ADVERTISEMENT

കപ്പൽ തകർച്ചകളിൽ ഏറ്റവും പ്രശസ്തം ടൈറ്റാനിക് തന്നെയാണ്. വളരെ അഭ്യൂഹമുയർത്തിക്കൊണ്ടുള്ള കന്നിയാത്രയിൽ തന്നെ കപ്പൽ മുങ്ങിയതാകാം ഈ പ്രശസ്തിക്കു വഴിവച്ചത്. മാത്രമല്ല, ജയിംസ് കാമറണിനെപ്പോലെയൊരു പ്രശസ്ത സംവിധായകൻ ഈ കപ്പൽ അപകടത്തെപ്പറ്റി ഒരു സിനിമ നിർമിക്കുകയും അത് ലോകസിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളിലൊന്നായി മാറുകയും ചെയ്തതോടെ ടൈറ്റാനിക്കിനെക്കുറിച്ചുള്ള ചിന്തകൾ ലോക പൊതുബോധത്തിൽ ഉറച്ചു. മഹാസമുദ്രങ്ങളും ഒട്ടേറെ കപ്പൽചാലുകളും അടങ്ങിയ ഭൂമിയിൽ ടൈറ്റാനിക് മാത്രമല്ല തകർന്നുപോയ കപ്പൽ ഒട്ടേറെ കപ്പലുകൾ സമുദ്രങ്ങളുടെ അടിത്തട്ടിൽ നിദ്രയിലാണ്.

 

224 വർഷം മുൻപ് ഒരു  ഒക്ടോബർ ഒൻപതിനാണു ജർമനിയിലേക്കു പോയ ബ്രിട്ടിഷ് കപ്പലായ എച്ച്എംഎസ് ലൂട്ടിൻ മുങ്ങുന്നത്. ടൺകണക്കിനു സ്വർണവും വെള്ളിയും കയറ്റിയ കപ്പലായിരുന്നു അത്. ഇന്നും കപ്പലിലെ അമൂല്യനിധി കണ്ടെടുക്കനായിട്ടില്ല. ഇതിനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ആഴങ്ങളിലെവിടെയോ ലൂട്ടിനിലെ കാണാപ്പൊന്ന് സാഹസികരെയും കാത്തിരിക്കുന്നെന്ന് നിധിവേട്ടയ്ക്കു പുറപ്പെടുന്നവർ വിശ്വസിക്കുന്നു.

ആഴക്കടൽ ദുരൂഹതയിലെ ശ്രദ്ധേയതാരമായ ലൂട്ടിൻ കപ്പൽ യഥാർഥത്തിൽ ഫ്രാൻസിന്റെ ഉടമസ്ഥതയിലുള്ള കപ്പലായിരുന്നു. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ 1793ൽ നടന്ന ടൂളോൺ യുദ്ധത്തിനിടെയാണ് ഈ പടക്കപ്പൽ ബ്രിട്ടന്റെ കൈവശമായത്.  ലാ ലുട്ടിൻ എന്നറിയപ്പെട്ട കപ്പൽ അതോടെ പുനർനാമകരണം ചെയ്യപ്പെട്ട് എച്ച്എംഎസ് ലൂട്ടിൻ ആയിമാറി.

 

1799.....ജർമനിയിലെ പ്രമുഖ നഗരമായ ഹാംബഗിന്റെ സ്ഥിതി ശോചനീയമായിരുന്നു. സാമ്പത്തികവ്യവസ്ഥ തകർച്ചയുടെ വക്കിൽ. നഗരമെങ്ങും അരക്ഷിതാവസ്ഥ നിറഞ്ഞുനിന്നു. നഗരത്തെ രക്ഷിക്കാൻ ലണ്ടനിലെ വ്യവസായികൾ തീരുമാനിച്ചു. ടൺകണക്കിനു സ്വർണവും വെള്ളിയും വാങ്ങി എച്ച്എംഎസ് ലൂട്ടിൻ എന്ന കപ്പലിൽ നിറച്ച് അവർ ഹാംബഗിലേക്കു വിട്ടു.എന്നാൽ ലൂട്ടിനെ കാത്ത് ദുർവിധി കടലിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വടക്കൻ കടലിൽ അടിച്ച ഒരു വൻ കൊടുങ്കാറ്റിൽ പെട്ട് ലൂട്ടിൻ നെതർലൻഡ്‌സ് തീരത്തിനു സമീപമുള്ള വെസ്റ്റ് ഫ്രിസ്യൻ ദ്വീപുകൾക്കടുത്ത് തകർന്നു. 240 പേരടങ്ങിയ കപ്പൽ ജീവനക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

 

സ്വർണക്കട്ടികളും വെള്ളിക്കട്ടികളും അടക്കം ലൂട്ടിൻ വഹിച്ച നിധിക്ക് ഇന്നത്തെ ആയിരം കോടി രൂപയുടെ മൂല്യമുണ്ടായിരുന്നു. ഇതു തിരിച്ചെടുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഈ വമ്പൻ നിധി ഇന്നും യൂറോപ്പിന്റെ വടക്കൻ മേഖലയിലുള്ള കടലിൽ എവിടെയോ മറഞ്ഞുകിടക്കുകയാണ്.ഇതിനു വേണ്ടി വർഷങ്ങളോളം ശക്തമായ തിരച്ചിൽ നടന്നു. ഇപ്പോഴും നടക്കുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന മറ്റു ചില വസ്തുക്കൾ കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് കപ്പലിലെ മണി. ലൂട്ടിൻസ് ബെൽ എന്നറിയപ്പെടുന്ന ഇതു കടലിൽ നിന്നു കണ്ടെടുത്ത് ലണ്ടനിൽ സ്ഥാപിച്ചിരിക്കുകയാണ്.

 

Content Summary : Lutine – The Ship That Refuses To Give Up Treasure

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com