്ന് 200 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ന്യൂ ജോർജിയ ദ്വീപിലെ നോറോ പട്ടണത്തിൽ എത്താനാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. ഒട്ടേറെ തവണ ഇതുവഴി പോയിട്ടുള്ളതിനാൽ ഇരുവർക്കും യാതൊരു സന്ദേഹങ്ങളുമില്ലായിരുന്നു.
എന്നാൽ പാപ്പുവ ന്യൂഗിനി, സോളമൻ ദ്വീപുകൾ എന്നിവയെ വേർതിരിക്കുന്ന സോളമൻ കടൽ എപ്പോഴും പ്രക്ഷുബ്ധമായ കടലാണ്. ഇരുവരും യാത്ര തിരിച്ചപ്പോൾ തന്നെ കടുത്ത കാറ്റും മഴയും തുടങ്ങി. 60 കുതിരശക്തി മാത്രം കരുത്തുള്ള ഒരു ചെറിയ ബോട്ടായിരുന്നു അവരുടെ കൈവശം.
കാര്യങ്ങൾ ഉടനെ ശാന്തമാകുമെന്ന് ലിവെയും ജൂനിയറും പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എങ്ങോട്ടാണു പോകേണ്ടതെന്നു പോലുമറിയാത്തതു പോലെ അന്തരീക്ഷം മാറിമറിഞ്ഞു. കൈയിലുണ്ടായിരുന്ന ജിപിഎസ് സംവിധാനങ്ങളും പ്രവർത്തനരഹിതമായി. അറ്റക്കൈക്ക് ഇന്ധനമെങ്കിലും രക്ഷിക്കാമെന്നു കരുതി അവർ ബോട്ട് നിർത്തി ആഴക്കടലിൽ കിടന്നു. ബോട്ട് പിന്നെ ഓണായില്ല. ഇരുയുവാക്കളും ആ കിടപ്പ് കിടന്നത് 29 ദിവസമാണ്. വഴിതെറ്റി 400 കിലോമീറ്ററിലധികം അവർ മാറി സഞ്ചരിച്ചിരുന്നു.
ആഴക്കടലിൽ ഭക്ഷണമെവിടെ? ഉപ്പുവെള്ളം നിറയെയുണ്ടെങ്കിലും സമുദ്രത്തിൽ കുടിക്കാൻ ശുദ്ധജലമെവിടെ? യുവാക്കൾ കൈകളിൽ കുറച്ച് ഓറഞ്ചുകൾ കരുതിയിരുന്നു. അതുകഴിച്ച് രണ്ടുമൂന്നു ദിവസങ്ങൾ ഇവർ പിടിച്ചുനിന്നു. പിന്നീട് കടൽവെള്ളത്തിൽ ഒഴുകിയെത്തുന്ന തേങ്ങകൾ പിടിച്ചെടുത്ത് അതു കഴിക്കാൻ തുടങ്ങി. അതിലെ വെള്ളവും പെയ്യുന്ന മഴശേഖരിച്ച വെള്ളവുമായിരുന്നു ദാഹജലം.
29 ദിവസത്തിനു ശേഷം പാപ്പുവ ന്യൂഗിനിയിലെ മത്സ്യബന്ധനക്കാരാണ് ഇവരെ കണ്ടെത്തിയത്. അവർ ഇവരെ അവരുടെ ബോട്ടുകളിലാക്കി പോമിയോ എന്ന നഗരത്തിൽ കഴിഞ്ഞദിവസം എത്തിച്ചു. ശരിയായ ഭക്ഷണവും വെള്ളവും വിശ്രമവുമില്ലാത്തതിനാൽ തീരെ അവശരായിരുന്നു ഇവർ. അവിടെ നിന്നു ലിവെയെയും ജൂനിയറിനെയും എടുത്തുകൊണ്ടാണ് നാട്ടുകാർ ക്ലിനിക്കിലെത്തിച്ചത്. ഏതായാലും ഇവർ രക്ഷപ്പെട്ടു, ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. താമസിയാതെ ഇവരെ സ്വന്തം നാടായ സോളമൻ ദ്വീപുകളിലേക്കു മടക്കിവിടാനുള്ള ഒരുക്കത്തിലാണ് പാപ്പുവ ന്യൂഗിനി അധികൃതർ. ആർക്കും വിശ്വസിക്കാൻ പ്രയാസമുള്ള ഈ കടൽ വാസം കൊണ്ട് ഒരേയൊരു പ്രയോജനമുണ്ടായെന്ന് ലിവെയും ജൂനിയറും പറയുന്നു. ഇത്രയും ദിവസം കോവിഡിനെക്കുറിച്ചുള്ള കഥകളൊന്നും അറിയേണ്ടി വന്നില്ല എന്നതായിരുന്നു അത്.
മേഖലയിൽ ബോട്ട്, പ്രകൃതിക്ഷോഭങ്ങളിൽ വഴിതെറ്റിപോകുന്നത് ഇതാദ്യമല്ല. ഈ ജൂലൈയിൽ പാപ്പുവ ന്യൂഗിനിയിലെ ഒരു മന്ത്രിയും ഭാര്യയും നാലു കുടുംബാംഗങ്ങളും സഞ്ചരിച്ച ഒരു ബോട്ട് ഇതുപോലെ കടുത്തമഴയിലും കാറ്റിലും കാണാതായി. ഒരാളെയൊഴിച്ച് ബാക്കിയെല്ലാവരെയും നഷ്ടപ്പെട്ടു.
English summary: Men rescued after 29 days lost at sea