തലശ്ശേരി – മാഹി ബൈപാസ് ട്രയൽ റണ്ണിനായി പൂർണമായും തുറന്നു; ഉദ്ഘാടനം 11ന്
Mail This Article
കണ്ണൂർ ∙ അരനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു വിരാമം. തലശ്ശേരി –മാഹി ബൈപാസ് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കും. ദേശീയപാത 66ൽ തിരുവനന്തപുരം ബൈപാസിന്റെ ഭാഗമായ മുക്കോല – കാരോട് റീച്ചിന്റെ സമർപ്പണവും 11ന് പ്രധാനമന്ത്രി നിർവഹിക്കും. വിഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. 1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റർ തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി, പുതുച്ചേരി ഗവർണർ ഡോ. തമിഴിശൈ സൗന്ദർരാജൻ, കേന്ദ്രമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ.ഷംസീർ, പുതുച്ചേരി മരാമത്ത് മന്ത്രി കെ.ലക്ഷ്മിനാരായണൻ തുടങ്ങിയവരും പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി ദേശീയപാതാ അതോറിറ്റി കേരള റീജനൽ ഓഫിസർ ബി.എൽ.മീണ ഇന്നലെ ബൈപാസിൽ പരിശോധന നടത്തി. ട്രയൽ റണ്ണിനായി ഒരു വശം തുറന്നപ്പോൾമുതൽ വാഹനങ്ങൾ റോഡിൽ പ്രവേശിക്കാൻ തുടങ്ങി. മുഴപ്പിലങ്ങാട് മഠം ജംക്‌ഷനിലും അഴിയൂരും സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ മാറ്റി രാത്രി ഏഴരയോടെ ബൈപാസ് പൂർണമായും തുറന്നു. സർവീസ് റോഡുകളും തുറന്നിട്ടുണ്ട്.