ADVERTISEMENT

1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ ഇന്ത്യൻ സേന പാക്കിസ്ഥാൻ അന്തർവാഹിനിയെ കടലിൽ മുക്കിയ കഥ കൂട്ടുകാർക്കറിയാമോ? പിഎൻഎസ് ഗാസി എന്നായിരുന്നു ആ മുങ്ങിക്കപ്പലിന്റെ പേര്. അറബിക്കടലിൽ പാക്കിസ്ഥാന്റെ നാവികസേനയുടെ മുനയൊടിച്ച സംഭവമായ ഇതിനു നേതൃത്വം നൽകിയത് നാഗർകോവിൽ സ്വദേശിയായ വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ എന്ന സൈന്യാധിപനായിരുന്നു.ആ കഥയൊന്നു കേട്ടാലോ. 1945ൽ യുഎസ് നേവിയുടെ ഭാഗമായി നീറ്റിലിറങ്ങിയതായിരുന്നു ഡയബ്ലോ എന്നറിയപ്പെടുന്ന ആ മുങ്ങിക്കപ്പൽ. ചെകുത്താൻ എന്നു വിശേഷിപ്പിച്ചിരുന്ന ഡയബ്ലോയ്ക്ക് 78 സേനാംഗങ്ങളെയും 24 ടോർപിഡോകളെയും വഹിക്കാനുള്ള കഴിവുണ്ടായിരുന്നു 1963ൽ യുഎസ് ഡയബ്ലോയെ പാക്കിസ്ഥാനു നൽകി. 1964 ൽ ‘പിഎൻഎസ് ഗാസി’ എന്ന പുതിയ പേരു സ്വീകരിച്ച ഡയബ്ലോ പാക്ക് നാവികസേനയുടെ ഭാഗമായി കറാച്ചി നാവികകേന്ദ്രത്തിലെത്തി. പാക്ക് സൈന്യത്തിന്റെ ആദ്യ അന്തർവാഹിനിയായിരുന്നു ഗാസി.

1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ഗാസിയെ യുദ്ധശേഷം തുർക്കിയിൽ കൊണ്ടു പോയി നിരവധി പരിഷ്‌കരണങ്ങൾക്ക് പാക്കിസ്ഥാൻ വിധേയമാക്കി. 1971ൽ ബംഗ്ലാ വിമോചന പ്രസ്ഥാനം കിഴക്കൻ പാക്കിസ്ഥാനിൽ ശക്തി പ്രാപിച്ചു. ഇന്ത്യയുടെ പിന്തുണയും ബംഗ്ലാ പോരാളികൾക്കു ലഭിച്ചതോടെ പാക്കിസ്ഥാൻ യുദ്ധത്തിനൊരുങ്ങി. കരസേന മാത്രമല്ല, നാവിക, വ്യോമസേനകളും യുദ്ധത്തിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ കണക്കുകൂട്ടി. അറബിക്കടലിൽ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. അതിനുള്ള പ്രധാന കാരണം ഐഎൻഎസ് വിക്രാന്തെന്ന ഇന്ത്യൻ സേനയുടെ കൈയിലുള്ള മികവേറിയ വിമാനവാഹിനിക്കപ്പലായിരുന്നു.

untold-story-of-how-the-indian-navy-sank-a-pakistani-submarine
The U.S. Navy submarine USS Diablo (SS-479) . Photo Credit : Wikipedia

‘വിശാഖപട്ടണത്തു പോയി വിക്രാന്തിനെ മുക്കുക, ഇന്ത്യയുടെ കിഴക്കൻ നാവിക കേന്ദ്രങ്ങളിൽ കടൽമൈനുകൾ സ്ഥാപിക്കുക’ ഈ ലക്ഷ്യങ്ങളുമായി ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു. എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കത്തെക്കുറിച്ച് വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ നേരത്തെ സംശയിച്ചിരുന്നു. വിക്രാന്തിനെ സുരക്ഷിതമായി വിശാഖപട്ടണത്തു നിന്ന് ആൻഡമാൻ ദ്വീപുകളിലെ പോർട് എക്സ്റേ എന്ന രഹസ്യ സ്ഥലത്തേക്കു മാറ്റാൻ തീരുമാനമായി. ഗാസി യാത്രതിരിക്കുന്നതിനു തലേന്നു തന്നെ വിക്രാന്ത് വിശാഖപട്ടണം വിട്ട് ആൻഡമാനിലേക്കു യാത്രയായി. എന്നാൽ വിശാഖപട്ടണത്തേക്ക് വരുന്ന ഗാസിയെ ഇവിടെത്തന്നെ മുക്കണമെന്ന് ഇന്ത്യൻ നാവികസേന തീർച്ചപ്പെടുത്തിയിരുന്നു. അതിനായി ഒരു വലിയ തന്ത്രമൊരുങ്ങി. ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് രാജ്പുത്തിനെ വിക്രാന്ത് എന്ന വ്യാജേന വിശാഖപട്ടണത്തു നിർത്തി. വിക്രാന്തിലേക്കെന്ന രീതിയിൽ രാജ്പുത്തിലേക്കു സേനാകേന്ദ്രങ്ങൾ സന്ദേശങ്ങൾ അയച്ചു. ഇതു പിടിച്ചെടുത്ത പാക്കിസ്ഥാൻ സേന വിക്രാന്ത് വിശാഖപട്ടണത്തു തന്നെയുണ്ടെന്നു തെറ്റിദ്ധരിച്ചു.

പിഎൻഎസ് ഗാസി മുംബൈ നാവിക മേഖല വിട്ട് ശ്രീലങ്ക ചുറ്റി മദ്രാസ് മേഖലയിൽ എത്തി. പിന്നീട് വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇതിനിടെ 1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ‘ചെങ്കിസ് ഖാൻ’ എന്നു പേരിട്ട ദൗത്യത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതോടെ ബംഗ്ലാ വിമോചന യുദ്ധത്തിന് ഔദ്യോഗികമായി തുടക്കമായി. ഇതോടെ ഗാസിയെ കണ്ടെത്തി മുക്കാൻ ഊർജിത ശ്രമമായി. ഡിസംബർ മൂന്നിന് രാത്രി പന്ത്രണ്ടോടെ ഐഎൻഎസ് രാജ്പുത് ഗാസിയെ തേടി വിശാഖപട്ടണത്തു നിന്നു പുറപ്പെട്ടു. 

രാത്രി പന്ത്രണ്ടേകാലോടെ രാജ്പുത് വിശാഖപട്ടണത്തിനു സമീപമുള്ള ഡോ‍ൾഫിൻ‌ ബോയ് എന്ന സമുദ്രമേഖലയിലെത്തി. സോണാർ ഒഴികെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫ് ചെയ്തു വളരെ ജാഗരൂകമായിട്ടാണ് കപ്പൽ കിടന്നത്. അന്തർ വാഹിനികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡെപ്ത് ചാർജ് എന്ന ബോംബുകൾ കപ്പൽ തയാറാക്കി നിർത്തി. അര നോട്ടിക്കൽ മൈൽ അകലെ ഏതോ അന്തർവാഹിനി എത്തിയതായി ഇതിനിടെ രാജ്പുത്തിന്റെ സോണാർ റൂമിൽ അറിയിപ്പു വന്നു. രാജ്പുത്തിന്റെ ക്യാപ്റ്റൻ ഇന്ദർ സിങ് കപ്പലിനെ വെട്ടിച്ചുമാറ്റാൻ നിർദേശം നൽകി. കടലിലേക്കു രണ്ട് ബോംബുകൾ അയയ്ക്കുകയും ചെയ്തു. രണ്ട് വൻസ്ഫോടനങ്ങൾ കടലിൽ നടന്നു.നിമിഷങ്ങൾ കടന്നു പോയി. വെള്ളത്തിലേക്ക് എണ്ണ ഉയർന്ന് ഒരു പാട രൂപപ്പെട്ടു.

പിഎൻഎസ് ഗാസി സ്ഫോടനത്തിൽ തകർന്നെന്ന് ഇന്ദർസിങ് തീർച്ചപ്പെടുത്തി. അദ്ദേഹം വിവരം വിശാഖപട്ടണത്തു വൈസ് അഡ്മിറൽ കൃഷ്ണനെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഗാസിയുടെ അവശിഷ്ടങ്ങൾ മേഖലയിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ തിരച്ചിൽ സംഘങ്ങൾ കണ്ടെത്തി. അന്തർവാഹിനിയുടെ പഴയ പേരായ യുഎസ്‌എസ് ഡയബ്ലോ എന്നടയാളപ്പെടുത്തിയ ഒരു വിൻഡ്ഷീൽഡും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്ഫോടനത്തിൽ മരിച്ച പാക്ക് സൈനികരെ സൈനിക ബഹുമതികളോടെ കടലിൽ അടക്കി. ഡിസംബർ ഒൻപതിനു ഇന്ത്യൻ പ്രതിരോധമന്ത്രി, ഗാസി തകർന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ നാവികചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഏടുകളിലൊന്നായി ഗാസി സംഭവം മാറി. ആദ്യമായാണ് ഇന്ത്യൻ നാവികസേന ഒരു അന്തർവാഹിനി മുക്കിയത്.ര ണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു അന്തർവാഹിനി മുങ്ങുന്നതും ഇതാദ്യമായിരുന്നു. ബംഗാൾ ഉൾക്കടലിലെ അനിഷേധ്യ ശക്തിയാക്കി ഇന്ത്യൻ നേവിയെ വളർത്തുന്നതിന് ഇതു സഹായിച്ചു. ഐഎൻഎസ് രാജ്പുത് 5 വർഷം കൂടി ഇന്ത്യൻ നാവികസേനയിൽ തുടർന്നു 1976ൽ ഇതു ഡീക്കമ്മിഷൻ ചെയ്തു.1980ൽ ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മറ്റൊരു പടക്കപ്പലിന് ഇതിന്റെ സ്മരണാർഥം രാജ്പുത്തെന്നു പേരു നൽകി.

English Summary:

Untold story of how the Indian Navy sank a Pakistani submarine during the 1971 war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com