ADVERTISEMENT

ലോകചരിത്രത്തിലെ ഏറ്റവും വലിയ ഡാം ദുരന്തമായിരുന്നു ചൈനയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെനാനിൽ 1975ൽ സംഭവിച്ചത്. ചൈനയുടെ ഭൂതകാലത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ ടൈഫൂൺ നീനയാണ് ഈ വൻദുരന്തത്തിനു വഴി വച്ചത്. ഒന്നരലക്ഷത്തോളം പേർ ഇതിന്റെ ഫലമായി മരണമടഞ്ഞു. ചൈനയിലെ പ്രശസ്തമായ ബാൻക്യാവോ എന്ന വമ്പൻ അണക്കെട്ടു തകർന്നതാണ് ഇതിൽ ഏറ്റവും മാരകമായത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ മൂന്നാമത്തെ പ്രളയത്തിനും സംഭവം വഴിയൊരുക്കി.

ചൈനയിൽ ഒഴുകുന്ന റു നദിയിൽ 1953ലാണു ബാൻക്യാവോ ഡാം നിർമിച്ചത്. ചെയർമാൻ മാവോ സെതുങ്ങിന്റെ സർക്കാർ നടപ്പിലാക്കിയ ഗ്രേറ്റ് ലീപ് ഫോർവേഡ് പദ്ധതിയുടെ ഭാഗമായുള്ള ത്വരിതഗതിയിലുള്ള വികസനങ്ങളുടെ ഭാഗമായിരുന്നു ഇതും. ചൈനയിലെ പ്രധാന നദിയായ ഹുവാങ് ഹെ അഥവാ മഞ്ഞനദിയിൽ അടിക്കടിയുണ്ടാകുന്ന പ്രളയം തടുക്കുക, പിന്നെ വൈദ്യുതി നിർമാണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു സോവിയറ്റ് സഹായത്തോടെ ഡാം രൂപകൽപന ചെയ്തു നടപ്പിൽ വരുത്തിയത്. 387 അടി പൊക്കവും 49.2 കോടി ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാം 1000 വർഷം വരെയുള്ള കാലയളവിൽ പോലും ഉണ്ടാകുന്ന വമ്പൻ പ്രളയങ്ങളെ തടഞ്ഞുനിർത്താൻ ശേഷിയുള്ളതാണെന്നു ചൈനീസ് അധികൃതർ അന്നു വിശ്വസിച്ചു. ആരാലും തകർക്കപ്പെടില്ലെന്ന അർഥത്തിൽ ഉരുക്ക് അണക്കെട്ട് എന്ന പേരിലും ബാൻക്യാവോ ഡാം അറിയപ്പെട്ടു.

1975ൽ ടൈഫൂൺ നീന പസിഫിക് സമുദ്രത്തിൽ നിന്നുദ്ഭവിച്ച് താമസിയാതെ ഹെനാനിൽ ആഗമനം നടത്തി.ആദ്യദിനം തന്നെ കനത്തമഴ പ്രദേശത്തു പെയ്തു. ഹെനാനിൽ സാധാരണഗതിയിൽ ഒരു വർഷം പെയ്യുന്ന മഴ ആ ഒരൊറ്റ ദിനത്തിൽ സംഭവിച്ചെന്നാണു കണക്ക്. തുടർന്നു 3 ദിനം നിർത്താതെ മഴപെയ്തു. അണക്കെട്ടിൽ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നു. ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയോടെ ബാൻക്യാവോ ഡാം തകർന്നു തുടങ്ങി. 33 അടി പൊക്കവും 11 കിലോമീറ്റർ വീതിയുമുള്ള വമ്പൻ ജലതരംഗം ഡാമിൽ നിന്നു പുറപ്പെട്ടു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണു ജലം ഹെനാനിന്റെ ഭൂമിയിലൂടെ സഞ്ചരിച്ചത്.

അണക്കെട്ടിനു സമീപമുള്ള ഡോവൻചെങ് എന്ന പട്ടണം ആദ്യം തന്നെ ജലത്തിന്റെ ക്രോധത്തിനിരയായി. അവിടെ വസിച്ചിരുന്ന 9600 പേർ കൊല്ലപ്പെട്ടു. ബാൻക്യാവു അല്ലാതെ ഹെനാനിലെ 62 ഡാമുകൾ കൂടി ചുഴലിക്കാറ്റുമൂലമുണ്ടായ കനത്തമഴയിൽ തകർന്നു. മേഖലയിലെ രണ്ടാമത്തെ അണക്കെട്ടായ ഷിമന്തൻ ഡാമും ഇക്കൂട്ടത്തിൽ ഉൾപ്പെടും. 26000 പേർ ഇതു മൂലമുണ്ടായ പ്രളയത്തിൽ മരിച്ചു. എന്നാൽ ഇതിന്റെ പ്രത്യാഘാതമായി ഉണ്ടായ പകർച്ചവ്യാധികളും ക്ഷാമവും മൂലം ഒന്നേകാൽ ലക്ഷത്തോളം ആളുകൾ കൂടി മരിച്ചതോടെ ദുരന്തം ഭീകരമുഖം കൈവരിച്ചു. ഒരു കോടിയോളം ജനങ്ങളുടെ ജീവിതം ഈ ദുരന്തം കാരണം ബാധിക്കപ്പെട്ടെന്നാണു ഔദ്യോഗിക കണക്കുകൾ. അക്കാലത്ത് ഇന്നത്തെപ്പോലെ കുറ്റമറ്റ മുന്നറിയിപ്പു സംവിധാനങ്ങൾ ഇല്ലാതിരുന്നതും ദുരന്തത്തിന്റെ ആക്കം കൂട്ടി.

ഡാമുകളുടെ തകർച്ച ചൈനീസ് സർക്കാരിനെ പ്രതിക്കൂട്ടിലായി. ജലസംഭരണം എന്ന ഒറ്റ ലക്ഷ്യത്തിൽ നിലവാരം നോക്കാതെയാണ് വമ്പൻ ഡാമുകൾ അറുപതുകളിൽ ചൈന നിർമിച്ചതെന്ന് ആക്ഷേപമുയർന്നു. ഇതെത്തുടർന്ന് രാജ്യത്തെ എല്ലാ ഡാമുകളുടെയും റിസർവോയറുകളുടെയും സാങ്കേതിക പരിശോധന സർക്കാർ നടത്തി. ബാൻക്യാവോ, ഷിമന്തൻ ഉൾപ്പെടെ അന്നു തകർന്ന പല ഡാമുകളും പിൽക്കാലത്ത് പുനർനിർമിക്കപ്പെട്ടു.

English summary : Typhoon Nina and Banqiao dam failure in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com