ക്യാമറ ഫോണുകൾ വ്യാപകമായതോടെ നമ്മുടെ ഇടയിലേക്കു കയറിപ്പറ്റിയ ഒരു ശീലമാണ് സെൽഫി. എവിടെയെങ്കിലും പോയാലോ ആരെയെങ്കിലും കണ്ടാലോ ഫോൺ എടുത്ത് ഉയർത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല പലർത്തും. ചിലർ വളരെയേറെ സമയം സെൽഫികളെടുക്കാനായി വിനിയോഗിക്കാറുണ്ട്. എന്നാൽ ഇതേ സെൽഫി നമ്മൾ ഇറ്റലിയിലെ പോർട്ടോഫിനോ എന്ന വർണശബളമായ തീരദേശ പട്ടണത്തിൽ പോയി എടുത്താൽ...വലിയ വില കൊടുക്കേണ്ടി വരും. 302 യുഎസ് ഡോളറാണ് (ഏകദേശം 23,500 രൂപ) പോർട്ടോഫിനയിൽ സെൽഫിയെടുക്കുന്നവർക്ക് ലഭിച്ചേക്കാവുന്ന പിഴ.
ഒരു പാട് വിനോദസഞ്ചാര സ്പോട്ടുകളുള്ള പോർട്ടോഫിനോയിലേക്ക് വേനൽക്കാലത്ത് സഞ്ചാരികൾ കൂട്ടമായി എത്തും. ഇവരിൽ പലരും സെൽഫിയെടുക്കാനായി കൂട്ടംകൂടി നിൽക്കുന്നതു മൂലം അനാവശ്യയമായ തിരക്ക് ഉടലെടുക്കുന്നതാണ് കനത്ത തുക പിഴയായി ചുമത്താൻ നഗരസഭാ അധികൃതരെ പ്രേരിപ്പിച്ചത്.

രാവിലെ മുതൽ വൈകുന്നേരം ആറുമണിവരെയുള്ള സമയത്താണ് സെൽഫി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പട്ടണത്തിൽ വിനോദസഞ്ചാരികൾക്ക് വലിയ താൽപര്യമുള്ള ഏതാനും കേന്ദ്രങ്ങളിലാണ് നടപടി ബാധകം. ലിഗൂറിയൻ കടലിനും പർവതനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റിവീറ എന്ന മേകലയിൽ ഉൾപ്പെടുന്നാണ് പോർട്ടോഫിനോ. പലനിറങ്ങളിൽ പെയിന്റ് ചെയ്യപ്പെട്ട കെട്ടിടങ്ങളാണ് ഈ പട്ടണത്തിലെ പ്രധാന ആകർഷണം. ഒരു ചെറിയ ഹാർബറും ഈ പട്ടണത്തിലുണ്ട്. ഒലീവ് മരങ്ങൾ നിറഞ്ഞ കുന്നുകളുടെ പശ്ചാത്തലവും മുന്തിരിത്തോട്ടങ്ങളും ഈ പട്ടണത്തിലുണ്ട്.
ഇറ്റലി പുറത്തിറക്കിയ പല പോസ്റ്റ്കാർഡുകളിലും പോർട്ടോഫിനോയുടെ ചിത്രങ്ങൾ അടങ്ങിയിട്ടുണ്ട്. 500 പേരാണ് പോർട്ടോഫിനോയിലെ സ്ഥിരം അന്തേവാസികൾ. മത്സ്യത്തൊഴിലാളികൾ, കടയുടമകൾ തൊട്ടടുത്ത നഗരമായ ജെനോവയിൽ ജോലി ചെയ്യുന്നവർ എന്നിവരാണ് ഇവർ. ലോകത്തെ ധനികരുെടയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട വെക്കേഷൻ സ്പോട്ടുകൂടിയാണ് പോർട്ടോഫിനോ. ഇംഗ്ലിഷ് നടനായ റെക്സ് ഹാരിസൻ ഇവിടെയൊരു വില്ല വാങ്ങിയിരുന്നു. കൈലി മിനോഗ് എല്ലാവർഷവും വെക്കേഷൻ ആഘോഷിക്കാനായി ഇവിടെ എത്താറുണ്ട്.
Content Summary : Italian coastal town imposes selfie ban