ADVERTISEMENT

ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വൻ വിജയത്തിന്റെ നിറവിലാണ് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. അടുത്തതായി ഏജൻസി നിരീക്ഷണത്തിനു ലക്ഷ്യമിടുന്ന ഗ്രഹം ശുക്രൻ അഥവാ വീനസാണ്. ഭൂമിയുടെ അയൽഗ്രഹമായ ശുക്രന്റെ ചില വിശേഷങ്ങളറിഞ്ഞാലോ? ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ. ചൂടേറിയ ഗ്രഹം.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. എന്നാൽ ഇവയൊഴിച്ച് ഒരു വലിയ പ്രദേശം സമതലമാണ്. നല്ല കട്ടിയുള്ള അന്തരീക്ഷമാണ് ശുക്രനിൽ. ഭൂമിയിൽ വെള്ളത്തിലിറങ്ങിയിട്ട് നമ്മൾ കൈ ചലിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലെയാണ് ഇവിടെ വായുവിൽ കൈചലിപ്പിച്ചാൽ തോന്നുക. അന്തരീക്ഷത്തിന്റെ 92 ശതമാനവും കാർബൺ ഡൈഓക്സൈഡാണ്. ഈ വാതകം ചൂടിനെ പിടിച്ചുതളച്ചിടുന്ന ഗ്രീൻ ഹൗസ് വാതകമായതുകൊണ്ടാണ് ശുക്രൻ ഇത്ര ചൂടനായത്. 465 ഡിഗ്രിയാണ് ചൂട്. നല്ല ഓറഞ്ച് നിറമാണ് ഇവിടത്തെ ആകാശത്തിന്.

 

ഭൂമി അച്ചുതണ്ടിൽ കറങ്ങുന്ന ദിശയുടെ നേരെ എതിർദിശയിലാണ് ശുക്രൻ കറങ്ങുന്നത്. അതുകാരണം ഇവിടെ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കും വലുപ്പത്തിലെ സാമ്യം മൂലം ഭൂമിയുടെ ഇരട്ട എന്ന പേരുണ്ടെങ്കിലും തീക്ഷ്ണമായ ഭൗതികസാഹചര്യങ്ങൾ നിലനിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. 471 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപനില. ഒട്ടേറെ അഗ്നിപർവതങ്ങൾ നിറഞ്ഞ വരണ്ട ഉപരിതലവും ഇവിടെയുണ്ട്. അന്തരീക്ഷ വായുവിൽ കാർബൺ ഡയോക്സൈഡാണ് കൂടുതൽ. 2020 സെപ്റ്റംബറിൽ ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ എന്ന രാസവസ്തു കണ്ടെത്തിയത് ഗ്രഹത്തിൽ ജീവസാധ്യതയുണ്ടെന്ന വാദത്തിനു വഴിവച്ചു. ഡാവി‍ഞ്ചി പ്ലസ്, വെരിറ്റാസ് എന്നീ 2 ദൗത്യങ്ങൾ നാസ ശുക്രനിലേക്ക് 2028–30ൽ വിടുന്നുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഭാവിദൗത്യമായ എൻവിഷനും ശുക്രനെ ലക്ഷ്യംവയ്ക്കുന്നു.

 

കടലിനടിയിൽ കിടക്കുന്ന ടൈറ്റാനിക് കാണാനായി ആളുകളുമായി പോകുന്നതിനിടെ തകർന്ന ടൈറ്റൻ പേടകത്തിന്റെ നിർമാതാക്കളായ ഓഷ്യൻ ഗേറ്റ് എക്സ്പെ‍ഡിഷൻസ് കമ്പനിയുടെ സഹസ്ഥാപകൻ ഗില്ലേർമോ സോൻലീൻ മനുഷ്യരെ ശുക്രഗ്രഹത്തിലേക്ക് അയ്ക്കുന്നതിനു പദ്ധതി തയാറാക്കുന്നുണ്ട്. 2050ൽ 1000 പേരടങ്ങുന്ന ഒരു മനുഷ്യക്കോളനി ശുക്രനിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതു നടക്കുമോയെന്നറിയില്ല.

ഹ്യൂമൻസ് ടു വീനസ് എന്ന ഫ്യൂച്ചുറിസ്റ്റിക് കമ്പനിയുടെ ചെയർമാനായ സോൻലീന് ശുക്രനിൽ ഒഴുകിനടക്കുന്ന ഒരു കോളനി സ്ഥാപിക്കാനാണു താൽപര്യം. ശുക്രനിലെ സൾഫ്യൂറിക് ആസി‍ഡ് മേഖങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതാകും ഈ കോളനി. അതീവ ദുഷ്കരമായ സാഹചര്യങ്ങളുള്ള ഗ്രഹമാണെങ്കിലും ശുക്രന്റെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ ഉയരെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുമെന്ന നാസയുടെ പഠനമാണ് സോൻലീന്റെ പദ്ധതിക്ക് ആധാരം.

 

Content Highlight - Venus facts | ISRO Venus mission | Venus atmosphere | Potential for life on Venus |  Human colony on Venus | Chandrayaan | Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com