ADVERTISEMENT

ജീവിതം എത്ര രാജകീയമാണെങ്കിലും കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കതയും സ്നേഹവും ഒരുപോലെ തന്നെയായിരിക്കും. 70 കൊല്ലം ബ്രിട്ടന്റെ ഭരണാധികാരിയായി തുടർന്ന എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലവും വ്യത്യസ്തമായിരുന്നില്ല. ലില്ലിബെറ്റ് എന്ന പേരിൽ ബാല്യകാലം ആസ്വദിച്ചു നടന്ന കാലത്ത് എലിസബത്ത് പ്രിയപ്പെട്ട കളിക്കൂട്ടുകാരിക്ക് എഴുതിയ കത്തുകളാണ് രാജ്ഞിയുടെ മരണശേഷം ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

 

എലിസബത്ത് രാജ്ഞി തന്റെ ജീവിതത്തിൽ സ്വയം കണ്ടെത്തിയ ഒരേയൊരു കൂട്ടുകാരിയായിരുന്നു സോണിയ. രാജ്ഞിക്ക് അഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. സെൻട്രൽ ലണ്ടനിലെ വസതികൾക്ക് സമീപമുള്ള സ്വകാര്യ പാർക്കിൽവച്ച് യാദൃശ്ചികമായി കണ്ട സോണിയയെ ലില്ലിബെറ്റ് സ്നേഹത്തോടെ കളിക്കാൻ ക്ഷണിച്ചതാണ് അപൂർവ്വ സൗഹൃദത്തിന്റെ തുടക്കം. രാജകീയ മന്ദിരങ്ങളിൽ മാറിമാറി താമസിക്കുന്ന സമയങ്ങളിൽ എല്ലാം ലില്ലിബെറ്റ് സോണിയയ്ക്ക് കത്തുകൾ എഴുതി.

 

പിതാവായ ജോർജ് ആറാമൻ അധികാരം ഏൽക്കുന്ന സമയത്ത് കൊട്ടാരത്തിലേക്ക് പോകുന്നതിനു മുൻപ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബെൻ എന്ന കുതിരപ്പാവയെ ലില്ലിബെറ്റ് സോണിയയ്ക്ക് നൽകിയിരുന്നു. കൊട്ടാരത്തിൽ എത്തിയശേഷം ബെന്നിനെ നന്നായി പരിപാലിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ലില്ലിബെറ്റ് സോണിയയ്ക്ക് കത്തെഴുതിയത്. ചങ്ങാത്തം പുതുക്കുന്നതിനായി ഇടയ്ക്ക് കൊട്ടാരത്തിലേക്ക് വരണമെന്നും വരുമ്പോൾ ബെന്നിനെ ഒപ്പം കൂട്ടാൻ മറക്കരുതെന്നുമെല്ലാം രാജകുമാരി എഴുതിയിട്ടുണ്ട്.

 

മറ്റൊരു കത്തിൽ ഒഴിവുസമയങ്ങളിൽ എന്തൊക്കെ കളികൾ കളിച്ചു എന്നും ലില്ലിബെറ്റ് സോണിയോട് വിശദീകരിച്ച് പറയുന്നുണ്ട്.  മഞ്ഞുകൊണ്ട് ഇഗ്ലൂവും കസേരകളും ഐസ് കേക്കുകളും ഉണ്ടാക്കിയതും ബാൽമോറൽ എസ്റ്റേറ്റിൽവച്ച് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷിയെ സഹോദരിക്കൊപ്പം ചേർന്ന് കുഴി ഉണ്ടാക്കി അടക്കം ചെയ്തതും പല കത്തുകളിലായി എഴുതി. റോസാപ്പൂവിന്റെ ഇതളുകൾകൊണ്ട് പക്ഷിയെ മൂടിയതും അതിനുശേഷം കുഴിമാടത്തിൽ നീലപ്പൂക്കൾ വിരിച്ചതുമെല്ലാം ഏറെ നിഷ്കളങ്കതയോടെ ലില്ലിബെറ്റ് കുറിച്ചിട്ടുണ്ട്. ഇടയ്ക്ക് പല കത്തുകളിലും ബെന്നിനെ കാണണമെന്ന ആഗ്രഹമാണ് രാജകുമാരി പ്രകടിപ്പിച്ചിരുന്നത്. 

സോണിയയ്ക്ക് ലില്ലിബെറ്റിനോടുണ്ടായിരുന്ന സ്നേഹവും എഴുത്തുകളിൽ പ്രകടമാണ്. സോണിയ അയച്ചുതന്ന പുസ്തകങ്ങളും ഈസ്റ്റർ സമ്മാനങ്ങളുമൊക്കെ ഏറെ ഇഷ്ടപ്പെട്ടുവെന്ന് കത്തുകളിൽ രാജകുമാരി കുറിച്ചിട്ടുണ്ട്.

 

ഒരുമിച്ചുണ്ടായിരുന്ന അവസരങ്ങളിൽ ഇരുവരും ചേർന്ന് സ്കേറ്റിംഗും നൃത്തവും  അഭ്യസിച്ചിരുന്നു. രണ്ടുപേരുടെയും വീടുകളിലായി ഒരുമിച്ചു സമയം പങ്കിടുന്നതും പതിവായിരുന്നു. 2012 ൽ സോണിയയുടെ മരണംവരെ എലിസബത്ത് രാജ്ഞി ഈ ചങ്ങാത്തം തുടർന്നിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് മാത്രമാണ് ഏറെ കാലം ഇരുവരും പരസ്പരം കാണാതെ കഴിഞ്ഞത്. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ ലില്ലിബെറ്റ് സുഹൃത്തിനയച്ച കത്തുകളെല്ലാം ഇപ്പോൾ ചരിത്രസൂക്ഷിപ്പുകളാണ്.

 

Content Summary : Queen Elizabeth’s childhood letters to Sonia, the only friend she chose herself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com