ADVERTISEMENT

യുഎസ് സൈനിക ഹെലികോപ്റ്ററിനു ചുറ്റും വട്ടം കറങ്ങി 3 അജ്ഞാത പേടകങ്ങൾ സഞ്ചരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി. യുഎസിലെ അരിസോനയിലുള്ള ടക്‌സണിൽ നിന്നു 70 കിലോമീറ്റർ അകലെയായിട്ടാണ് ഈ ദൃശ്യം നടന്നത്. ഹെലികോപ്റ്ററിലെ പൈലറ്റുമാരാണു വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. യുഎസ് വ്യോമസേനയിലെ മികവുറ്റ അപ്പാച്ചി ഹെലിക്കോപ്റ്ററുകളിൽ ഒന്നിലെ പൈലറ്റുമാരാണു വിചിത്രമായ ദൃശ്യം കണ്ട് അമ്പരന്നത്. ആദ്യം ത്രികോണാകൃതിയിൽ ഇവ ആകാശത്തു പ്രത്യക്ഷപ്പെട്ടെന്നു പൈലറ്റുമാർ പറയുന്നു. ഇതു വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വേഗമായിരുന്നു ഇവയ്‌ക്കെന്നും അവർ പറയുന്നു. മേഖലയിലെ എയർസ്ട്രിപ്പിൽ നിന്നു ഹെലികോപ്റ്റർ പറപ്പിക്കാനായി തയാറെടുക്കവേയാണ് വിചിത്ര പേടകങ്ങൾ ഇവരുടെ ശ്രദ്ധയിൽപെടുന്നത്.

 

എ-10, എഫ് 16 യുദ്ധവിമാനങ്ങളിൽ ഏതെങ്കിലുമാകും ഇവയെന്നാണ് ഹെലികോപ്റ്റർ പൈലറ്റുകൾ ആദ്യം വിചാരിച്ചത്. അവർ അതു തമ്മിൽ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ വിഡിയോ നിരീക്ഷിച്ച വിദഗ്ധർ പറയുന്നത് സാധാരണ യുദ്ധവിമാനങ്ങൾ പോകുന്നതിനേക്കാൾ വേഗത്തിലാണ് ഈ പേടകങ്ങൾ സഞ്ചരിക്കുന്നതെന്നാണ്.യുഎസ്-മെക്‌സികോ അതിർത്തി മേഖലയിൽ ഇതിനു മുൻപും പല പൈലറ്റുമാരും ഡ്രോൺ ഓപ്പറേറ്റർമാരും അജ്ഞാത പേടകങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിർത്തി വഴി ലഹരിമരുന്ന് കടത്ത് സംഭവിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

യുഎസ് സൈനികർ അജ്ഞാത പേടകങ്ങളെ കണ്ടതിന്‌റെ പല ചരിത്രസംഭവങ്ങളുമുണ്ടായിട്ടുണ്ട്. 2004,2014,2017 കാലയളവിൽ യുഎസ് നേവിയുടെ റൂസ്‌വെൽറ്റ്, നിമിറ്റ്‌സ് വിമാനവാഹിനിക്കപ്പലുകളിലെ വൈമാനികർ വിമാനം പറപ്പിക്കുന്നതിനിടെ അജ്ഞാത പേടകങ്ങൾ കണ്ടെത്തുകയും ഇവ വിഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. ആദ്യകാലത്ത് ഈ വിഡിയോകൾ പെന്റഗൺ രഹസ്യമാക്കിവച്ചു. എന്നാൽ പിൽക്കാലത്ത് ഇവ ജനങ്ങളിലേക്ക് എത്തി. പെന്‌റഗൺ യുഎഫ്ഒ വിഡിയോകൾ എന്ന പേരിലാണ് ഇവ ഇന്ന് അറിയപ്പെടുന്നത്. 2019ലും നേവി കപ്പലിൽ നിന്നും അജ്ഞാതപേടകം സംബന്ധിച്ച ഒരു വിഡിയോ പുറത്തിറങ്ങിയിരുന്നു.

 

English Summary: UAP Footage Captured By A US Army Helicopter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com