ADVERTISEMENT

തെക്കൻ അമേരിക്കൻ രാഷ്ട്രം കൊളംബിയയിലെ കാർട്ടജീന ഹാർബറിനടുത്ത് സ്ഥിതി ചെയ്യുന്നത് 1700 കോടി യുഎസ് ഡോളർ (ഏകദേശം 130,000 കോടി രൂപയുടെ ) മൂല്യമുള്ള മഹാനിധി.

മൂന്ന് കപ്പലപകടങ്ങളിൽ നിന്നായാണ് ഈ നിധി ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇതിലൊന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ച അതിപ്രശസ്തമായ സാൻ ഹോസ് കപ്പലപകടമാണ്. ഈ കപ്പലപകടം 7 വർഷം മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ അവശേഷിപ്പുകൾ കിടക്കുന്ന മേഖലയിൽ കഴിഞ്ഞ ദിവസം രണ്ടു കപ്പലുകൾ കൂടി കണ്ടെത്തി. ഇതോടെ 3 കപ്പലുകളിൽ നിന്നായി 1700 കോടി യുഎസ് ഡോളർ മൂല്യമുള്ള സ്വർണശേഖരം ഉണ്ടെന്നും തെളിഞ്ഞു. 

സമുദ്രത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നിലയിലാണു കപ്പലുകൾ. ആഴത്തിലേക്കു ആളില്ലാ റോബട്ടിക് പ്രോബ് വാഹനം ഇറക്കിയുള്ള തിരച്ചിലിലാണു നിധി കണ്ടത്.

സാൻ ഹോസ് എന്ന കപ്പൽ കൊളോണിയൽ സ്പെയിനിന്റെ പടക്കപ്പലായിരുന്നു. സ്പെയിനിലെ ജിപുസ്കോയയിൽ പെദ്രോ ഡി അറോസ്റ്റെഗ്വി എന്നായാളാണു നിർമിച്ചത്.മൂന്നു പായകളും പീരങ്കികളുമുള്ള ഈ കപ്പലിൽ 600 സൈനികരുമായി യാത്ര ചെയ്തപ്പോഴാണു ബ്രിട്ടിഷുകാർ മുക്കിയത്.1708ലായിരുന്നു ഈ സംഭവം. പനാമയിൽ നിന്നു നിറയെ നിധികളുമായി മടങ്ങിയ കപ്പലിന് അകമ്പടി സേവിച്ച് 12 പടക്കപ്പലുകളും 14 മറ്റു കപ്പലുകളുമുണ്ടായിരുന്നു. ബ്രിട്ടീഷ്കാർ നാവികാക്രമണം നടത്തിയതോടെ കൊളംബിയയിലെ കാർട്ടാജീന ഹാർബറിനടുത്ത് കപ്പൽ മുങ്ങി. സ്വർണവും വെള്ളിയും പവിഴവും ആഭരണങ്ങളുമടങ്ങിയ വലിയ നിധിയും ഇതോടെ കടലിലേക്കു പോയി.

2015ലാണ് പിന്നീട് സാൻ ഹോസിനെ കണ്ടെത്തിയത്. ഈ കപ്പലിൽ അന്ന് കോടിക്കണക്കിന് ഡോളറിന്റെ നിധിശേഖരം കണ്ടെത്തിയിരുന്നു.‌ ഇന്നും അത് കടലിന്റെ അടിത്തട്ടിൽ തന്നെ കിടക്കുന്നു. വരും കാലത്ത് ഇതു പുറത്തടുത്തേക്കാം. എന്നാൽ അത് കൊളംബിയയും സ്പെയ്നും തമ്മിലുള്ള ഒരു നിയമയുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന് സംശയമുണ്ട്.

കൊളംബിയൻ സർക്കാർ ഈ മേഖലയിൽ പുതുതായി നടത്തിയ തിരച്ചിലിലാണു 2 കപ്പലപകടങ്ങൾ കൂടി കണ്ടെത്തിയത്. വളരെ പ്രതികൂലമായ സാഹചര്യമായിട്ടും കപ്പലുകൾക്കു കാര്യമായ നാശമുണ്ടായിട്ടില്ല. സ്വർണത്തിനൊപ്പം തന്നെ കളിമൺ പാത്രങ്ങൾ, ചായക്കപ്പുകൾ തുടങ്ങിയ പുരാവസ്തുക്കൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ കൊളംബിയൻ മേഖലയിൽ ഇനിയും 12 ചരിത്രപരമായ കപ്പലപകടങ്ങൾ കൂടിയുണ്ടെന്നും ഇവയുടെ ശേഷിപ്പുകൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും കൊളംബിയൻ നാവികസേനാ അധികൃതർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com