ADVERTISEMENT

ഇംഗ്ലിഷ് സാഹിത്യത്തിലെ മികച്ച ക്ലാസിക്കുകളിലൊന്നും ആദ്യത്തെ ലക്ഷണമൊത്ത സയൻസ് ഫിക്ഷനുമായി കണക്കാക്കപ്പെടുന്ന കൃതിയാണ് മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റീൻ. ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ഈ കൃതിയുടെ പിറവിക്ക് പശ്ചാത്തലമൊരുക്കിയത് ഒരു അഗ്നിപർവത വിസ്‌ഫോടനമാണ്. ലോകത്തിലെ ഏറ്റവും ഭീകരമായ അഗ്‌നിപർവത വിസ്ഫോടനം. 1815 ഏപ്രിലിൽ ഇന്തൊനീഷ്യയിലെ സുംബാവ ദ്വീപിലെ ടംബോറ അഗ്‌നിപർവതമാണ് ഇതിനു വഴി വച്ചത്. ഇന്തൊനീഷ്യയിൽ മാത്രമൊതുങ്ങി നിന്നില്ല ഇതിന്റെ പ്രത്യാഘാതങ്ങൾ. ലോകം മുഴുവൻ ആ വർഷം വേനൽക്കാലമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചു ഈ സ്ഫോടനം.

ടംബോറ അഗ്‌നിപർവതം ആ വലിയ സ്ഫോടനം നടക്കുന്നതിനു ആയിരം വർഷം മുൻപാണ് ഇതിനു മുൻപ് പൊട്ടിത്തെറിച്ചത്. അതിനാൽ തന്നെ അഗ്‌നിപർവതം നിർജീവമാണെന്നായിരുന്നു പ്രദേശവാസികളുടെയും സർക്കാരിന്റെയും വിശ്വാസം. ഒരുപാടു കാലമായി യാതൊരു അനക്കവും ഇല്ലാതിരുന്നതിനാൽ അതൊരു അഗ്‌നിപർവതമാണെന്ന് അറിയാവുന്നവർ പോലും സുംബാവയിൽ കുറവായിരുന്നു. എന്നാൽ അഗ്‌നിപർവതത്തിന്റെ ഉള്ളറകളിൽ ഇക്കാലത്ത് മാഗ്മ ഉറഞ്ഞുകൂടുകയായിരുന്നു എന്നതായിരുന്നു യാഥാർഥ്യം. ഭയങ്കരമായ ഒരു പൊട്ടിത്തെറിക്കുള്ള കളമൊരുങ്ങൽ.

 

4300 മീറ്റർ പൊക്കമുള്ള അഗ്‌നിപർവതമായിരുന്നു ടംബോറ. എന്നാൽ 1812 മുതൽ ഇതിൽ സ്ഫോടനത്തിനു മുന്നോടിയായുള്ള ചില മാറ്റങ്ങളൊക്കെ വന്നു തുടങ്ങി. നീരാവിയും ചാരവും പുകയുമൊക്കെ ഇടയ്ക്കു ചെറിയ അളവിൽ അഗ്‌നിപർവതം മുകളിലേക്കു വമിപ്പിച്ചു. ആസന്നമായ ദുരന്തത്തിന്റെ താക്കീത് പോലെ. പക്ഷേ ഇതൊന്നും ദ്വീപു നിവാസികൾ അത്ര കാര്യമായെടുത്തില്ല. ഒടുവിൽ 1815 ഏപ്രിൽ അഞ്ചിന് പർവതം അതിന്റെ വിശ്വരൂപം പുറത്തെടുത്തു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഒരു സ്ഫോടനം. 30 കിലോമീറ്റർ പൊക്കത്തിൽ പുകമേഘങ്ങൾ പർവതത്തിൽ നിന്ന് ആകാശത്തേക്ക് ഉയർന്നു പൊങ്ങി. ആയിരം പീരങ്കികൾ ഒരുമിച്ചു വെടിവച്ച പോലെയുള്ള ശബ്ദമായിരുന്നു ആ സ്ഫോടനത്തിന്.

 

ഇന്തൊനീഷ്യ അന്ന് ഇംഗ്ലണ്ടിന്റെ അധീനതയിലായിക്കഴിഞ്ഞിരുന്നു. ശത്രുക്കളായ ഫ്രഞ്ച്, ഡച്ച് സൈന്യങ്ങൾ തങ്ങളെ ആക്രമിക്കാൻ വരുകയാണെന്ന് ശബ്ദം കേട്ട് ഇംഗ്ലിഷുകാർ തെറ്റിദ്ധരിച്ചെന്ന് കഥകളുണ്ട്. എന്നാൽ അവിടെ അവസാനിച്ചില്ല ടംബോറയുടെ പരാക്രമം. ആറു ദിവസം പിന്നിട്ട് ഏപ്രിൽ പതിനൊന്നിന് രണ്ടാം സ്ഫോടനം നടന്നു. അന്നേവരെ ആളുകൾ കാണാത്ത പൊക്കത്തിൽ പുകയുടെ ഒരു തൂണ് പർവതത്തിൽ നിന്ന് ആകാശത്തേക്കുയർന്നു. അഗ്‌നിമുഖത്തു നിന്നു കിലോമീറ്ററുകൾ അകലേക്ക് ലാവ ഒഴുകിപ്പരന്നു. അഗ്‌നിപർവതത്തിന്റെ മുകളിലെ 30 മീറ്ററോളം പൊക്കം വരുന്ന ഭാഗം കല്ലുകളായി പൊടിഞ്ഞ് പ്രദേശത്ത് കല്ലുമഴതീർത്തു. അഞ്ചു ദിവസത്തേക്ക് സുംബാവയിലെ ആകാശം കറുത്തുകിടന്നു, പ്രകാശമില്ലാതെ കൊടും ഇരുട്ട്.

 

ഒടുവിൽ പ്രകാശം തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളും കൃഷിയിടങ്ങളും പൊയ്പ്പോയിരുന്നു. കറുത്ത മരുഭൂമി മാത്രം അവശേഷിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ടായിരത്തിലധികം ഗ്രാമീണർ സ്ഫോടനത്തിൽ ഉടനടി തന്നെ മരിച്ചിരുന്നു. തുടർന്നുണ്ടായ ക്ഷാമത്തിലും പട്ടിണിയിലും എഴുപതിനായിരം ആളുകൾ കൂടി മരണപ്പെട്ടു. ഏകദേശം എൺപതിനായിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ മഹാദുരന്തം. എന്നാൽ ദുരന്തം വേട്ടയാടിയത് സുംബാവയെയോ ഇന്തൊനീഷ്യയെയോ മാത്രമല്ല. അഗ്‌നിപർവതത്തിൽ നിന്നുള്ള പാറക്കെട്ടുകൾ തങ്ങിനിന്ന് കപ്പൽച്ചാലുകൾ മുടങ്ങി. 20 കോടി ടൺ സൾഫർ കണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ഇതൊരു പാട പോലെ മാറി ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തിനു മറതീർത്തു. ചൂടുകൂടേണ്ട വേനൽക്കാലം ഇതുമൂലം തണുത്തു കോച്ചി.അറുന്നൂറു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുത്ത വർഷമായിരുന്നു അത്.

 

യൂറോപ്പിലുടനീളം കാലം തെറ്റിയ പേമാരികളും, ക്ഷാമവും രോഗങ്ങളും പട്ടിണിമരണങ്ങളും ഇതുമൂലമുണ്ടായ കാലാവസ്ഥാവ്യതിയാനം കാരണം ഉടലെടുത്തു. നെപ്പോളിയൻ വാട്ടർലൂ യുദ്ധത്തിൽ തോൽക്കാൻ കാരണം ഇതുമൂലം പൊടുന്നനെ മാറിയ അന്തരീക്ഷമാണെന്നു പറയപ്പെടുന്നു. അടഞ്ഞ ഈ അന്തരീക്ഷത്തിൽ ഒഴിവുകാലം ചെലവിടുന്നതിനിടെയാണ് മേരി ഷെല്ലിക്ക് ഫ്രാങ്കൻസ്റ്റീന്റെ ആശയം മനസ്സിലെത്തിയത്.

 

Content Highlight  : Volcanic eruption | Tambora volcano | Climate change | Mary Shelley | Frankenstein | Wonde World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com