ലക്ഷദ്വീപിലെത്തിയ ഭീകരകപ്പൽ! ഉള്ളിൽ ക്യാപ്റ്റൻ കിഡ് എന്ന കടൽക്കൊള്ളക്കാരനും സംഘവും
Mail This Article
റോബർട് ലൂയി സ്റ്റീവൻസൺ എന്ന നോവലിസ്റ്റ് എഴുതിയ വിശ്വവിഖ്യാത കൃതിയാണ് ട്രഷർ ഐലൻഡ്. ക്യാപ്റ്റൻ വില്യം കിഡ് എന്ന കടൽക്കൊള്ളക്കാരന്റെ ജീവിത കഥ അടിസ്ഥാനപ്പെടുത്തിയുള്ള ഈ കൃതി ലോക സാഹിത്യ രംഗത്ത് അനശ്വരത നേടി.സ്കോടൻലൻഡിൽ നിന്നുള്ള ക്യാപ്റ്റൻ വില്യം കിഡ് ലോകമെമ്പാടും കുപ്രസിദ്ധി നേടിയ ആളായിരുന്നു.ക്യാപ്റ്റൻ കിഡ് ലക്ഷദ്വീപിലും എത്തിയിട്ടുണ്ട്. തന്റെ കപ്പലായ അഡ്വഞ്ചർ ഹാലിയിലായിരുന്നു ആ വരവ്. ക്യാപ്റ്റൻ കിഡും സംഘവും ലക്ഷദ്വീപിലെമ്പാടും അക്രമം അഴിച്ചുവിട്ടെന്നും കരുതപ്പെടുന്നു. 1697ൽ ആണ് ഈ സംഭവമെന്നാണു കരുതപ്പെടുന്നത്.
കൊളോണിയൽ കാലത്ത് ലോകത്തെ പല രാജ്യങ്ങളും ബ്രിട്ടനു കീഴിലായിരുന്നു.നിരന്തരം പോകുന്ന ബ്രിട്ടിഷ് കപ്പലുകൾക്ക് കടൽക്കൊള്ളക്കാർ ഒരു വലിയ തലവേദനയായിരുന്നു. ഇങ്ങനെ ബ്രിട്ടിഷ് സാമ്രാജ്യത്തിനു ഭീഷണിയായിരുന്ന ചില കടൽക്കൊള്ള സംഘങ്ങളെ ഒതുക്കാനുള്ള ദൗത്യവുമായാണ് വില്യം കിഡ് കടലിലേക്കു രംഗപ്രവേശം ചെയ്യുന്നത്.
പ്രൈവറ്റീർ എന്നറിയപ്പെട്ടിരുന്ന ഈ ജോലിയിൽ കിഡ് വൻ പരാജയമായിരുന്നു.തൊട്ടതെല്ലാം പാളി വശംകെട്ടതോടെ കിഡിന്റെ സംഘാംഗങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു.അവരെ നിലയ്ക്കു നിർത്താനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുമായി സ്വയം ഒരു കടൽക്കൊള്ളക്കാരനാകുകയല്ലാതെ കിഡിനു മറ്റു വഴിയില്ലായിരുന്നു. ഇന്ത്യൻ മഹാസമുദ്രമുൾപ്പെടെയുള്ള സാഗരങ്ങളെ കിടുകിടാ വിറപ്പിച്ച ക്യാപ്റ്റൻ കിഡ് എന്ന കൊള്ളക്കാരന്റെ ജനനമായിരുന്നു അത്.കിഡിന്റെ സാഹസികതകൾ കുറച്ചുനാൾ തുടർന്നു.
എന്നാൽ അർമീനിയയിൽ നിന്നുള്ള ക്വെദ മർച്ചന്റ് എന്ന കപ്പലിനെ ആക്രമിച്ചതോടെയാണ് കിഡിന്റെ കഷ്ടകാലം തുടങ്ങിയത്. ക്വെദയുടെ കപ്പിത്താൻ ഒരു ഇംഗ്ലിഷ്കാരനായിരുന്നു. ഇതറിഞ്ഞതോടെ പേടിച്ച കിഡ് കപ്പൽ തിരിച്ചുകൊടുക്കാമെന്നു പറഞ്ഞെങ്കിലും കൂടെയുള്ള നാവികർ സമ്മതിച്ചില്ല. ഇവരുടെ സമ്മർദ്ദത്തിനു വഴങ്ങി കപ്പൽ സൂക്ഷിക്കാൻ കിഡ് തീരുമാനിച്ചു. ക്വെദ ഇന്ത്യയിൽ നിന്നു തിരിച്ചുവരുന്ന വഴിയായിരുന്നു. പട്ടുതുണികളും പഞ്ചസാരയും ഇരുമ്പുമൊക്കെ ഇതിലുണ്ടായിരുന്നു. ഈ കപ്പൽ അഡ്വഞ്ചർ പ്രൈസ് എന്നു പേരിട്ട് കിഡ് സൂക്ഷിച്ചു.
എന്നാൽ ഇതോടെ ക്യാപ്റ്റൻ കിഡ് ബ്രിട്ടന്റെ നോട്ടപ്പുള്ളിയായി മാറി. ഒടുവിൽ ബ്രിട്ടൻ 1701ൽ ഇദ്ദേഹത്തെ പിടികൂടി തൂക്കിക്കൊന്നു. കിഡ് യുഗത്തിനും അതോടെ അവസാനമായി. എന്നാൽ കിഡ് കൊള്ളയിലൂടെ നേടിയ അളവറ്റ സമ്പത്ത് എവിടെയോ കുഴിച്ചിട്ടിരിക്കുകയാണെന്നും മറ്റുമുള്ള പ്രചാരണം അദ്ദേഹത്തിന്റെ മരണശേഷം ഉണ്ടായി. പലയാളുകളും ഇതു തേടി കപ്പലുമെടുത്ത് ഇറങ്ങി.