ദേശീയപാത വികസനം: 130 വർഷം പഴക്കമുള്ള മുത്തശ്ശി മാവ് വെട്ടാനുള്ള നീക്കം തടഞ്ഞു
Mail This Article
കോലഞ്ചേരി ∙ ടൗണിലെ മുത്തശ്ശി മാവ് വെട്ടി നീക്കാനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു. കൊച്ചി– ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി യോഗാ സെന്ററിനു സമീപം റോഡ് അരികിലെ 130 വർഷത്തോളം പഴക്കമുള്ള മാവ് വെട്ടാനുള്ള ശ്രമമാണ് തടഞ്ഞത്. കേരള നവ ദർശന വേദി സെക്രട്ടറിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ടി.എം. വർഗീസ്, അഡ്വ. സജോ സക്കറിയ ആൻഡ്രൂസ്, തങ്കച്ചൻ മുണ്ടയിൽ, ജോസഫ് പൊട്ടംപ്ലായ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
റോഡ് വികസനത്തിന്റെ പേരിൽ അനാവശ്യമായി മരങ്ങൾ വെട്ടി നശിപ്പിക്കുകയാണെന്നു പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. ദേശീയപാതയിൽ എല്ലായിടത്തും റോഡിന് ഒരേ വീതിയല്ല ഉള്ളതെന്നും മരങ്ങൾ ഉള്ള ഇടങ്ങളിൽ വീതി കൂടുതൽ എടുത്ത് അവ നശിപ്പിക്കുകയാണെന്നുമാണ് പരാതി. പുത്തൻകുരിശ് പൊലീസ് സ്ഥലത്ത് എത്തി മരം വെട്ടൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ചു.
രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് മരത്തിന്റെ ശിഖരങ്ങൾ ഇറക്കിത്തുടങ്ങിയത്. വൈകിട്ട് 4.30ന് പരിസ്ഥിതി പ്രവർത്തകർ എത്തിയപ്പോഴേക്കും മരത്തിന്റെ പകുതി ശിഖരങ്ങൾ നീക്കം ചെയ്തിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്കും ബ്ലോക്ക് ഓഫിസിനും മധ്യേ തണൽ വിരിച്ചു നിൽക്കുന്ന മാവിന് മധുരിക്കുന്ന ഓർമകളാണുള്ളത്. ഇതിലെ മാമ്പഴത്തിന്റെ രുചി അറിയാത്ത നാട്ടുകാർ ചുരുക്കമാണ്.
പണ്ട് കാളവണ്ടിയിൽ വരുന്നവരും നടന്നു പോകുന്നവരും ഇൗ ഭാഗത്ത് അൽപ നേരം വിശ്രമിക്കുക പതിവായിരുന്നു. വൈകുന്നേരങ്ങളിൽ പല തരം പക്ഷികളും ഇവിടെ ചേക്കേറിയിരുന്നു. 120 ഇഞ്ച് ചുറ്റളവുള്ള മാവിന് 30 അടിയിൽ ഏറെ ഉയരമുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മാമല മുതൽ റോഡ് അരികിലുള്ള മരങ്ങൾ മുറിച്ചു നീക്കി വരികയാണ്. മുറിച്ചു മാറ്റപ്പെട്ടവയിൽ മാവുകളാണ് അധികം. 20ൽ പരം മാവുകളാണ് ഇവിടെ മുറിച്ചു മാറ്റിയത്.