ADVERTISEMENT

ചൊവ്വാ ഗ്രഹത്തിൽനിന്നുള്ള ഒരു ചിത്രത്തിൽ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ഒരു ആനശിൽപത്തിന്റെ ഘടന കാണാമെന്ന വാദവുമായി സ്വയം പ്രഖ്യാപിത യുഎഫ്ഒ വിദഗ്ധനായ സ്കോട് സി വാറിങ്. തയ്‌വാനി‍ൽ നിന്നുള്ള യുഎഫ്ഒ കുതുകിയും അന്യഗ്രഹജീവനുണ്ടോയെന്ന് സ്വന്തം നിലയിൽ നിരീക്ഷിക്കുന്നയാളുമാണ് സ്കോട് സി വാറിങ്. യുഎഫ്ഒ സൈറ്റിങ്സ് ഡെയിലി എന്ന വെബ്സൈറ്റിലാണ് സ്കോട് തന്റെ വാദങ്ങൾ പങ്കുവച്ചത്. വളരെ വ്യത്യസ്തമാണ് ചെറിയ തുമ്പിക്കൈയുമായി നിൽക്കുന്ന ആനയുടെ ചിത്രമെന്നും ഇത് ഇരുന്നിട്ട് ഇടതുഭാഗത്തേക്കു നോക്കുന്ന നിലയിലാണെന്നും അദ്ദേഹം പറയുന്നു.

 

ചൊവ്വയിൽനിന്നുള്ള ചിത്രങ്ങളിൽ ഇരുണ്ടരൂപമുള്ള വനിത, ധ്രുവക്കരടി, ഒരു കുരങ്ങൻ എന്നിവയെ കണ്ടെന്നു മുൻപു പറഞ്ഞിട്ടുള്ള സ്കോട് അന്യഗ്രഹജീവികളെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. 

 

ചൊവ്വയിലേക്ക് നിരവധി ദൗത്യങ്ങൾ പോയിട്ടുള്ളതായി അറിയാമല്ലോ. ക്യൂരിയോസിറ്റിയും പെഴ്സിവീയറൻസുമുൾപ്പെടെ നാല് റോവറുകളും നാസ അങ്ങോട്ട് അയച്ചിട്ടുണ്ട്.

 

ചൊവ്വയിൽ പാറക്കഷ്ണങ്ങളും മലനിരകളും ഗർത്തങ്ങളുമൊക്കെയുണ്ട്. ഇത്തരം പ്രകൃതി, ചിലപ്പോൾ ഭൂമിയിൽ നമുക്കു പരിചിതമായ രൂപങ്ങളെ അനുസ്മരിപ്പിക്കാറുണ്ട് .ഇതിൽ ചിലതെല്ലാം അന്യഗ്രഹജീവനിൽ വിശ്വസിക്കുന്നവർ അതിനു തെളിവായി ഉയർത്തിക്കാട്ടുമെങ്കിലും ശാസ്ത്രജ്ഞർ ഇവയെ തള്ളുന്നു.

 

മേയിൽ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രത്തിൽ, പാറക്കെട്ടിൽ വെട്ടിയുണ്ടാക്കിയ കവാടം പോലെ ഒരു ഘടന കണ്ടിരുന്നു. ഇതു ചൊവ്വയിലെ ഏതോ അന്യഗ്രഹജീവി വാസകേന്ദ്രത്തിലേക്കോ താവളത്തിലേക്കോ ഉള്ള കവാടമാണെന്ന നിലയിൽ പ്രചാരണങ്ങളുമുണ്ടായി. എന്നാൽ ചൊവ്വയുടെ അന്തരീക്ഷവുമായുള്ള പ്രവർത്തനം നിമിത്തം പാറയിലുണ്ടായ ഗർത്തമാണിതെന്നു പിന്നീട് തെളിഞ്ഞു.

 

2014ൽ ക്യൂരിയോസിറ്റി അയച്ച മറ്റൊരു ചിത്രത്തിൽ മനുഷ്യരുടെ അസ്ഥികൾ കണ്ടെന്നുപറഞ്ഞും കോലാഹലമുയർന്നിരുന്നു. എന്നാൽ ഇവയും ചൊവ്വയിലെ പാറകളാണെന്നു തെളിഞ്ഞു.  2016 ൽ ഒരു ഉപഗ്രഹചിത്രത്തിൽ വലിയ ഒരു തവിയെ അനുസ്മരിപ്പിക്കുന്ന ഘടന കണ്ടെത്തി. ഈ തവി പണ്ട് ചൊവ്വയിൽ താമസമുറപ്പിച്ചിരുന്ന അന്യഗ്രഹജീവി സമൂഹങ്ങൾ ഉപയോഗിരുന്നതാണെന്നും അഭ്യൂഹമുയർന്നു. എന്നാൽ ഇതൊക്കെ ചൊവ്വയുടെ ഉപരിതലത്തിലുള്ള ചില ഘടനകളാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

 

English Summary : UFO seeker claims found an ‘elephant-like creature’ on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com