ADVERTISEMENT

ലോകത്തിലെ ഏറ്റവും ശക്തമായ പൾസർ നക്ഷത്രത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഭൂമിയിൽ നിന്ന് 395 ദശലക്ഷം പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രസമൂഹത്തിലാണ് വിടി 1137-0337 എന്നു പേരിട്ടിരിക്കുന്ന പൾസറിനെ കണ്ടെത്തിയിരിക്കുന്നത്. സമീപത്തുള്ള കണികകളെ പ്രകാശവേഗത്തിലേക്കു തള്ളിവിടാൻ തക്കവണ്ണം കരുത്തുറ്റതാണ് ഈ പൾസർ നക്ഷത്രത്തിൽ നിന്നുള്ള വികിരണങ്ങൾ.

യുഎസിലെ നാഷനൽ റേഡിയോ ആസ്‌ട്രോണമി ഒബ്‌സർവേറ്ററിയുടെ കീഴിലുള്ള വെരി ലാർജ് അരേ സ്‌കൈ സർവേ എന്ന ടെലിസ്‌കോപ് നിരീക്ഷണ പദ്ധതിയാണ് പൾസറിനെ കണ്ടെത്തിയത്.ന്യൂമെക്‌സിക്കോയിലെ സൊക്കോറോ എന്ന സ്ഥലത്താണു പദ്ധതിയുടെ ടെലിസ്‌കോപ്പുകൾ സ്ഥിതി ചെയ്യുന്നത്. ഏഴുവർഷത്തോളം തുടർന്ന സമഗ്രനിരീക്ഷണങ്ങൾക്കൊടുവിലാണു പൾസർ വെട്ടപ്പെട്ടത്.

 

ടോറസ് എന്ന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ക്രാബ് നെബുലയെന്ന പൾസർ വളരെ പ്രശസ്തമാണ്. ക്രാബ് നെബുലയുടെ പതിനായിരം മടങ്ങു കരുത്തുള്ളതാണ് പുതുതായി കണ്ടെത്തിയ പൾസറെന്നു ഗവേഷകർ അറിയിച്ചു. കൂടുതൽ ശക്തമായ ഒരു കാന്തികമണ്ഡലവും ഇതിനുണ്ട്. എൺപതു വർഷം മാത്രമാണ് വിടി 1137-0337 പൾസർ നക്ഷത്രത്തിന്‌റെ പ്രായം. പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ പൾസറാണിതെന്ന് സാരം.

 

എന്നാൽ വിടി 1137-0337 പൾസറല്ലെന്നും മാഗ്നെറ്റാർ എന്ന മറ്റൊരു താരവിഭാഗത്തിൽപെട്ടതാണെന്നും ചില ശാസ്ത്രജ്ഞർ സംശയം ഉയർത്തുന്നുണ്ട്. അതിശക്തമായ കാന്തികമണ്ഡലമുള്ള ന്യൂട്രോൺ സ്റ്റാറുകളെയാണ് മാഗ്നറ്റാർ വിഭാഗത്തിൽ കണക്കാക്കുന്നത്. ഒരു നഗരത്തിന്‌റെ അത്രയൊക്കെ മാത്രം വലുപ്പമുള്ള ഒതുങ്ങിയ നക്ഷത്രങ്ങളാണു പൾസറുകൾ. എന്നാൽ സൂര്യന്‌റെ പതിൻമടങ്ങു പിണ്ഡം ഇവയ്ക്കുണ്ടാകാറുണ്ട്. 1967ലാണ് മനുഷ്യർ പൾസറുകളെ ആദ്യമായി കണ്ടെത്തിയത്. പൾസറുകൾ വിപരീത ദിശയിൽ രണ്ടു നിരകളായി വികിരണങ്ങൾ പുറപ്പെടുവിക്കും. ഇവ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ കറങ്ങുന്നതിനാൽ മിന്നി മറയുന്ന പ്രതീതിയും സൃഷ്ടിക്കും. തുറമുഖങ്ങളിലും മറ്റുമുള്ള ലൈറ്റ്ഹൗസുകളിൽ നിന്നു പ്രകാശം പുറപ്പെടുന്ന പോലെ.

 

നക്ഷത്രങ്ങളുടെ ജീവിത കാലഘട്ടത്തിന് അവസാനമുള്ള സൂപ്പർനോവ വിസ്‌ഫോടനത്തിനു ശേഷം ന്യൂട്രോൺ സ്റ്റാറുകൾ ഉണ്ടാകും. എന്നാൽ സവിശേഷമായ കാന്തികമണ്ഡലവും കറങ്ങൽശേഷിയുമുള്ള ന്യൂട്രോൺസ്റ്റാറുകൾ പൾസറുകളായി മാറാറാണു പതിവ്. ചുരുക്കത്തിൽ പറഞ്ഞാൽ പൾസറുകൾ മൃതനക്ഷത്രങ്ങളാണ്.

 

English Summary : Astronomers finds the youngest pulsar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com