ADVERTISEMENT

കൂത്താട്ടുകുളം∙ ഒലിയപ്പുറത്തും വടകരയിലും എംവിഐപി കനാലിൽ വെള്ളം ചോർന്ന് ഒഴുകുന്നതു പരിസരവാസികളിൽ ആശങ്ക ഉണ്ടാക്കുന്നു. ഇടതുകര കനാലിൽ  ഒലിയപ്പുറം ചേലാമറ്റത്തിൽതാഴം, കുന്നത്ത്താഴം എന്നിവിടങ്ങളിലാണ് വലിയ രീതിയിൽ ചോർച്ചയുള്ളത്.

പണ്ടപ്പിള്ളിയിൽ ഉപകനാൽ തകർന്ന സംഭവം ഉണ്ടായതോടെ ഇവിടെ കനാലിന് തൊട്ടുതാഴെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. ആമ്പക്കാട്ട് ഓമനയുടെ വീടിന് ചുറ്റും വെളളം കയറിയ നിലയിലാണ്. മണിമലപുത്തൻപുരയിൽ  തമ്പി, ചേലാമറ്റത്തിൽ ജോർജ് എന്നിവരുടെ വീട്ടുമുറ്റത്തും  വെള്ളം കയറിയിട്ടുണ്ട്. നടപ്പാതകളിൽ വെള്ളം കയറി ചളി നിറഞ്ഞത് ദുരിതം ഇരട്ടിയാക്കുന്നു.

കനാലിന്റെ ഒരു വശത്ത് കോൺക്രീറ്റ് ഭിത്തിയും തൊട്ടടുത്ത് കരിങ്കൽ ഭിത്തിയും തീർത്ത് ഇതിനിടയിൽ മണ്ണ് നിറച്ചാണ് ഈ ഭാഗത്തിന്റെ നിർമാണം. എന്നാൽ പല സ്ഥലത്തും തെങ്ങിൻ തടികൾ ഉൾപ്പെടെയുള്ളവയാണ് ഇട്ടിരിക്കുന്നതെന്നും  ഇതിന് ഉറപ്പ് കുറവാണെന്നും  നാട്ടുകാർ ആരോപിച്ചു. കരിങ്കൽ ഭിത്തിക്കിടയിലൂടെയാണു വെള്ളം ചോർന്ന് ഒഴുകുന്നത്. 5 വർഷം മുൻപ് ഇതിന് സമീപം കനാൽ ഇടിഞ്ഞതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.

വടകരയിൽ, ഒലിയപ്പുറം– കൂത്താട്ടുകുളം  റോഡിന് കുറുകെയുള്ള അക്വാഡക്റ്റിലാണ് ചോർച്ച. നൂറുകണക്കിന് വാഹനങ്ങൾ ദിവസേന ഇതിലെ സഞ്ചരിക്കുന്നതാണ്.  കനാൽ ഭിത്തിയുടെ ബലക്ഷയം പരിശോധിച്ച് അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് പഞ്ചായത്തംഗം നെവിൻ ജോർജ് ആവശ്യപ്പെട്ടു.  

അറ്റകുറ്റപ്പണികൾക്ക് ഫണ്ടില്ല

കനാലിൽ കൃത്യമായ അറ്റകുറ്റപ്പണികളും വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തുന്നില്ല. പ്രധാന കനാലിലും ഉപ കനാലുകളിലും  വൃത്തിയാക്കൽ പ്രഹസനമാണ്. കനാലിന്റെ  ഉള്ളിലും  വശങ്ങളിലും പുല്ലും മണ്ണും നിറഞ്ഞിരിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ആവശ്യത്തിന് ഫണ്ട് നൽകുന്നില്ല എന്നാണ് ആക്ഷേപം.

1.98 കോടി രൂപയാണ് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ എംവിഐപി കനാൽ നവീകരണത്തിന് ഇത്തവണ അനുവദിച്ചത്. ഇതിൽ പിറവം സബ് ഡിവിഷന് ലഭിച്ചതാകട്ടെ പത്തരലക്ഷം രൂപയും. ഈ തുക തീർത്തും അപര്യാപ്തമാണെന്നും അടിയന്തിര സാഹചര്യം പരിഗണിച്ച് എംവിഐപി കനാലിന്റെ സമ്പൂർണ നവീകരണത്തിന് പദ്ധതി രൂപീകരിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും  അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com