ADVERTISEMENT

മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ടിലിൽ അസ്ഥികൂടം. വടക്കൻ ഗ്രീസിലെ കൊസാനിയിൽ നിന്നാണു ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വനിതയുടെ അസ്ഥികൂടം കഴിഞ്ഞദിവസം കണ്ടെത്തിയത്. മത്സ്യകന്യകയുടെ ചിത്രത്തിനൊപ്പം പാമ്പിനെ കൊക്കിലൊതുക്കിയിരിക്കുന്ന ഒരു പക്ഷി, പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെ ചിഹ്നം തുടങ്ങിയവയും കട്ടിലിൽ കാണാം. അസ്ഥികൂടത്തിന്റെ തലയിൽ സ്വർണ ഇലകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.

 

കാലപ്പഴക്കത്താൽ ചെമ്പുകട്ടിലിലെ തടിഭാഗങ്ങളെല്ലാം ദ്രവിച്ച് ചെമ്പ് മാത്രം ബാക്കിയായിരുന്നു. അസ്ഥികൂടത്തിന്റെ കൈകളിൽ സ്വർണനൂലുകൾ ഉണ്ടായിരുന്നു. 4 കളിമൺകുടങ്ങൾ ഒരു ഗ്ലാസ് പാത്രം എന്നിവയും അസ്ഥികൂടത്തിനരികെ അടക്കിയിട്ടുണ്ടായിരുന്നു.ആരാണ് ഈ വനിതയെന്നോ എന്താണ് അവരുടെ മരണകാരണമെന്നോ തീർച്ചപ്പെടുത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണങ്ങൾ നടത്തുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. അടക്കിയതിന്റെ രീതിയും ശരീരത്തിലെ സ്വർണവുമൊക്കെ ഇവർ ധനികയും സമൂഹത്തിൽ ഉന്നത സ്ഥാനത്തിലുള്ള കുടുംബത്തി‍ൽപെട്ടയാളുമാണെന്നു സൂചിപ്പിക്കുന്നു. ചിലപ്പോൾ അക്കാലത്തെ രാജവംശങ്ങളിൽ ഏതിലെങ്കിലുമുള്ള വനിതയാകാം ഇതെന്നും ശാസ്ത്രജ്​ഞർ പറയുന്നു.

 

 

സഹസ്രാബ്ദങ്ങൾക്കു മുൻപ് മാവ്റോപിഗി എന്ന പ്രബലമായ ഒരു ആദിമനഗരത്തിനടുത്താണു കൊസാനി സ്ഥിതി ചെയ്തത്. അന്ന് അപ്പോളോ ദേവന്റെ പ്രധാനപ്പെട്ട  ആരാധനാലയങ്ങളൊന്ന് മാവ്റോപിഗിക്കരികെ സ്ഥിതി ചെയ്തിരുന്നു. ഈ വനിത ജീവിച്ചിരുന്ന ബിസി ഒന്നാം നൂറ്റാണ്ട് ഗ്രീസിലെയും സമീപരാജ്യമായ ഇറ്റലിയിലെയും ആദിമചരിത്രത്തിലെ വളരെ പ്രക്ഷുബ്ധമായ കാലഘട്ടമാണ്.റോമൻ സാമ്രാജ്യത്തിന്റെ സ്വാധീനം അക്കാലത്ത് ഗ്രീസിൽ ശക്തമായിരുന്നു. ബിസി 86ാം ആണ്ടിൽ റോമൻ സാമ്രാജ്യം ഏതൻസ് പിടിച്ചടക്കി.വടക്കൻ ഗ്രീസിലെ ഫാർസാലസ് യുദ്ധത്തിൽ പോംപെയെ കീഴടക്കി ജൂലിയസ് സീസർ റോമിന്റെ അധിപനായതും അക്കാലത്തായിരുന്നു.വനിതയുടെ അസ്ഥികൂടത്തിന്റെ ശേഷിപ്പുകൾ ഇപ്പോൾ ഗ്രീസിലെ അയാനിയിലുള്ള പുരാവസ്തു മ്യൂസിയത്തിലേക്കു മാറ്റി.

 

English summary : 2,100 year old Skeleton of a woman found lying on bronze 'Mermaid Bed'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com