ADVERTISEMENT

കാനഡയുടെ തലസ്ഥാനം ഒന്റാരിയോയുടെ മുകളിലെ ആകാശത്തുകൂടി പറന്നുപോയ ത്രികോണാകൃതിയിലുള്ള വിചിത്രപേടകം ആശങ്ക പരത്തി. സായാഹ്ന സവാരിക്കിറങ്ങിയ കനേഡിയൻ ദമ്പതികളാണ് അന്യഗ്രഹ പേടകം കണ്ടതും ചിത്രമെടുത്തതും. ത്രികോണാകൃതിയിലുള്ള ഒരു യുഎഫ്ഒ ആണിതെന്ന് ദമ്പതിമാർ പറഞ്ഞു. കറുത്ത നിറമായിരുന്നു ഇതിനുള്ളത്.

വെള്ളയും ചുവപ്പും നിറത്തിലുള്ള പ്രകാശങ്ങളും യുഎഫ്ഒയുടെ മധ്യത്തിലായി ഉണ്ടായിരുന്നെന്നും നിശ്ശബ്ദമായിട്ടാണു പേടകം മുന്നോട്ടുനീങ്ങിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വിമാനമാണെന്നു വിചാരിച്ചാണ് ആദ്യം നോക്കിയത്. എന്നാൽ സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വിമാനമല്ലെന്നു ദമ്പതിമാർ പറയുന്നതും വിഡിയോയിൽ കാണാം.

സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദുരൂഹതാവാദ സിദ്ധാന്തക്കാർ ഏറ്റെടുക്കുകയും അന്യഗ്രഹത്തിൽ നിന്നുള്ള സന്ദർശകർ വന്ന പേടകമാണെന്ന നിലയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തു. മേഘങ്ങളൊന്നുമില്ലാത്തതിനാൽ വളരെ തെളിഞ്ഞ ആകാശമായിരുന്നു അവിടെയന്നും യുഎഫ്ഒ വ്യക്തമായി കാണാമെന്നും ചില സമൂഹമാധ്യമ ഉപയോക്താക്കൾ പറഞ്ഞു.

എന്നാൽ ഇതൊരു ഡ്രോണാണെന്നാണു ചിലരുടെ അഭിപ്രായം. സർക്കാരിന്റെ നിരീക്ഷണ ഡ്രോണായിരിക്കാം ഇതെന്ന് അവർ പറയുന്നു. കാനഡയുടെ അയൽരാജ്യമായ അമേരിക്ക വിട്ട സൈനിക ഡ്രോണാണിതെന്നും ചിലർ പറയുന്നു. പറക്കലും ഘടനയും നിരീക്ഷിക്കുമ്പോൾ, ഇതൊരു ഡ്രോണാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ചില വിദഗ്ധരും പറയുന്നു.

അമേരിക്കയിലെ പോലെ തന്നെ കാനഡയിലും നിരവധിപ്പേർ യുഎഫ്ഒ കണ്ടതായും മറ്റും റിപ്പോർട്ട് ചെയ്യാറുണ്ട്. 1947 വരെ ഇത്തരം റിപ്പോർട്ടുകളൊന്നും കനേഡിയൻ സർക്കാർ കാര്യമായി എടുത്തിരുന്നില്ല. 1951ൽ കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിനു മുകളിൽ ഗാൻഡർ എന്ന സ്ഥലത്ത് ഒരു അമേരിക്കൻ വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.ഈ സംഭവം വളരെ പ്രശസ്തമാകുകയും ചെയ്തു.

കാനഡയിലെ യുഎഫ്ഒ സർവേ പ്രകാരം ടൊറന്റോ നഗരത്തിലാണ് ഏറ്റവും കൂടുതൽ യുഎഫ്ഒ ദർശനങ്ങൾ ഉണ്ടായത്. 34 എണ്ണം ഇവിടെ റിപ്പോർട്ട് ചെയ്തു. വാൻകൂവറിൽ 31, ബ്രിട്ടിഷ് കൊളംബിയയിൽ 25 എന്നീ തോതിലും യുഎഫ്ഒ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com