ADVERTISEMENT

നരഭോജികളെക്കുറിച്ചുള്ള കഥകൾ ഒരുകാലത്ത് സഞ്ചാരികളെ ഏറ്റവും പേടിപ്പിച്ചിരുന്നു. കപ്പലിലും മറ്റും ലോകസഞ്ചാരം നടത്തിയ നാവികർ അജ്ഞാത ദ്വീപുകളിലെ സഞ്ചാരികളെക്കുറിച്ചുള്ള കെട്ടുകഥകളെ ഭയപ്പെട്ടിരുന്നു. 

ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ തെളിവു ശേഖരിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ സംഭവമാണ് ചെഡ്ഡാറിലെ ഗൗഘ്‌സ് ഗുഹയിലേത്. നരഭോജികളുടെ ഗുഹയെന്ന് ഈ ഗുഹ അറിയപ്പെട്ടു.

 

ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള ചെഡ്ഡാർ മേഖലയിലെ ഒരു ഗുഹയാണ് ഗൗഘ്‌സ് കേവ്. 115 മീറ്റർ ആഴവും 3.4 കിലോമീറ്റർ നീളവുമുള്ള ഗുഹ.1903ൽ ഇവിടെ പര്യവേക്ഷണത്തിന് എത്തിയ ശാസ്ത്രജ്ഞർ ഒരു പുരുഷന്റെ അസ്ഥികൂട അവശേഷിപ്പുകൾ കണ്ടെത്തി. വളരെ പഴക്കമുള്ളതായിരുന്നു ആ അവശേഷിപ്പ്. ചെഡ്ഡാർ മാൻ എന്ന് ആ ഫോസിലിനെ ശാസ്ത്രജ്ഞർ വിളിച്ചു. 7150 ബിസിയിൽ ജീവിച്ചയാളായിരുന്നു ചെഡ്ഡർ മാനെന്ന് പിന്നീടുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞു. ബ്രിട്ടനിൽ നിന്നു കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യഫോസിൽ കൂടിയായിരുന്നു ചെഡ്ഡർ മാൻ. ഇതു മാത്രമായിരുന്നില്ല ചെഡ്ഡർ മാനിന്റെ പ്രത്യേകത. അയാൾ വളരെ ക്രൂരമായ ആക്രമണത്തിനു വിധേയനായാണ് കൊല്ലപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ ആദ്യ പരിശോധനകളിൽ അനുമാനിച്ചു. ആക്രമണം നേരിട്ടതുപോലുള്ള കേടുപാടുകൾ ചെഡ്ഡർ മാനിന്റെ അസ്ഥിയിലുണ്ടായിരുന്നു.

 

പിന്നീട് 1992 വരെയുള്ള കാലഘട്ടം വരെ ഈ ഗുഹയിൽ പര്യവേക്ഷണങ്ങൾ നടന്നു. ഒട്ടേറെ ഫോസിലുകൾ വീണ്ടും കണ്ടെത്തി. അസ്ഥികളും മറ്റും. കണ്ടെത്തിയ ഫോസിലുകളിൽ രണ്ട് പതിറ്റാണ്ടോളം പഠനം നടത്തിയ ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന ഒരു വിവരം 2015ൽ പുറത്തുവിട്ടു. ഈ ഫോസിലുകളെല്ലാം ആദിമകാലത്ത് ഈ ഗുഹയിൽ നരഭോജികൾക്കിരയായ മനുഷ്യരുടേതായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ സിൽവിയ ബെല്ല ഉൾപ്പെട്ട ശാസ്ത്രസംഘമായിരുന്നു ആ ഗവേഷണത്തിനു പിന്നിൽ.

 

നരഭോജികളുടെ ഇരയാക്കപ്പെട്ടവരും ആ ഗുഹയിൽ തന്നെയാണു താമസിച്ചിരുന്നതെന്ന് ചില ഗവേഷകർ പറയുന്നു. ഇവർ ജീവിച്ചിരുന്നപ്പോഴോ അതോ മരിച്ചതിനു ശേഷമാണോ നരഭോജികൾക്ക് ഇരയാക്കപ്പെട്ടതെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ വിഭിന്നവാദങ്ങളുണ്ട്. ഭൂമിയുടെ ചരിത്രത്തിൽ അവസാനം സംഭവിച്ച ഹിമയുഗത്തിനു ശേഷം ഫ്രാൻസിൽ നിന്നും സ്‌പെയിനിൽ നിന്നും 15000 വർഷങ്ങൾക്കു മുൻപ് ബ്രിട്ടനിലെത്തിയ ആദിമ മനുഷ്യരായിരുന്നു ഗൗഘ്‌സ് ഗുഹയിൽ താമസിച്ചിരുന്നത്. ഈ വംശത്തിൽപെട്ടവരുടെ പിന്മുറക്കാരെല്ലാം തന്നെ പിൽക്കാലത്ത് ബ്രിട്ടനിലുണ്ടായ അതിശൈത്യ കാലാവസ്ഥയിൽ കൊല്ലപ്പെട്ടു.

 

ബെൽജിയത്തിലെ 45000 വർഷം പഴക്കമുള്ള ഗോയറ്റ് ഗുഹകളിലും നരഭോജികൾക്കിരയായവരുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ആധുനിക മനുഷ്യരല്ല, മറിച്ച് പ്രാചീന മനുഷ്യവംശമായ നിയാണ്ടർത്താലുകളുടേതായിരുന്നു ആ അവശേഷിപ്പ്. നിയാണ്ടർത്താലുകൾക്കിടയിലും നരഭോജനം നടന്നിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതു മൂലം കുരോ എന്ന അസുഖം ഇവർക്കിടയിൽ പടർന്നെന്നും നിയാണ്ടർത്താലുകൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷരാകാൻ പോലും ഇതിടയാക്കിയെന്നും വാദമുണ്ട്.

 

Content Summary : Cannibals of Gough Cave in England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com